Sorry, you need to enable JavaScript to visit this website.

തീര്‍ഥാടകര്‍ മടങ്ങാന്‍ ആറു മണിക്കൂര്‍ വൈകി; ഉംറ കമ്പനികള്‍ക്ക് പിഴ

മക്ക - വിദേശങ്ങളില്‍നിന്ന് എത്തിയ ഉംറ തീര്‍ഥാടകര്‍ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകാന്‍ ആറു മണിക്കൂര്‍ വൈകിയതിന് എട്ടു ഉംറ സര്‍വീസ് കമ്പനികള്‍ക്ക് ജവാസാത്ത് ഡയറക്ടറേറ്റ് പിഴ ചുമത്തിയതായി പരാതി. വിസ കാലാവധി അവസാനിച്ച് ആറു മണിക്കൂര്‍ രാജ്യത്ത് അധികമായി തങ്ങിയതിന്റെ പേരിലാണ് സര്‍വീസ് കമ്പനികള്‍ക്ക് ജവാസാത്ത് പിഴ ചുമത്തിയത്.
തീര്‍ഥാടകരുടെ മടക്കയാത്രക്ക് കാലതാമസമുണ്ടാകാന്‍ കാരണം കമ്പനികളുടെ ഭാഗത്തുള്ള വീഴ്ചയല്ലെന്ന് ഉംറ സര്‍വീസ് കമ്പനി ഉടമകള്‍ പറയുന്നു. തീര്‍ഥാടകര്‍ തിരിച്ചുപോകുന്ന ദിവസം മടക്കയാത്രാ ബുക്കിംഗിലുണ്ടായ പ്രശ്‌നങ്ങളാണ് യാത്ര വൈകാന്‍ ഇടയാക്കിയത്. ഉംറ സീസണുകളില്‍ മടക്കയാത്രാ സര്‍വീസുകളില്‍ കടുത്ത തിരക്ക് അനുഭവപ്പെടുന്നത് പതിവാണ്. ഇത് എല്ലാ വര്‍ഷവും ആവര്‍ത്തിക്കാറുണ്ട്.
മടക്കയാത്രാ ബുക്കിംഗ് റദ്ദാക്കിയ ചില തീര്‍ഥാടകര്‍ക്ക് നിശ്ചിത സമയത്തിനകം ബദല്‍ സര്‍വീസുകളില്‍ സീറ്റ് തരപ്പെടുത്താന്‍ സാധിച്ചില്ല. ഇക്കാര്യം ഉംറ സര്‍വീസ് കമ്പനികളുടെ നിയന്ത്രണത്തില്‍ പെട്ടതല്ല. ഹജ്, ഉംറ മന്ത്രാലയത്തിന്റെ നിയമം അനുസരിച്ച് ഉംറ തീര്‍ഥാടകരുടെ ടിക്കറ്റ് ബുക്കിംഗ് ഉത്തരവാദിത്തം വിദേശ ഏജന്റിനാണ്. ഒരു മാസവും അതിലധികവും അനധികൃതമായി രാജ്യത്ത് തങ്ങിയ ഉംറ തീര്‍ഥാടകരെയും മടക്കയാത്രക്ക് മണിക്കൂറുകള്‍ മാത്രം കാലതാമസം വരുത്തിയ തീര്‍ഥാടകരെയും ഒരേപോലെ കണ്ട് സര്‍വീസ് കമ്പനികള്‍ക്ക് പിഴകള്‍ ചുമത്തുന്നത് യുക്തിക്ക് നിരക്കുന്നതല്ലെന്ന് സര്‍വീസ് കമ്പനി ഉടമകള്‍ പറയുന്നു.

 

 

Latest News