Sorry, you need to enable JavaScript to visit this website.

ഡ്രൈവിംഗ് ടെസ്റ്റ് കാലോചിതമായി  പരിഷ്‌കരിക്കും- മുഖ്യമന്ത്രി

തിരുവനന്തപുരം- സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് കാലോചിതമായി പരിഷ്‌കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 
അതുപോലെ വാഹനങ്ങളുടെ വേഗതയുൾപ്പെടെ പരിശോധിക്കുന്നതിന് ഏറ്റവും ആധുനികമായ ക്യാമറകൾ സ്ഥാപിക്കും. പദ്ധതിക്ക് എന്ത് പേരിട്ട് വിളിച്ചാലും റോഡപകടങ്ങൾ കുറക്കുന്നതിനുള്ള നടപടികൾക്ക് ഊന്നൽ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭയിൽ റോജി എം. ജോണിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്ത് റോഡിൽപൊലിയുന്ന ജീവനുകളുടെ എണ്ണം വളരെക്കൂടുതലാണ്. 2017ൽ റോഡപകടങ്ങളിൽ കുറവുണ്ടായിട്ടുണ്ട്. 2016ൽ 39420 റോഡ് അപകടങ്ങളുണ്ടായി. ഇതിൽ 4287 പേർ മരിച്ചിരുന്നു. എന്നാൽ 2017ൽ 38486 അപകടങ്ങളായി കുറഞ്ഞു. മരണവും 4061 ആയി കുറഞ്ഞു. റോഡ് സുരക്ഷക്കുള്ള വിവിധ പദ്ധതികൾ നടപ്പാക്കിയതിലൂടെയാണ് ഇത് സാധിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറിക്കിട്ടിയ ഗ്രാമീണ റോഡുകൾ വ്യവസ്ഥകൾ പാലിച്ച് പഞ്ചായത്തുകളുടെ ആസ്തിവികസന രജിസ്റ്ററിൽ ചേർക്കാൻ നിർദ്ദേശം നൽകിയിട്ടുള്ളതായി മന്ത്രി കെ.ടി. ജലീലിന് വേണ്ടി മറുപടി നൽകിയ മന്ത്രി സി. രവീന്ദ്രനാഥ് ഇ.എസ്. ബിജിമോളെ അറിയിച്ചു. 
അങ്ങനെ ആരെങ്കിലും ചെയ്യുന്നില്ലെങ്കിൽ പരിശോധിക്കാം. ഈ റോഡുകൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത്‌വകുപ്പുമായി ചർച്ച നടത്തും. അതേസമയം കൈമാറിക്കിട്ടിയ റോഡുകളുടെ അറ്റകുറ്റപണികൾക്കായി എം.പി, എം.എൽ.എ ഫണ്ട് ഉൾപ്പെടെയുള്ളവ വിനിയോഗിക്കുന്നതിന് തടസമില്ലെന്നും മന്ത്രി വ്യക്തമാക്കി.

 

Latest News