കൊച്ചി-ഫോട്ടോഷൂട്ടിനെത്തിയ മോഡലിനെ മയക്കുമരുന്ന് നൽകി കൂട്ട ബലാത്സംഗം ചെയ്ത കേസിൽ കാക്കനാട്ടെ ഫ്ളാറ്റ് നടത്തിപ്പുകാരി ഉൾപ്പെടെ മൂന്ന് പേരെ പിടികൂടാൻ പോലീസ് അന്വേഷണം ഊർജിതമാക്കി. യുവതി പീഡനത്തിനിരയായ മുറിയും പ്രതി സലിംകുമാർ താമസിച്ച മുറിയും പോലീസ് പൂട്ടി മുദ്രവച്ചു. സലിംകുമാറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കാക്കനാട് ഇടച്ചിറയിലുള്ള ക്രിസ്റ്റീന റെസിഡൻസി നടത്തിപ്പുകാരി ക്രിസ്റ്റീന, സഹായി ഷമീർ, സലിംകുമാറിന്റെ സുഹൃത്ത് അജ്മൽ എന്നിവരാണ് ഒളിവിലുള്ളത്. ക്രിസ്റ്റീനയുടെ സഹായത്തോടെയായണ് മൂന്ന് ദിവസം ലോഡ്ജിൽ പൂട്ടിയിട്ട് ബലാത്സംഗം ചെയ്തതെന്നാണ് യുവതിയുടെ പരാതി. തന്നെ അനാശാസ്യത്തിന് നിർബന്ധിച്ചുവെന്നും യുവതി പറയുന്നു. കഴിഞ്ഞ 28നാണ് മലപ്പുറത്ത് നിന്ന് യുവതി ഫോട്ടോഷൂട്ടിനായി കൊച്ചിയിലെത്തിയത്. ഫോട്ടോ എടുക്കാൻ എത്തുമെന്നറിയിച്ചയാൾ അസൗകര്യമുണ്ടെന്ന് അറിയിച്ചു. ഇയാൾ സലിംകുമാറിനെ പരിചയപ്പെടുത്തുകയും ഇടച്ചിറയിലെ ലോഡ്ജിൽ താമസമൊരുക്കുകയും ചെയ്തു. ഒന്നുമുതൽ മൂന്നാം തീയതി വരെ മുറിയിൽ പൂട്ടിയിട്ടായിരുന്നു കൂട്ട ബലാത്സംഗം നടത്തിയത്. ഇൻഫോ പാർക്ക് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സലിംകുമാറിനെ തിങ്കാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
കളമശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ലോഡ്ജ് മൂന്ന് മാസംമുമ്പാണ് ക്രിസ്റ്റീന വാടകയ്ക്ക് എടുത്ത് നടത്തിയത്. ലോഡ്ജിൽ അനാശാസ്യം ഉൾപ്പെടെ നടക്കുന്നതായുള്ള ആക്ഷേപങ്ങളെത്തുടർന്ന് ലോഡ്ജ് ഒഴിയാൻ ഉടമ ആവശ്യപ്പെട്ടിരുന്നതായി തൃക്കാക്കര എ.സി.പി പി വി ബേബി പറഞ്ഞു. പരാതിയിൽ കൃത്യ സമയത്ത് ഇടപെടുകയും പീഡനത്തിനും തടങ്കലിൽവച്ചതിനുമാണ് സലിംകുമാറിനെതിരെ കേസെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണത്തിൽ വീഴ്ചയുണ്ടായിട്ടില്ല. പരാതിക്കാരി പല ചോദ്യങ്ങളോടും പ്രതികരിക്കാൻ തയ്യാറായില്ല. പല പ്രാവശ്യം ഓഫീസിൽ നിന്നും ആശുപത്രിയിൽ നിന്നും ഇറങ്ങിപ്പോയി. രാത്രി പട്രോളിങിലുള്ള പോലീസിന്റെ ഹായത്തോടെ കണ്ടെത്തി ഇവരെ സ്ത്രീകൾ മാത്രം താമസിക്കുന്ന സ്ഥലത്തേക്ക് മാറ്റുകയായിരുന്നുവെന്നും എസിപി വ്യക്തമാക്കി.