Sorry, you need to enable JavaScript to visit this website.

തന്നെ വിഷംനല്‍കി ഇല്ലാതാക്കാന്‍ ശ്രമം നടന്നു,  ആരെന്നു പിന്നീട് വെളിപ്പെടുത്തും- സരിത നായര്‍

കൊട്ടാരക്കര- തന്നെ വിഷംനല്‍കി ഇല്ലാതാക്കാന്‍ ശ്രമം നടന്നെന്ന് സരിത നായര്‍. 2015ലെ കൈയേറ്റം സംബന്ധിച്ച കേസില്‍ കൊട്ടാരക്കര കോടതിയില്‍ ഹാജരാകാന്‍ എത്തിയതായിരുന്നു അവര്‍. വിഷം ബാധിച്ചതുമായി ബന്ധപ്പെട്ട് വെല്ലൂരും തിരുവനന്തപുരത്തുമായി ചികിത്സയിലാണ്. കീമൊതെറാപ്പിയുള്‍പ്പെടെയുള്ള ചികിത്സകളാണ് നടത്തുന്നത്. നാഡികളെയും ബാധിച്ചു. ക്രമേണ വിഷം ബാധിക്കുന്ന രീതിയിലാണ് നല്‍കിയത്. അതിജീവനത്തിനുശേഷം ഇതുസംബന്ധിച്ച് വെളിപ്പെടുത്തുമെന്നും സരിത പറഞ്ഞു.
സരിതയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന കേസില്‍ ഹാജരാകാനാണ് ഇവര്‍ കൊട്ടാരക്കരയിലെത്തിയത്. 2015 ജൂലായ് 18ന് രാത്രി 12ന് എം.സി.റോഡില്‍ കരിക്കത്തായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്നു ബന്ധുവിനൊപ്പം മടങ്ങുകയായിരുന്ന സരിത വിശ്രമിക്കാനായി കരിക്കത്ത് കാര്‍ നിര്‍ത്തിയപ്പോള്‍ ഒരു സംഘം ആക്രമിച്ചിരുന്നു. കാറിന്റെ ചില്ല് തകര്‍ക്കുകയും സരിതയെയും ഒപ്പമുണ്ടായിരുന്നവരെയും അസഭ്യംപറയുകയും അപമാനിക്കുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്‌തെന്നായിരുന്നു കേസ്. മുന്നോട്ടെടുക്കവേ കാര്‍ തട്ടി സംഘത്തിലുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിക്കുപറ്റിയതില്‍ സരിതയുടെയും ഒപ്പമുണ്ടായിരുന്നവരുടെയും പേരിലും കേസെടുത്തിരുന്നു. ഇരു കേസുകളും കോടതിക്കുപുറത്ത് ഒത്തുതീര്‍പ്പിലെത്തിയിരുന്നു. പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് ഇരുകൂട്ടരും കോടതിയില്‍ മൊഴിനല്‍കി. വിധിപറയാനായി കേസ് 29ലേക്കു മാറ്റി. 
 

Latest News