റിയാദ് - വിദേശ തൊഴിലാളികൾക്ക് ഫൈനൽ എക്‌സിറ്റ് നൽകുന്നതിന് വേണ്ടി നേടുന്ന പ്രത്യേക വർക്ക് പെർമിറ്റിന്റെ കാലാവധി ആറു മാസമാണെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇഖാമ കാലാവധി അവസാനിച്ച് മുപ്പതു ദിവസം പിന്നിട്ട ശേഷമേ ഇത്തരം പ്രത്യേക വർക്ക് പെർമിറ്റ് നൽകൂ. പുതിയ വിസയിൽ സൗദിയിലെത്തിയ വിദേശികൾക്ക് ഇത്തരം പ്രത്യേകം വർക്ക് പെർമിറ്റ് ലഭ്യമാകണമെങ്കിൽ അവർ സൗദിയിലെത്തി 120 ദിവസം പിന്നിട്ടിരിക്കണമെന്നും വ്യവസ്ഥയുണ്ട്.
ആശ്രിത ലെവി നടപ്പാക്കിയതിന്റെയും സ്വകാര്യ മേഖലയിലെ വിദേശ ജീവനക്കാർക്കുള്ള ലെവി ഉയർത്തിയതിന്റെയും ഫലമായി നാലു ലക്ഷത്തിലേറെ വിദേശ തൊഴിലാളികൾ സൗദി അറേബ്യ വിട്ടിട്ടുണ്ട്. പുതിയ ലെവികൾ തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുന്നതിന് ഏറെ സഹായകമാകും. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം തൊഴിലില്ലായ്മ നിരക്ക് 12.8 ശതമാനമായി ഉയർന്നിട്ടുണ്ട്. സാമൂഹിക സുരക്ഷാ പദ്ധതി ധനസഹായം ലഭിക്കുന്ന സൗദി കുടുംബത്തിന് ഹൗസ് ഡ്രൈവറെയും വേലക്കാരിയെയും ഹോം നഴ്‌സിനെയും റിക്രൂട്ട് ചെയ്യുന്നതിന് വിസ അനുവദിക്കും. സൗദി വനിതകൾക്ക് വിദേശികളുമായുള്ള വിവാഹ ബന്ധങ്ങളിൽ പിറന്ന, സൗദി പൗരത്വമില്ലാത്ത മക്കൾക്ക് മൊബൈൽ ഫോൺ കടകളിലും ലേഡീസ് ഷോപ്പുകളിലും ജോലി ചെയ്യാവുന്നതാണെന്നും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.