Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹരിത നേതാക്കളുടെ പരാതി; എം.എസ്.എഫ് നേതാവിനെതിരെ കുറ്റപത്രം

കോഴിക്കോട്- പി.കെ. നവാസ് ഉള്‍പ്പെടെയുള്ള എം.എസ്.എഫ് നേതാക്കള്‍ ലൈംഗിക അധിക്ഷേപം നടത്തിയെന്ന ഹരിത നേതാക്കളുടെ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിനെതിരെയാണ് കോഴിക്കോട് വെള്ളയില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. നവാസ് സ്ത്രീകളെ അപമാനിച്ചതായാണ് അന്വേഷണ റിപ്പോര്‍ട്ട്.
എം.എസ്.എഫ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബിനെ കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കി. നവാസിനൊപ്പം ഇയാള്‍ക്കെതിരെയും വനിതാ നേതാക്കള്‍ പരാതിയില്‍ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ കുറ്റപത്രത്തില്‍ ഇയാളുടെ പേരില്ല. നവാസ് സ്ത്രീകളെ അപമാനിച്ചതായാണ് അന്വേഷണ റിപ്പോര്‍ട്ട്. ആകെ 18 സാക്ഷികളാണ് കേസിലുള്ളത്.
ഐ.പി.സി 354 എ, ഐ.പി.സി 509, എന്നീ കുറ്റങ്ങളാണ് നവാസിനെതിരെ ചുമത്തിയിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നേരത്തെ പി.കെ. നവാസിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. എം.എസ്.എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് മുന്‍ ഹരിതാ നേതാക്കള്‍ ഉയര്‍ത്തിയത്. വനിതാ കമ്മീഷന് മുന്നിലും നേതാക്കള്‍ പരാതി നല്‍കി. വനിതാ കമ്മീഷന്‍ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി കൈമാറുകയും തുടര്‍ന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് പോലീസിന് കൈമാറുകയും ചെയ്തു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വെള്ളയില്‍ പോലീസ് കേസെടുത്ത് അന്വേഷിച്ചത്.
ജൂണ്‍ 22 ന് കോഴിക്കോട്ട് എം.എസ്.എഫ് സംസ്ഥാന സമിതി യോഗത്തിനിടെയാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ഹരിതയിലെ സംഘടനാ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഘട്ടത്തില്‍ ഹരിത നേതാക്കളുടെ അഭിപ്രായം തേടിയ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് 'വേശ്യയ്ക്കും വേശ്യയുടെ അഭിപ്രായം കാണും' എന്ന് പരാമര്‍ശിച്ചതായാണ് പരാതിയില്‍ പറയുന്നത്.
ഇതിന് സമാനമായ രീതിയിലായിരുന്നു അബ്ദുല്‍ വഹാബിന്റെയും പ്രതികരണം. എം.എസ്.എഫില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളെ ലൈംഗിക ചുവയോടെ ചിത്രീകരിക്കുകയും ദുരാരോപണങ്ങള്‍ ഉന്നയിച്ച് മാനസികമായും സംഘടനാപരമായും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും വനിതാ കമ്മീഷന് നല്‍കിയ പരാതിയില്‍ ഹരിതാ നേതാക്കള്‍ ആരോപിച്ചിരുന്നു.

 

 

Latest News