തലേന്നും പിറ്റേന്നുമായി രണ്ട് ബജറ്റുകൾ പ്രഖ്യാപനങ്ങളുമായി കടന്നുപോയപ്പോൾ കേരളത്തിലെ സാധാരണ പൗരന് ബോധ്യപ്പെട്ടത് രണ്ടു കാര്യങ്ങളാണ്. ഒന്ന്, തെരഞ്ഞെടുപ്പിനു മുമ്പായി ഭരണത്തിലിരിക്കുന്നവർ മധുരം പൊതിഞ്ഞ് അവതരിപ്പിക്കുന്ന തെരഞ്ഞെടുപ്പു ബജറ്റ്. രണ്ട്, നരസിംഹറാവു ഗവണ്മെന്റിൽ ധനമന്ത്രിയായി, മൻമോഹൻ സിംഗ് തുടക്കം കുറിച്ച നവ ഉദാരീകരണ - സാമ്പത്തിക പരിഷ്‌കരണങ്ങളുടെ തുടർച്ച - അതായത് അരുൺ ജെയ്റ്റ്‌ലിയുടെ സാമ്പത്തിക - പരിഷ്‌കരണ പാതയിലൂടെ കേരള ധനമന്ത്രി തോമസ് ഐസക്കും കൂകിപ്പായുന്നു.
വിരിപ്പു കൃഷിക്ക് ആദ്യമായി ഒന്നര ഇരട്ടി താങ്ങുവില, 10 കോടി കുടുംബങ്ങൾക്ക് ആരോഗ്യ സുരക്ഷ, ഗ്രാമീണ മേഖലയ്ക്ക് പ്രത്യേക ഊന്നൽ എന്നൊക്കെ അരുൺ ജെയ്റ്റ്‌ലിക്ക് പറയേണ്ടിവന്നു. വാജ്‌പേയിയുടെ ഗവണ്മെന്റ് അഞ്ചു വർഷം പൂർത്തിയാക്കുമ്പോൾ ആന്ധ്രയിലും മഹാരാഷ്ട്രയിലും കൃഷിക്കാർ കൂട്ടആത്മഹത്യയിലായിരുന്നു. എന്നിട്ടും ഇന്ത്യ തിളങ്ങുന്നതാണ് ബി.ജെ.പി കണ്ടത്. മോഡി ഗവണ്മെന്റ് അവസാന വർഷത്തിലേക്ക് കടക്കുമ്പോൾ അതുപോലുള്ള സ്ഥിതിയാണ്. സെക്രട്ടറിയേറ്റിൽ ചെന്നു പോലും കൃഷിക്കാർ ആത്മഹത്യ ചെയ്യുന്നു. പഴയ അനുഭവം ജെയ്റ്റ്‌ലിയെ ഭയപ്പെടുത്തുന്നുണ്ടാകണം.
പക്ഷേ, ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി കാര്യങ്ങൾ സത്യസന്ധമായി തുറന്നുപറഞ്ഞിരിക്കുന്നു: നയപരമായി രാജ്യം തളർവാതം പിടിപെട്ട് കിടക്കുമ്പോഴാണ് കടുത്ത തീരുമാനങ്ങളെടുത്ത് ഇന്ത്യൻ സാമ്പത്തിക രംഗം കരുത്തുറ്റതാക്കുമെന്ന് 'ഞങ്ങൾ' വാഗ്ദാനം ചെയ്തത്. കുറഞ്ഞ വർഷങ്ങളിൽ സാമ്പത്തിക പരിഷ്‌കരണം പ്രതിഫലദായകമായിരിക്കുന്നു. നേരിട്ടുള്ള വിദേശ നിക്ഷേപങ്ങൾ ലഭ്യമാക്കുന്ന അവസ്ഥയിലേക്ക് ലോകത്തിലെ വേഗം കൂടിയ, വളർച്ചയുള്ള രാജ്യമായി ഇന്ത്യയെ മാറ്റിയിരിക്കുന്നു.
കൃഷിക്കാരും തൊഴിലാളികളും ഇടത്തരക്കാരും തൊഴിലില്ലാത്തവരും ഉൾക്കൊള്ളുന്ന ഇന്ത്യ എങ്ങനെ ജീവിക്കുന്നു എന്നതിനെക്കുറിച്ചല്ല ധനമന്ത്രി ഉൽക്കണ്ഠപ്പെടുന്നത്. നവ ഉദാരീകരണ ലോകത്ത് തിളങ്ങുന്ന ഒരിടമാണ് വേണ്ടത്. ആഗോള നിക്ഷേപകർക്കു മുമ്പിൽ ആകർഷകവും വിശ്വസനീയവുമായ ഒരു ഇന്ത്യ.
