ബിഷപ്പ് വിവാദത്തിലൂടെ തെളിഞ്ഞ കാര്യം, എസ്.കെ.എസ്.എസ്.എഫ് നേതാവ് പറയുന്നു

കോഴിക്കോട്- ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തിന് വിശ്വസിച്ച് അണിചേരാന്‍ പറ്റിയ ഒരു മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടിയുമില്ലെന്ന് പാലാ ബിഷപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളിലൂടെ തെളിഞ്ഞതായി എസ്‌കെഎസ്എസ്എഫ് നേതാവും സത്യധാര ദൈ്വവാരിക എഡിറ്ററുമായ അന്‍വര്‍ സ്വാദിഖ് ഫൈസി താനൂര്‍.
സമുദായത്തിന് സ്ഥിരം സ്ഥിരം രക്ഷകരില്ലെന്നും ആര്‍ക്കും വോട്ട് പതിച്ചു കൊടുക്കരുതെന്നും അന്‍വര്‍ സ്വാദിഖ് ഫൈസി താനൂര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തിന് വിശ്വസിച്ചു അണിചേരാന്‍ പറ്റിയ ഏതെങ്കിലും മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനമുണ്ടോ? ഇല്ലെന്ന് കഴിഞ്ഞ രണ്ടു ദിവസം കൊണ്ടെങ്കിലും കേരള മുസ്‌ലിംകള്‍ക്ക് മനസ്സിലായിക്കാണും. ഇമ്മിണിബല്യ മതനിരപേക്ഷത പറയുന്നവര്‍ പോലും ഇരകളെ സ്വാന്തനിപ്പിക്കുന്നതിനു പകരം വേട്ടക്കാരനെ സന്ദര്‍ശിച്ചു തലോടി വരുന്നതാണ് കണ്ടത്. വര്‍ഗീയ പാര്‍ട്ടിയെന്ന് ആരോപിക്കപ്പെടുന്ന ബി.ജെ.പി യുടെ നേതാവ് സി.കെ പത്മനാഭന്റെ തിരിച്ചറിവു പോലും 916 പ്യൂരിട്ടിയുടെ സെക്യുലറിസം പറയുന്നവരില്‍ നാം കണ്ടില്ല.

മുസ് ലിംകള്‍ക്ക് സ്ഥിരം രക്ഷകരില്ലെന്ന യാഥാര്‍ത്ഥ്യം ഇനിയെങ്കിലും സമുദായം തിരിച്ചറിയണം. നിലനില്‍പ്പും അതിജീവനവുമാണ് പ്രധാനം. അതിനു സഹായകമായ വഴികളെല്ലാം സമുദായത്തിന് സ്വീകാര്യമാവണം. ഇവിടെ എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും വേണ്ടത് വോട്ടാണ്. അതു കഴിഞ്ഞിട്ടേ എല്ലാവര്‍ക്കും നീതിയും നിഷ്പക്ഷതയും മതേതരത്വവുമുള്ളൂ. ഇത് സമുദായം എപ്പോള്‍ കാര്യ ഗൗരവത്തോടെ തിരിച്ചറിയുന്നുവോ, അപ്പോള്‍ ഈ വിലാപങ്ങള്‍ക്ക് അറുതിവരും.

ഏതെങ്കിലും ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ടിയെ ചൂണ്ടിക്കാട്ടി അവര്‍ മുസ്‌ലിംകളുടെ ശത്രുക്കളാണെന്ന് സ്ഥാപിക്കല്‍ വോട്ടു ലക്ഷ്യമിടുന്ന മറ്റുള്ള രാഷ്ട്രീയ കക്ഷികളുടെ തന്ത്രമാണോ എന്ന് നാം പരിശോധിക്കണം. മുസ്ലിംകള്‍ അകന്നു നിന്നതു കൊണ്ട് മുസ് ലിംകളുടെ ശത്രുക്കളായവരെയും നാം കാണണം. മുന്‍ധാരണകള്‍ മാറ്റി വച്ചു ഞങ്ങളോട് മാന്യമായ സമീപനം സ്വീകരിക്കുന്ന ഇന്ത്യയിലെ സര്‍വ രാഷ്ട്രീയ കക്ഷികളോടും ഞങ്ങളും മാന്യമായ സമീപനം സ്വീകരിക്കുമെന്ന നിലപാട് വേണം. ആരെയും മാറ്റി നിര്‍ത്താതെ, എല്ലാവരോടും ഒരേ സമീപനം സ്വീകരിച്ചു തുടങ്ങിയാല്‍, നിലവില്‍ വര്‍ഗീയത വിളമ്പുന്നവര്‍ക്കും അതുവഴി അധികാരം പിടിക്കുന്നവര്‍ക്കും മുസ്ലിംകളെ അവഗണിക്കാനാവില്ല.

The war is a stratagem എന്ന പ്രവാചക വചനത്തിന്റെ അര്‍ത്ഥ തലങ്ങളെ കുറിച്ച് സമുദായം ഇനിയും വിചാരപ്പെടേണ്ടിയിരിക്കുന്നു എന്നു സാരം. അതിവൈകാരികതയല്ല, അതിജീവനമാണ് പ്രധാനം.

 

Latest News