തിരുവനന്തപുരം- കേരളത്തിലെ കോൺഗ്രസിന്റെ പ്രതിസന്ധിക്ക് കാരണം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലാണെന്നും അദ്ദേഹം ബി.ജെ.പി ഏജന്റാണെന്നും ആരോപിച്ച് രാഹുൽ ഗാന്ധിക്ക് കത്ത്. കെപിസിസി സെക്രട്ടറി പിഎസ് പ്രശാന്താണ് കത്തയച്ചത്. ഇതിനുള്ള തെളിവുകൾ ഉൾപ്പെടെ പ്രശാന്ത് രാഹുൽ ഗാന്ധിക്ക് കൈമാറിയെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നെടുമങ്ങാട് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു പ്രശാന്ത്. കെ.സി വേണുഗോപാലിന്റെ പ്രവർത്തനങ്ങൾ സംശയകരമാണ്. വേണുഗോപാൽ സ്വീകരിച്ച നടപടികളാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയത്. വേണുഗോപാൽ ബിജെപിയുടെ ഏജന്റ് ആണോയെന്നു സംശയമുണ്ടെന്നും പ്രശാന്ത് കത്തിൽ പറയുന്നു.
കെ.സി വേണുഗോപാലിന്റെ എഐസിസിയിലെ നിയമനം പുനഃപരിശോധിക്കണം. കോൺഗ്രസിൽ നിന്ന് ബിജെപിയുടെ ഏജന്റായി പ്രവർത്തിക്കുകയാണ് അദ്ദേഹം. ജനിച്ചുവളർന്ന പ്രദേശത്ത് രാഷ്ട്രീയ സ്വാധീനമില്ലാത്ത വ്യക്തിയാണ് അദ്ദേഹം. എന്നാൽ തനിക്ക് രാഷ്ട്രീയ അഭയം നൽകിയ ജില്ലയിൽ പാർട്ടിയുടെ നാശത്തിന് അദ്ദേഹത്തിന്റെ ഇടപെടൽ കാരണമായി എന്നും പി.എസ് പ്രശാന്ത് ചുണ്ടിക്കാട്ടുന്നു.