ഇന്ത്യയിൽ തൊഴിലെടുക്കുന്നവരിൽ 49 ശതമാനവും പ്രവർത്തിക്കുന്നത് കാർഷിക മേഖലയിലാണ്. വമ്പൻ വിളവ്, കുറഞ്ഞ വില, വരൾച്ച, പൂജ്യം വരുമാനം, ആത്മഹത്യ -ഇതാണ് കാർഷിക ഇന്ത്യയുടെ ബാക്കിപത്രം.
മൊത്തം കാർഷിക മേഖലയുടേയോ കൃഷിക്കാരുടേയോ ഭൂരഹിതരായ കാർഷിക തൊഴിലാളികളുടേയോ മറ്റു വിവിധ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടേയോ കാര്യം ബജറ്റിൽ പരിഗണിച്ചിട്ടില്ല. വിദേശ നിക്ഷേപങ്ങൾക്കുള്ള ലോകത്തെ വലിയൊരു വിപണിയായി ഇന്ത്യയെ രൂപപ്പെടുത്തുന്നവർക്ക് അതിന്റെ കാര്യമില്ല. പ്രകൃതി വിഭവങ്ങൾ അതിവേഗം ലഭ്യമാക്കാനുള്ള പശ്ചാത്തല സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനാണ് അവരുടെ മുൻഗണന.
എല്ലാവരുടെയും കണ്ണീർ തുടയ്ക്കുന്നതായിരിക്കണം സ്വതന്ത്ര ഇന്ത്യയുടെ ഗവണ്മെന്റ് എന്നതായിരുന്നു രാഷ്ട്ര പിതാവിന്റെ ആഗ്രഹം. കോളനി ഭരണത്തിൽ വിസ്മൃതനായ ഇന്ത്യയിലെ സാധാരണ മനുഷ്യന് ആശ്വാസവും പുരോഗതിയും ഉറപ്പു വരുത്തുമെന്നാണ് ഭരണഘടനാ അസംബ്ലിയിൽ പ്രധാനമന്ത്രി നെഹ്‌റു എടുത്ത പ്രതിജ്ഞ. ആഗോള മൂലധന ശക്തികൾക്കും അമേരിക്കൻ സാമ്രാജ്യത്വത്തിനും ഗുണം ചെയ്യുന്ന, ലാഭം ഉറപ്പു നൽകുന്ന സഖ്യ രാഷ്ട്രമാക്കി മാറ്റുന്നതാണ് മോഡി ഗവണ്മെന്റിന്റെ മുൻഗണന.
മൻമോഹൻ സിങും ചിദംബരവും കെ.എം മാണിയും ഒക്കെ റവന്യൂ കമ്മിയും ധനകമ്മിയും കുറച്ചുകൊണ്ടുവരാൻ കഠിനാധ്വാനം ചെയ്തപ്പോൾ നവ ഉദാരീകരണ നയങ്ങളുടെ ഭാഗമാണെന്ന് ഐസക്കും ഇടതുപക്ഷവും കുറ്റപ്പെടുത്തി. ഇപ്പോൾ ആ 'സാമ്പത്തിക അച്ചടക്ക'ത്തിലേക്ക് ഇടതുമുന്നണി ഗവണ്മെന്റിന്റെ ധനമന്ത്രി സ്വയം മാറിയതാണ് ഇത്തവണത്തെ ബജറ്റ് അവതരണത്തിൽ കണ്ടത്. സംസ്ഥാനം സുസ്ഥിര വികസന പാതയിലാണെന്ന സന്ദേശം രാജ്യത്തിന് പുറത്തേക്കു നൽകി മോഡി ഗവണ്മെന്റിനെ പോലെ സംസ്ഥാന ഗവണ്മെന്റിനും എ.പ്ലസ് റേറ്റിംഗ്
ലഭ്യമാക്കാനാണ് ഇതെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വിശ്വാമിത്രൻ ത്രിശങ്കു സൃഷ്ടിച്ചതു പോലെ ബജറ്റിനു പുറത്ത് ഒരു സമാന്തര ധനസ്രോതസ്സ് തോമസ് ഐസക് സൃഷ്ടിച്ചിട്ടുണ്ട്. കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്‌മെന്റ് ബോർഡ് (കിഫ്ബി). കിഫ്ബിയുടെ വിശ്വാസ്യത ഉറപ്പു വരുത്താനാണ് ധന അച്ചടക്കത്തിന്റെ വളയത്തിലേക്ക് ഐസക് ഒതുങ്ങിയത്.
