Sorry, you need to enable JavaScript to visit this website.

മാര്‍പാപ്പ കേരളത്തിലേക്കുള്ള ക്ഷണം സ്വീകരിച്ചു, കേന്ദ്രം അവഗണിച്ചുവെന്ന് കടകംപള്ളി

തിരുവനന്തപുരം- കേരളത്തിലേക്കു വരാന്‍ മാര്‍പാപ്പ മുമ്പേ താല്‍പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ചുവെന്ന് വെളിപ്പെടുത്തി കടകംപള്ളി സുരേന്ദ്രന്‍.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇന്ത്യയിലേക്കുള്ള ക്ഷണം മാര്‍പാപ്പ  സ്വീകരിച്ച സാഹചര്യത്തിലാണ് മൂന്ന് വര്‍ഷംമുമ്പ് കേരളം സന്ദര്‍ശിക്കാന്‍ നടത്തിയ ക്ഷണം കടകംപള്ളി അനുസ്മരിച്ചത്.
മാര്‍പാപ്പ അന്നും കേരളത്തിലേക്ക് വരാന്‍ താല്‍പ്പര്യം അറിയിച്ചിരുന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. അതുകൊണ്ട്, ആ സന്ദര്‍ശനം നടന്നില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണക്കത്തുമായി മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനാണ് വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയെ കണ്ടത്. അദ്ദേഹത്തെ സന്ദര്‍ശിക്കാനുള്ള അസുലഭ അവസരമായിരുന്നു അതെന്ന് കടകംപള്ളി പറഞ്ഞു.

പുരോഗമന നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മാര്‍പാപ്പയ്ക്ക്  നവോത്ഥാന കേരളത്തിന്റെ സ്‌നേഹസമ്മാനങ്ങളും നല്‍കിയിരുന്നു.  കേരളത്തെക്കുറിച്ച് നല്ല ധാരണയുണ്ടായിരുന്ന മാര്‍പാപ്പ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കുള്ള ക്ഷണം സ്വീകരിച്ച് വരാനുള്ള ആഗ്രഹം അറിയിച്ചു.  മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായും അദ്ദേഹത്തെ ക്ഷണിക്കണമെന്നും കേരള സര്‍ക്കാര്‍ ഔദ്യോഗികമായി കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. എന്നാല്‍, കേന്ദ്രം അവഗണിച്ചു. വൈകിയാണെങ്കിലും മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായത് നല്ലകാര്യമാണെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

 

 

Latest News