കോഴിക്കോട്- സി.പി.എം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവൻ എപ്പോഴും സ്വീകരിക്കുന്നത് വർഗീയ, സ്ത്രീവിരുദ്ധ നിലപാടാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുതമല വഹിക്കുന്ന പി.എം.എ സലാം. ജനങ്ങളെ ഭിന്നിപ്പിച്ചു നിർത്തേണ്ടത് സി.പി.എമ്മിന്റെ ആവശ്യമാണ്. ഹസൻ, അമീർ, കുഞ്ഞാലിക്കുട്ടിയെന്ന ആരോപണത്തിലൂടെ സംസ്ഥാനത്ത് വർഗീയ ധ്രുവീകരണത്തിന് തുടക്കമിട്ടത് എ.വിജയരാഘവനാണ്. പാല ബിഷപ്പിന്റെ പ്രസ്താവനയിൽ മുസ്ലിം സമുദായത്തിന് ആശങ്കയുണ്ട്. അത് പരിഹരിക്കാനാണ് പ്രതിപക്ഷനേതാവും കെ.പി.സി.സി പ്രസിഡന്റും ശ്രമിക്കുന്നത്. അതിനെ അഭിനന്ദിക്കുകയാണ് സത്യത്തിൽ സർക്കാർ ചെയ്യേണ്ടത്. മന്ത്രിമാർക്കു പകരം പഠന ക്ലാസിലിരുത്തേണ്ടത് സി.പി.എം സംസ്ഥാന സെക്രട്ടറി വിജയരാഘവനെയാണ്. ജനങ്ങളോട് എങ്ങനെ പെരുമാറണമെന്ന് പാർട്ടി സെക്രട്ടറിയെ സി.പി.എം പഠിപ്പിക്കണം. മന്ത്രിമാർക്കൊപ്പം മുഖ്യമന്ത്രിക്കും ട്യൂഷൻ നൽകണം. ഭരണ നേട്ടങ്ങൾ പറയാനില്ലാത്തതു കൊണ്ടാണ് സി.പി.എം വർഗീയത പറയുന്നത്. ജനങ്ങളോട് എങ്ങനെ പെരുമാറണമെന്ന് പാർട്ടി സെക്രട്ടറിയെ സി.പി.എം പഠിപ്പിക്കണമെന്നും പി.എം.എ സലാം പറഞ്ഞു.