വരവും ചെലവും നോക്കാതെ ഏഷ്യൻ വികസന ബാങ്കിൽനിന്നടക്കം അഴുക്കുചാൽ പദ്ധതികളുടെയും മറ്റും പേരിൽ യഥേഷ്ടം കടമെടുത്ത് സാമ്പത്തിക അരാജകത്വത്തിന് കൂട്ടുനിന്ന ധനമന്ത്രിയാണ് തോമസ് ഐസക്. തിരിച്ചടവ് വരുമ്പോഴല്ലേ, ഇപ്പോൾ വാങ്ങി ചെലവാക്ക് എന്നാണ് നഗരസഭകളോട് പറഞ്ഞിരുന്നത്. ആ വികസനമൊക്കെ ഏത് അഴക്കുചാലിൽ പോയെന്ന് വ്യക്തമല്ല. സാമൂഹ്യക്ഷേമ പദ്ധതിക്കും ശമ്പളത്തിനും പെൻഷനുമൊക്കെ വേണ്ടി പണം കണ്ടെത്തേണ്ടത് ഇടതുപക്ഷ - ജനാധിപത്യ മുന്നണി ഗവണ്മെന്റിന്റെ ബാധ്യതയാണെന്നും വാദിച്ചുപോന്നു.
അഴീക്കോടൻ രാഘവനേയും ഇ.കെ ഇമ്പിച്ചിബാവയെയും പോലുള്ളവർ കെട്ടിപ്പടുത്ത കേരളത്തിലെ ഗതാഗത മേഖലയിലും സമൂഹത്തിലും നിർണായക സംഭാവന ചെയ്ത പൊതുമേഖലാ സ്ഥാപനമാണ് കെ.എസ്.ആർ.ടി.സി. പലർക്കും യഥേഷ്ടം കോടികൾ ബജറ്റിലൂടെ സമ്മേളനങ്ങൾക്കും ആഘോഷങ്ങൾക്കും വാരിക്കൊടുത്ത ധനമന്ത്രി കെ.എസ്.ആർ.ടി.സിയുടെ പെൻഷൻ ബാധ്യത ഏറ്റെടുക്കാൻ കഴിയില്ലെന്ന് പ്രഖ്യാപിച്ചു.
സുഗതകുമാരി മുതൽ ബാലാമണിയമ്മ വരെയുള്ളവരുടെ കവിതകളും നോവൽ നാടകം തുടങ്ങിയവയിൽനിന്നുള്ള സംഭാഷണ ശകലങ്ങളും കൊണ്ട് പുഷ്പാർച്ചന നടത്തിയാണ് കേരള ധനമന്ത്രി ടി.എം തോമസ് ഐസക് ഇത്തവണയും ബജറ്റ് അവതരിപ്പിച്ചത്. ഉദ്ധരണികളുടെയും എഴുത്തുകാരുടെയും എണ്ണം പതിവിൽ കൂടിയെങ്കിലും. ഇടതുപക്ഷങ്ങൾക്കന്യമായ നവ ഉദാരീകരണ വലതുപക്ഷ പാളത്തിലൂടെയാണ് പക്ഷേ, കിഫ്ബി എന്ന വലിയൊരു മാറാപ്പിൽ പൊതിഞ്ഞ ബജറ്റുമായി ഐസക് ഇത്തവണ വന്നത്. അതുകൊണ്ട് ആഹ്ലാദിച്ചും അമ്പരന്നും സഭയ്ക്കകത്തും പുറത്തും ദൃശ്യമാധ്യമങ്ങളിലും ചോദ്യങ്ങളുയർന്നു. അരുൺ ജെയ്റ്റ്‌ലിയാണോ അതോ മൻമോഹൻ സിങ് ആണോ ഡോ. തോമസ് ഐസക്കിന്റെ ഗുരു.
'ഇത് പിണറായി വിജയൻ സർക്കാറിന്റെ ബജറ്റാണെ'ന്നാണ് പ്രസംഗത്തിന്റെ ആദ്യ ഖണ്ഡികയിൽ തോമസ് ഐസക് പറഞ്ഞത്. ഇടതുപക്ഷ ഗവണ്മെന്റിന്റെ ബജറ്റല്ലെന്ന് വ്യക്തം. ഗീതാ ഗോപിനാഥ് സാമ്പത്തിക ഉപദേശം നൽകുന്ന മുഖ്യമന്ത്രി പിണറായിക്കു വേണ്ടി തോമസ് ഐസക് എഴുതിവായിച്ചത് എന്നർത്ഥം.
