റിയാദ് - തലസ്ഥാനത്തെ വിവിധ നഗരങ്ങളിൽ നിയമലംഘകർക്കായി അധികൃതർ വ്യാപക പരിശോധന തുടരുന്നു. വിവിധ നഗരങ്ങളിലെ ആയിരത്തിലേറെ വ്യാപാര സ്ഥാപനങ്ങളിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖ ഒരാഴ്ചയായി പരിശോധനകൾ തുടരുകയാണ്. റിയാദ്, അൽഖർജ്, അഫ്‌ലാജ്, വാദി ദവാസിർ, സുൽഫി, അൽഗാത്ത്, മജ്മ, അഫീഫ്, ശഖ്‌റാ, മുസാഹ്മിയ, ദവാദ്മി, ദുർമ, ദലം എന്നിവിടങ്ങളിലെ ലേഡീസ് ഷോപ്പുകളും ജ്വല്ലറികളും മൊബൈൽ ഫോൺ കടകളും അടക്കം 1,244 സ്ഥാപനങ്ങളിലാണ് ഒരാഴ്ചക്കിടെ പരിശോധനകൾ നടത്തിയത്. ദുർമയിൽ രണ്ടു ലേഡീസ് ഷോപ്പുകളിൽ നിയമ ലംഘനങ്ങൾ കണ്ടെത്തി. ഈ സ്ഥാപനങ്ങൾക്കും ഇവിടങ്ങളിൽ ജോലി ചെയ്ത വിദേശികൾക്കും എതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചു.
അതിനിടെ, വീട് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയ സംഘത്തെ പോലീസും മതകാര്യ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. അനധികൃത താമസക്കാരായ അഞ്ചു യുവതികളും രണ്ടു പുരുഷന്മാരും ചേർന്നാണ് പെൺവാണിഭ കേന്ദ്രം നടത്തിയിരുന്നത്. പെൺവാണിഭ കേന്ദ്രത്തെ കുറിച്ച് മതകാര്യ പോലീസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് പോലീസുമായി ഏകോപനം നടത്തിയാണ് കേന്ദ്രം റെയ്ഡ് ചെയ്തതെന്ന് റിയാദ് മതകാര്യ പോലീസ് ശാഖാ വക്താവ് മുഹമ്മദ് അൽസബ്ർ പറഞ്ഞു.