Sorry, you need to enable JavaScript to visit this website.

ഹൃദയം കൊണ്ടുപോകാൻ എന്തുകൊണ്ട് എയർ ലിഫ്റ്റ് ഉപയോഗിച്ചില്ല; വിശദീകരണവുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം- എറണാകുളത്ത് മസ്തിഷ്‌ക മരണം സംഭവിച്ച യുവാവിന്റെ ഹൃദയം കോഴിക്കോട്ടേക്ക് കൊണ്ടുപോകാൻ എന്തുകൊണ്ട് എയർ ലിഫ്റ്റ് ഉപയോഗിച്ചില്ല എന്ന ചോദ്യത്തിന് മറുപടിയുമായി ആരോഗ്യമന്ത്രി വീണ ജോർജ്. മന്ത്രിയുടെവാക്കുകൾ:

എറണാകുളം രാജഗിരി ആശുപത്രിയിൽ വച്ച് മസ്തിഷ്‌ക മരണം സംഭവിച്ച കോട്ടയം സ്വദേശി നേവിസിന്റെ (25) ഹൃദയം വൈകുന്നേരം 7.15ന് കോഴിക്കോട് മെട്രോ ഇന്റർനാഷണൽ ആശുപത്രിയിലെത്തിച്ചു. ശസ്ത്രക്രിയ പുരോഗമിക്കുകയാണ്.
എന്ത് കൊണ്ട് എയർ ആംബുലൻസ് ഉപയോഗിച്ചില്ല എന്ന നിരവധി ചോദ്യമാണ് ഉയരുന്നത്. 4 മണിക്കൂർ മുതൽ 6 മണിക്കൂറിനുള്ളിൽ 
 ഹൃദയം എത്തിച്ചാൽ മതിയാകും. സാധാരണ 4 മണിക്കൂറിൽ കൂടുതൽ യാത്ര ചെയ്യേണ്ട അവസരങ്ങളിൽ മാത്രമേ എയർ ആംബുലൻസ് ഉപയോഗിക്കാറുള്ളൂ. വിമാന മാർഗം പോകുകയാണെങ്കിൽ എറണാകുളം രാജഗിരി ആശുപത്രിയിൽ നിന്നും നെടുമ്പാശേരി എയർപോർട്ടിലേക്കും തുടർന്ന് കരിപ്പൂർ എയർപോർട്ടിൽ നിന്നും കോഴിക്കോട് മെട്രോ ഇന്റർനാഷണൽ ആശുപത്രിയിലേക്കും മാത്രമേ പോകാൻ കഴിയൂ. എയർപോർട്ടുകളിൽ കുറച്ച് സമയം പാഴാകാൻ സാധ്യതയുണ്ട്. എറണാകുളത്ത് നിന്നും കോഴിക്കോടേക്ക് ആംബുലൻസ് മുഖേന 3 മണിക്കൂറോളം യാത്ര മതിയാകുമെന്ന് വിലയിരുത്തിയിരുന്നു. ഇത് സർക്കാരിനെ അറിയിച്ചതിനെ തുടർന്ന് അതിനനുസരിച്ചുള്ള ഗ്രീൻ ചാനൽ ക്രമീകരണം സർക്കാർ ഒരുക്കിയിരുന്നു. അതനുസരിച്ച് ശസ്ത്രക്രിയയ്ക്കുള്ള ക്രമീകരണങ്ങൾ ആശുപത്രിയിലും നടത്തിയിരുന്നു.
4.10ന് എറണാകുളത്ത് നിന്നും പുറപ്പെട്ട ആംബുലൻസ് 7.15ന് കോഴിക്കോടെത്തി. 3 മണിക്കൂറും 5 മിനിറ്റുമാണ് എടുത്തത്. കൃത്യ സമയത്ത് ആംബുലൻസ് എത്താൻ സഹായിച്ച കേരള പോലീസ്, മറ്റ് ഉദ്യോഗസ്ഥർ, ആംബുലൻസ് ജീവനക്കാർ, മാധ്യമങ്ങൾ, സോഷ്യൽ മീഡിയ സുഹൃത്തുക്കൾ തുടങ്ങി എല്ലാ സുമനസുകളോടും ആരോഗ്യ വകുപ്പിന്റെ നന്ദി അറിയിക്കുന്നു.
 

Latest News