അതേസമയം തലേദിവസം ലോക്‌സഭയിൽ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പോലും ഇത് 'ഞങ്ങളുടെ ഗവണ്മെന്റാണ്' എന്നും 'നരേന്ദ്ര മോഡി നയിക്കുന്ന' ഞങ്ങളുടെ ഗവണ്മെന്റാണെന്നുമാണ് പ്രസംഗത്തിന്റെ ആദ്യ ഖണ്ഡികയിൽ ആവർത്തിച്ചു പറഞ്ഞത്.
എൽ.ഡി.എഫ് ഗവണ്മെന്റ് അധികാരമേറ്റ ദിവസം ദേശീയ മാധ്യമങ്ങളിൽ നൽകിയ പരസ്യത്തിൽ പിണറായി ഗവണ്മെന്റ് എന്നു വിശേഷിപ്പിച്ചത് സി.പി.ഐ ജനറൽ സെക്രട്ടറി പരസ്യമായി തിരുത്തിയിരുന്നു. ഈ ഗവണ്മെന്റിന്റെ നയങ്ങൾ സംബന്ധിച്ച് സി.പി.ഐയും സി.പി.എമ്മും തമ്മിലുള്ള വിമർശനങ്ങൾ ഇപ്പോഴും തുടരുകയാണ്. ഐസക്കിന്റെ പ്രയോഗത്തിന് രാഷ്ട്രീയ മാനങ്ങൾ പലതുണ്ട്.
മൻമോഹൻ സിങിന്റെയും യു.പി.എ ഗവണ്മെന്റിന്റെയും വലതുപക്ഷ - ഉദാരീകരണ നയങ്ങളാണ് കഴിഞ്ഞ യു.ഡി.എഫ് ഗവണ്മെന്റ് നടപ്പാക്കാൻ ശ്രമിച്ചതെന്ന് വിമർശിച്ചുപോന്നവരാണ് ധനമന്ത്രി തോമസ് ഐസക്കും എൽ.ഡി.എഫും. 2006 ൽ നിശ്ചയിച്ച വിപണി വിലയുടെ അടിസ്ഥാനത്തിൽ ഭൂനികുതി വർദ്ധിപ്പിക്കുകയാണ് 2015 ൽ യു.ഡി.എഫ് സർക്കാർ ചെയ്തത്. ഇടതുപക്ഷ മുന്നണിയുടെ പ്രതിഷേധ സമരങ്ങളെ തുടർന്ന് അന്നത് പിൻവലിച്ചു.
അതേ ഭൂനികുതി ഇപ്പോൾ വീണ്ടും കൊണ്ടുവരികയും വർധിപ്പിക്കുകയും ചെയ്യുമ്പോൾ ഇത് എൽ.ഡി.എഫിന്റെ ബജറ്റോ യു.ഡി.എഫിന്റെ ബജറ്റോ എന്ന് ജനങ്ങൾ ചോദിക്കുന്നത് സ്വാഭാവികം.
സ്വകാര്യവൽക്കരണത്തിനും പൊതുമേഖലാ ഓഹരികൾ വിറ്റഴിക്കുന്നതിനും വേണ്ടി നിലകൊണ്ട വലതുപക്ഷ ഗവണ്മെന്റിന്റെ മന്ത്രിയുടെ ശബ്ദം. ഈ പുതുവർഷ കാലയളവിലാണ് ഖജനാവ് അടഞ്ഞുകിടന്നതും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഗുരുതരമായ പ്രതിസന്ധിയിലാണെന്ന് പരസ്യമായി ബോധ്യപ്പെട്ടതും. സാമ്പത്തിക മുരടിപ്പിനെപ്പറ്റിയും സംസ്ഥാനം നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയെക്കുറിച്ചും മന്ത്രി സമ്മതിക്കുന്നുണ്ട്. എങ്കിലും കിഫ്ബി എന്ന മാന്ത്രിക വടി കൊണ്ട് ഇതെല്ലാം പരിഹരിച്ചുകളയാം എന്ന ലാഘവ ബുദ്ധിയോടെയും അസഹിഷ്ണുതയോടെയുമാണ് ബജറ്റ് സംബന്ധിച്ച വിമർശനങ്ങളോട് പക്ഷേ തോമസ് ഐസക് പ്രതികരിക്കുന്നത്.
