കണ്ണൂർ: മകളെ പുഴയിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ അച്ഛൻ പിടിയിലായി. മകൾ ഒന്നര വയസുകാരിയായ അൻവിതയെ പുഴയിൽ തള്ളിയിട്ട കേസിൽ കുടുംബക്കോടതി ജീവനക്കാരൻ പാട്യം പത്തായക്കുന്ന് കുപ്പിയാട്ടിൽ കെ.പി.ഷിജുവിനെയാണ് നാട്ടുകാർ പിടികൂടി പോലീസിൽ ഏൾപ്പിച്ചത്. ഭാര്യയും ഈസ്റ്റ് കതിരൂർ എൽ.പി. സ്‌കൂൾ അധ്യാപികയുമായ സോന (25) യേയും മകൾ ഒന്നരവയസ്സുകാരി അൻവിതയേയും പാത്തിപ്പാലത്ത് പുഴയിൽ വീണ നിലയിൽ കണ്ടെത്തിയിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം. സോനയെ നാട്ടുകാർ രക്ഷപ്പെടുത്തിയെങ്കിലും അൻവിത മരിച്ചു. തന്നെയും കുഞ്ഞിനേയും ഷിജു പുഴയിലേക്ക് തള്ളിയിടുകയായിരുന്നുവെന്ന് സോന പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
സംഭവത്തിന് ശേഷം കാണാതായ ഷിജു മട്ടന്നൂരിൽ വെച്ച് ആത്മഹത്യാശ്രമം നടത്തുന്നതിനിടെ നാട്ടുകാർ പിടികൂടുകയായിരുന്നു. ഷിജുവിനൊപ്പമാണ് മൂന്നുപേരും ബൈക്കിൽ പുഴയ്ക്ക് സമീപത്ത് എത്തിയതെന്ന് വ്യക്തമായിരുന്നു.സംഭവത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് പോലീസ് അന്വേഷിച്ച് വരികയാണ്.