കണ്ണൂർ: രാഷ്ട്രപതിയുടെ പേരിൽ വ്യാജ ഉത്തരവിറക്കിയ വൃദ്ധനെ പോലീസ് അറസ്റ്റ് ചെയ്തു. എസ്.ബി.ഐയിൽ നിന്ന് വിരമിച്ച എരഞ്ഞിപ്പാലം സ്വദേശി പി.പി.എം അഷറഫാണ് (71)പിടിയിലായത്. ഇയാളുടെ സഹോദരനായ കേസിലെ രണ്ടാം പ്രതി പയ്യാമ്പലം റാഹത്ത് മൻസിലിൽ പി.പി.എം ഉമ്മർ കുട്ടി ഒളിവിലാണ്.
കണ്ണൂർ ഫോർട്ട് റോഡിൽ അനധികൃതമായി നിർമ്മിച്ച ഉമ്മർ കുട്ടിയുടെ പേരിലുള്ള കെട്ടിടം പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ കോർപ്പറേഷൻ സെക്രട്ടറി നോട്ടീസ് നൽകിയിരുന്നു. എന്നാൽ കോർപ്പറേഷന് ഇത്തരത്തിൽ നോട്ടീസ് നൽകാൻ അധികാരമില്ലെന്ന് കാണിച്ച് രാഷ്ട്രപതി പുറപ്പെടുവിച്ച ഉത്തരവിന്റെ കോപ്പി എന്ന് പറഞ്ഞ് വ്യാജ രേഖ പ്രതികൾ കോർപ്പറേഷൻ സെക്രട്ടറിക്ക് നൽകുകയായിരുന്നു
'രാഷ്ട്രപതി ' ഇത് സംബന്ധിച്ച് വളരെ വിശദമായി തന്നെ കാര്യങ്ങൾ ഉത്തരവിൽ പറഞ്ഞിരുന്നു. ഉത്തരവിന്റെ കോപ്പി കണ്ട് അന്തം വിട്ട കോർപ്പറേഷൻ സെക്രട്ടറി സംശയം തോന്നി പോലീസിനെ അറിയിച്ചതോടെയാണ് കള്ളി പൊളിഞ്ഞത്. രാഷ്ട്രപതിയുടെ സിറ്റിസൺ പോർട്ടലിൽ കറിയ അഷറഫ് കെട്ടിടം പൊളിക്കാനുള്ള ഉത്തരവിനെതിരെ പരാതി നൽകി. ഇതിനുള്ള രാഷ്ടപതിയുടെതെന്ന മട്ടിൽ മറുപടി വ്യാജമായി ഉണ്ടാക്കി സ്‌കാൻ ചെയ്ത് കയറ്റി. ഇതിന്റെ പ്രിന്റ് എടുത്താണ് കോർപ്പറേഷൻ സെക്രട്ടറിക്ക് നൽകിയത്. ഇതിന്റെ കോപ്പി പ്രതികൾ അഡീഷണൽ ചീഫ് സെക്രട്ടറിക്കും കളക്ടർക്കും അയച്ചു നൽകുകയും ചെയ്തിരുന്നു.