മുൻ കംപ്‌ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ വിനോദ് റായിയെപ്പോലുള്ളവർ കിഫ്ബി സംവിധാനത്തിന്റെ രക്ഷാധികാരികളാണ്. എല്ലാ രേഖകളും നിയമസഭയിൽ സമർപ്പിച്ചിട്ടുണ്ട്. ഇനി എന്തു ചോദ്യം, ചോദിക്കാൻ ഇവർ ആര്? ധനമന്ത്രിയുടെ അസഹിഷ്ണുത വ്യക്തമാണ്. ബജറ്റ് സുതാര്യമായ, സംശയരഹിതമായ ഔദ്യോഗിക രേഖയായിരിക്കണമെന്നിരിക്കേ കിഫ്ബിയെ ബജറ്റിലേക്ക് ജീവനാളി കൊടുത്ത് സമാഹരിക്കപ്പെടുന്ന വരുമാനം ധനമന്ത്രിയുടെ ഇഷ്ടാനിഷ്ടങ്ങൾക്കൊത്ത് ചെലവഴിക്കപ്പെടുന്ന ഒരവസ്ഥയിലേക്ക് കേരളം പോകുകയാണ്.
1991 ജൂലൈ 24 നാണ് മൻമോഹൻ സിംഗ് നരസിംഹറാവു ഗവണ്മെന്റിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചത്. നായനാർ ഗവണ്മെന്റിനു കീഴിലുള്ള ആസൂത്രണ ബോർഡിൽ അംഗമായിരുന്നു തോമസ് ഐസക്. സി.പി.എം മുഖപത്രത്തിന്റെ കൊച്ചി ഓഫീസിൽ തോമസ് ഐസക്കിനെയും ബോർഡിലെ മറ്റൊരു സി.പി.എം അംഗത്തെയും ക്ഷണിച്ചുവരുത്തി, മൻമോഹൻ സിങിന്റെ ബജറ്റ് അവതരണം ടിവിയിൽ കേട്ട് പത്രത്തിന് അവലോകനം എഴുതിക്കാൻ.
മൻമോഹൻ സിംഗ് ദീർഘ ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത് വിക്ടർ ഹ്യൂഗോയുടെ വാക്കുകൾ ഉദ്ധരിച്ചാണ്: 'ഒരാശയത്തിന്റെ സമയമെത്തിയാൽ അതിന്റെ കഥ കഴിക്കാൻ ലോകത്ത് ഒരു ശക്തിക്കും കഴിയില്ല.'
മൻമോഹൻ ഇങ്ങനെ തുടർന്നു: 'ഈ മഹത്തായ സഭയ്ക്കു മുമ്പിൽ ഞാനൊരാശയം സമർപ്പിക്കുകയാണ്. ലോകത്തിനു മുമ്പിൽ ഇന്ത്യ വലിയ ഒരു സാമ്പത്തിക ശക്തിയായി അവതരിക്കാൻ പോകുന്നു എന്ന ആശയം. വ്യക്തവും ശക്തവുമായി ലോകം അത് കേൾക്കട്ടെ. ഇന്ത്യ ഇപ്പോൾ ഉണർന്നെഴുന്നേറ്റുകഴിഞ്ഞു. നാം അതിജീവിക്കും.'
ടി.വി റൂമിൽനിന്ന് ആഹ്ലാദ ഭരിതരായാണ് രണ്ട് സഖാക്കളും പത്രാധിപരുടെ മുറിയിൽ എത്തിയത്.
'ഗംഭീരം. ഒന്നും എഴുതാനില്ല. നമ്മുടെ പാർട്ടി അധികാരത്തിൽ വന്നാൽ ഇത്രയും നല്ല ഒരു ബജറ്റ് അവതരിപ്പിക്കാനാവില്ല.'
- പത്രത്തിന്റെ ഒന്നാം പേജിൽ ബജറ്റ് അവലോകനത്തിന് സ്ഥലം ഒഴിച്ചിട്ട പത്രാധിപരുടെ മുമ്പിൽ എഴുത്തു കടലാസും പേനയും വെച്ച് തോമസ് ഐസക്കും കൂട്ടുകാരനും സ്ഥലംവിട്ടു.
സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ തോമസ് ഐസക്കിന്റെ ഒമ്പതാമത്തെ കേരള ബജറ്റിൽ മൻമോഹൻ സിംഗിന്റെ ആശയം കവിതകൾക്കും ഉദ്ധരണികൾക്കുമൊപ്പം പൂവും കായും അണിഞ്ഞിരിക്കുന്നു.