Sorry, you need to enable JavaScript to visit this website.

മോൻസൺ തട്ടിച്ചെടുത്ത കോടികൾ ജീവനക്കാരുടെ  അക്കൗണ്ടിലെന്ന് സംശയം

കൊച്ചി- പുരാവസ്തുവിന്റെ മറവിൽ നടത്തിയ സാമ്പത്തിക തട്ടിപ്പിലൂടെ മോൻസൺ മാവുങ്കലിന് ലഭിച്ച കോടിക്കണക്കിന് രൂപ എങ്ങോട്ട് പോയെന്ന് കണ്ടെത്താൻ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തിന് കഴിയാത്ത സാഹചര്യത്തിൽ മോൻസന്റെ വീട്ടിൽ ജീവനക്കാരായിരുന്ന 15 ഓളം പേരുടെ അക്കൗണ്ടുകൾ പരിശോധിക്കണമെന്ന ആവശ്യവുമായി പരാതിക്കാർ. മോൻസൺ പലരിൽ നിന്നായി തട്ടിച്ചെടുത്ത കോടികൾ ആഡംബര ജീവിതത്തിനായി ധൂർത്തടിച്ചെന്നും ഇപ്പോൾ ഇയാളുടെ ബാങ്ക് അക്കൗണ്ടിൽ കേവലം 200  രൂപ മാത്രമേ ഉള്ളൂവെന്നുമാണ് ക്രൈം ബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ  തട്ടിപ്പിലൂടെ ഇയാൾ നേടിയ പണം മോൻസന്റെ ജീവനക്കാരുടെ അക്കൗണ്ടുകളിലുണ്ടെന്നാണ് പരാതിക്കാർ കരുതുന്നത്. ഇതേക്കുറിച്ച് അറിയുന്നതിന് മോൻസന്റെ ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കണമെന്ന് ഷെമീറും അനൂപും അടക്കമുള്ള പരാതിക്കാർ ക്രൈം ബ്രാഞ്ചിനോട് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട്  ഷെമീറിന്റെയും അനൂപിന്റെയും വിശദമായ മൊഴി ഇന്നലെ ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി. 
മോൻസൺ എംഡിയായ കലിംഗ കല്യാൺ ഫൗണ്ടേഷനിലെ ഡയറക്ടർമാർ എന്ന പേരിൽ പരിചയപ്പെടുത്തിയ ബാംഗ്‌ളൂർ, ഹൈദരാബാദ് സ്വദേശികളടക്കമുള്ള നാലു പേർ 40 കോടി രൂപ മോൻസണ് നൽകിയിട്ടുണ്ടെന്ന് തന്നോട് പറഞ്ഞിട്ടുള്ളതായി ഷെമീർ ക്രൈം ബ്രാഞ്ചിന് മൊഴി നൽകി. ബാംഗ്‌ളൂരിൽ താമസിക്കുന്ന പാലക്കാട് സ്വദേശി റാം എന്നു വിളിക്കുന്ന രാമചന്ദ്രൻ, മുംബൈയിൽ താമസിക്കുന്ന രാജീവ് കുമാർ, തിരുവനന്തപുരം സ്വദേശി ഐപ്പ് കോശി, ഹൈദരാബാദ് സ്വദേശി യശ്വന്ത് ശ്രീയൻ എന്നിവരാണ് മോൻസണ് 40 കോടി രൂപ നൽകിയതായി പറയുന്നത്. മോൻസന്റെ ജീവനക്കാരുടെ അക്കൗണ്ടിലൂടെയും നേരിട്ട് പണമായും 40 കോടി നൽകിയെന്നാണ് റാം ഷെമീറിനോട് പറഞ്ഞിട്ടുള്ളത്. മോൻസണുമായി സാമ്പത്തിക ഇടപാട് നടന്ന ഘട്ടത്തിലാണ് രാമചന്ദ്രൻ ഇക്കാര്യം ഷെമീറിനോട് പറഞ്ഞത്. മോൻസന്റെ മുൻ ഡ്രൈവർ അജി നെട്ടൂർ എന്ന അജിത്തിന്റെ വെളിപ്പെടുത്തലുകളും ഇത് ശരിവെക്കുന്നതാണ്. തന്റെ അക്കൗണ്ടിലൂടെ മോൻസൺ കോടികളുടെ ഇടപാട് നടത്തിയതായി അജി വ്യക്തമാക്കിയിരുന്നു. മോൻസന്റെ പതിനഞ്ചോളം ജീവനക്കാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചാൽ കൂടുതൽ പണമിടപാടുകളുടെ വിവരങ്ങൾ പുറത്തു വരുമെന്നാണ് സൂചന.
എന്നാൽ ഈ നാലു പേരും ഇതുവരെയും പരാതിയുമായി കേരള പോലീസിനെയോ കർണാടക പോലീസിനെയോ സമീപിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ക്രൈം ബ്രാഞ്ച് ഇതുവരെയും ഇതേക്കുറിച്ച് പരിശോധിച്ചിട്ടില്ല. എന്നാൽ ഇതേക്കുറിച്ച് അറിയുന്നതിന് മോൻസന്റെ ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കണമെന്നാണ് ഷെമീറും അനൂപും അടക്കമുള്ള പരാതിക്കാർ ക്രൈം ബ്രാഞ്ചിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

Latest News