Sorry, you need to enable JavaScript to visit this website.

കേരള കോൺഗ്രസ്-ബി പിളർപ്പിലേക്ക്; പാർട്ടി പിടിച്ചെടുക്കാൻ ഉഷ മോഹൻദാസ്

 
കൊല്ലം- പാർട്ടി പിടിച്ചെടുക്കാൻ ഉഷ മോഹൻദാസ് കരുനീക്കം തുടങ്ങിയതോടെ കേരളാ കോൺഗ്രസ്-ബിയിൽ വൻ പ്രതിസന്ധി. പാർട്ടി പിളർപ്പിലേക്കെന്നാണ് സൂചന. 
ചെയർമാനായിരുന്ന ആർ. ബാലകൃഷ്ണ പിള്ളയുടെ വേർപാടിനു ശേഷം കേരള കോൺഗ്രസ്-ബിയിൽ പുകഞ്ഞു തുടങ്ങിയ തർക്കത്തിനാണ് പുതിയ മാനം കൈവന്നത്.
പിള്ള അന്തരിച്ചപ്പോൾ പാർട്ടി ചെയർമാൻ പദവി താത്കാലികമായി മകൻ ഗണേഷ്‌കുമാറിന് കൈമാറിയെങ്കിലും അദ്ദേഹം പാർട്ടി നേതൃയോഗം വിളിക്കുന്നതടക്കം ഒന്നിനും തയാറാകുന്നില്ലെന്ന ആക്ഷേപമുയർത്തി രംഗത്തെത്തിയിരിക്കുകയാണ് ഒരു വിഭാഗം. ബാലകൃഷ്ണ പിള്ളയുടെ മൂത്ത മകൾ ഉഷ മോഹൻദാസിനെ ഗണേഷ്‌കുമാറിനെതിരെ ഇറക്കി ചെയർപേഴ്‌സൺ പദവിയിലേക്ക് അവരോധിക്കാനുള്ള പടയൊരുക്കമാണ് ഇവർ നടത്തുന്നത്. 
അടുത്തയാഴ്ച എറണാകുളത്ത് പാർട്ടി സംസ്ഥാന സമിതി യോഗം വിളിച്ചു ചേർക്കാനാണിവർ ഒരുങ്ങുന്നത്. പിള്ളയുടെ മരണശേഷം അദ്ദേഹത്തിന്റെ വിൽപത്രം സംബന്ധിച്ച തർക്കമുണ്ടായപ്പോൾ പൊതു രംഗത്തേക്ക് അവരെത്തുമെന്ന സൂചനകളുയർന്നിരുന്നു. അന്ന് ഗണേഷിനെതിരെയാണ് അവർ രംഗത്തു വന്നത്. എന്നാൽ, പാർട്ടി അധ്യക്ഷപദവി ഏറ്റെടുക്കുന്നതിൽ ഉഷ മോഹൻദാസ് ഇതുവരെ മനസ്സ് തുറന്നിട്ടില്ല. ഗണേഷ് വിരുദ്ധർ അവർക്കുമേൽ ശക്തമായ സമ്മർദം ചെലുത്തുകയാണ്. അവർ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കില്ലെന്ന പ്രതീക്ഷയിലാണ് കരുനീക്കങ്ങൾ.
പാർട്ടി സംസ്ഥാന സമിതിയിൽ ഭൂരിഭാഗവും തങ്ങൾക്കൊപ്പമുണ്ടെന്നാണ് വിമതരുടെ അവകാശവാദം. കോവിഡ് നിയന്ത്രണങ്ങൾ നിലനിന്നിരുന്നതിനാൽ പിള്ളയുടെ മരണശേഷം ചെയർമാനെ തെരഞ്ഞെടുക്കാനുള്ള വിപുലമായ യോഗം ചേരാൻ സാധിച്ചിരുന്നില്ല. എന്നാൽ, സാഹചര്യങ്ങൾ മാറിയ ശേഷം സംസ്ഥാന സമിതി വിളിച്ചു ചേർക്കാൻ പല തവണ ആവശ്യപ്പെട്ടിട്ടും ഗണേഷ് ഗൗനിക്കുന്നില്ലെന്നാണ് പരാതി. ഈ സാഹചര്യത്തിലാണ് വിമത വിഭാഗം സ്വന്തം നിലയ്ക്ക് യോഗം വിളിച്ചു ചേർക്കാനൊരുങ്ങുന്നത്. 
ഇതോടെ പാർട്ടി പിളർപ്പിലേക്ക് നീങ്ങിയേക്കും. പാർട്ടിയുടെ ഏക എം.എൽ.എ ഗണേഷ് കുമാർ ആണെന്നിരിക്കെ, വിമത നീക്കങ്ങളോട് ഇടതു മുന്നണിയുടെ സമീപനം എന്താവും എന്നതും പ്രസക്തമാണ്. 
രണ്ടാം പിണറായി മന്ത്രിസഭ അധികാരമേൽക്കുമ്പോൾ അതിൽ അംഗമാകാനിരുന്ന ഗണേഷ് കുമാർ ഒഴിവാക്കപ്പെട്ടതിന് പിന്നിൽ ഉഷാ മോഹൻദാസെന്നായിരുന്നു സംസാരം. ബാലകൃഷ്ണപിള്ള മകനുമായി തർക്കങ്ങളുണ്ടായിരുന്ന സമയത്ത് തയാറാക്കിയ സ്വത്ത് സംബന്ധിച്ച വിൽപത്രം പിന്നീട് പിതാവുമായി അടുത്ത ഗണേഷ് കുമാർ മാറ്റി എഴുതിപ്പിച്ചെന്നായിരുന്നു ഉഷാ മോഹൻദാസിന്റെ ആരോപണം. ഇതിനെ തുടർന്നാണ് ഗണേഷിന്റെ മന്ത്രി സ്ഥാനത്തിന് സഹോദരി വിലങ്ങുതടിയായതും.

Latest News