കൽപ്പറ്റ- മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വേട്ടയാടുകയാണെന്നും ഇത് തുടർന്നാൽ പിണറായിക്കെതിരായ അങ്കം വീണ്ടും തുടരണോ എന്ന് ആലോചിക്കേണ്ടി വരുമെന്നും കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. പുരാവസ്തു തട്ടിപ്പുകാരൻ മോൻസണുമായി തനിക്ക് പണമിടപാടില്ലെന്നും ചികിത്സക്ക് വേണ്ടിയാണ് അവിടെ പോയതെന്നും സുധാകരൻ വ്യക്തമാക്കി. ചികിത്സക്ക് പോകാൻ എന്ത് ജാഗ്രതയാണ് ആവശ്യം. കണ്ണിന് ചികിത്സക്ക് വേണ്ടിയാണ് പോയത്. അഞ്ചു പ്രാവശ്യമാണ് അവിടെ പോയത്. കണ്ണിന് ചികിത്സക്ക് വേണ്ടിയാണ് പോയത്. അവിടെ പത്തു ദിവസം താമസിച്ചു എന്നതൊക്കെ വ്യാജമാണ്. മോൻസണെ വിശ്വസിച്ചത് താൻ മാത്രമല്ലെന്നും സുധാകരൻ വ്യക്തമാക്കി. കേരളത്തിൽ കോൺഗ്രസ് നടപ്പാക്കുന്ന പദ്ധതികൾക്ക് എ.ഐ.സി.സിയുടെ പിന്തുണ ഉണ്ട്. കോൺഗ്രസിൽനിന്ന് രണ്ടോ മൂന്നോ പേർ മാത്രമാണ് പോയത്. എന്നാൽ നൂറുകണക്കിനാളുകൾ പാർട്ടിയിലേക്ക് വരുന്നുണ്ട്. അതിനെ പറ്റി വാർത്തകളില്ലെന്നും സുധാകരൻ പറഞ്ഞു. കോൺഗ്രസിലെ മാറ്റങ്ങൾക്ക് രാഹുൽ ഗാന്ധിയുടെ പൂർണ പിന്തുണയുണ്ടെന്നും സുധാകരൻ പറഞ്ഞു. മോന്സണ്‍ കള്ളനാണെന്നും അയാള്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും സുധാകരന്‍ വ്യക്തമാക്കി.