കോഴിക്കോട് - പ്രദേശത്തിന്റെ ഒന്നാകെ വികാരമായി മാറിയ കരിപ്പൂർ വിമാനത്താവളത്തിന്റെ ഇന്നലെകളിലേക്കുള്ള എത്തിനോട്ടമായി മാറി മലബാർ ഡവലപ്‌മെന്റ് ഫോറം കോഴിക്കോട് സംഘടിപ്പിച്ച കരിപ്പൂർ ഫോട്ടോ എക്‌സ്‌പോ.
1977ൽ കരിപ്പൂർ വിമാനത്താവളം വേണമെന്ന ആവശ്യാർത്ഥം കോഴിക്കോട് മിഠായ്‌തെരുവിലൂടെ നടന്ന വൻ ബഹുജന റാലിയുടെ ഫോട്ടോവിൽ നിന്നാണ് എക്‌സ്‌പോ തുടങ്ങുന്നത്. ഓലമേഞ്ഞ കടകളടക്കമുള്ള മിഠായ് തെരുവിലൂടെ വിമാനത്തിന്റെ മാതൃകയുമായി നടത്തിയ ആ ജാഥ അന്ന് ഏറെ ജനശ്രദ്ധയും വാർത്താപ്രാധാന്യവും നേടിയതായിരുന്നു.
ഇക്കാര്യങ്ങളെല്ലാം അറിയാവുന്ന പഴയ തലമുറയിലെ ആളുകളെ വീണ്ടും ഗൃഹാതുരതയിലേക്ക് കൊണ്ടെത്തിക്കുന്ന ഒരു ചിത്രമാണിത്.
അതുപോലെ പുതുതലമുറക്ക് പഴയ പോരാട്ടത്തിന്റെ വ്യക്തമായ ചരിത്രം ലഭിക്കുന്ന ഒരു ചിത്രം കൂടിയാണിത്. ഇതുപോലെ കരിപ്പൂരിൽ പണി പൂർത്തിയാക്കിയ ശേഷം ആദ്യമിറങ്ങിയ കാലിബ്രേഷൻ വിമാനം, ആദ്യ യാത്രാവിമാനമായി ഇറങ്ങിയ ഇന്ത്യൻ എയർലൈൻസിന്റെ ഫ്‌ളൈറ്റ്, ഉദ്ഘാടന ദിവസത്തെ വൻ ജനക്കൂട്ടം, അച്ഛൻ പൈലറ്റും മകൻ കോ പൈലറ്റുമായി കരിപ്പൂരിലെത്തിയ വിമാനത്തിന്റെ കോക്ക്പിറ്റിൽ നിന്നുള്ള അപൂർവ്വ ദൃശ്യം, ആദ്യ ഹജ് വിമാനമായ ബോയിംഗ് 747 ബി എന്ന ജംബോ സർവീസ് കരിപ്പൂരിലിറങ്ങിയ ചിത്രം, കോഴിക്കോട് വിമാനത്താവളത്തിൽ ആദ്യം ഇറങ്ങിയ എയർബസിന്റെ ചിത്രം, സുരക്ഷാ കാര്യങ്ങൾക്കായി ഇവിടെ തുടങ്ങിയ സി.ഐ.എസ്.എഫിന്റെ ആദ്യ പരേഡ് തുടങ്ങി കരിപ്പൂരിന്റെ ഇന്നലകളെക്കുറിച്ചുള്ള ചരിത്രത്തിലൂടെയുള്ള യാത്രയായി മാറുകയായിരുന്നു രണ്ടു ദിവസം നടന്ന ചിത്ര പ്രദർശനം. കരിപ്പൂർ വിമാനത്താവളത്തിനു നേരെ അധികൃതർ പുലർത്തുന്ന നിഷേധാത്മക നിലപാടിനെതിരെയുള്ളപ്രതിഷേധത്തിന്റെ ഭാഗമായാണ് മലബാർ ഡവലപ്‌മെന്റ് ഫോറം രണ്ടു ദിവസത്തെ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചത്.
കരിപ്പൂരിന്റെ വികസന കാര്യത്തിൽ അമാന്തം കാണിക്കുന്ന അധികൃതരുടെ നിലപാട് തിരുത്തിയില്ലെങ്കിൽ മുൻപ് നടത്തിയതു പോലുള്ള ശക്തമായ പ്രക്ഷോഭ പരിപാടികൾ ഇനിയും സംഘടിപ്പിക്കുമെന്നും ഇതിന്റെ തുടക്കമാണ് ഈ പ്രദർശനമെന്നും ഫോറം പ്രസിഡന്റ് കെ.എം ബഷീർ മലയാളംന്യൂസിനോട് പറഞ്ഞു.