Sorry, you need to enable JavaScript to visit this website.

ഉമ്മൻ ചാണ്ടി പറഞ്ഞത് തെറ്റ്, രൂക്ഷ പ്രതികരണവുമായി കെ. സുധാകരൻ

തിരുവനന്തപുരം- ഡി.സി.സി അധ്യക്ഷൻമാരുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഉമ്മൻ ചാണ്ടിയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. ഉമ്മൻ ചാണ്ടിയുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് ഡി.സി.സി ഭാരവാഹികളെ തെരഞ്ഞെടുട്ടതെന്നും സുധാകരൻ പറഞ്ഞു. ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും എതിരെ രൂക്ഷമായ പ്രതികരണമാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഉയർത്തിയത്. 

ഉമ്മൻചാണ്ടിയും ചെന്നിത്തലയുമായി രണ്ട് വട്ടം ചർച്ച നടത്തിയതാണെന്നും വർക്കിംഗ് പ്രസിഡന്റ് എന്ന നിലയിൽ ഒരു തലത്തിലും തന്നോട് ചർച്ച നടത്താതെയായിരുന്നു മുമ്പ് സ്ഥാനാർഥി പട്ടികയും ഭാരവാഹി പട്ടികയും പുറത്തിറക്കിയിരുന്നതെന്നും സുധാകരൻ ആരോപിച്ചു. ഗ്രൂപ്പ് രാഷ്ട്രീയത്തിലൂടെ മാത്രമേ വരാൻ പാടുള്ളൂ എന്ന നിഷ്‌കർഷത മാറ്റിയപ്പോൾ അസ്വസ്ഥരായ ആളുകളാണ് ആരോപണം ഉന്നയിക്കുന്നതെന്നും  അദ്ദേഹം പറഞ്ഞു. 

വിശദമായ ചർച്ച ചെയ്തില്ലെന്ന വാദം തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പറഞ്ഞു. ഡി.സി.സി അധ്യക്ഷന്മാരെ നിശ്ചയിക്കുന്നതിൽ ഇത്രയും വിശദമായ ചർച്ച നടത്തിയ കാലം കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ ചരിത്രത്തിലുണ്ടാവില്ല. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും താനുമുൾപ്പെടെ എല്ലാവരും കൂടിയിരുന്നുകൊണ്ടാണ് ചർച്ചയുടെ ഷെഡ്യൂൾ പോലും നിശ്ചയിച്ചതെന്നും സതീശൻ വ്യക്തമാക്കി.
കഴിഞ്ഞ 18 വർഷമായി നടന്നിരുന്ന രീതിയിൽനിന്ന് വ്യത്യസ്തമായ ഒരു രീതിയാണ് ഇത്തവണ ഉണ്ടായത്. ഞങ്ങൾ വരുമ്പോൾ സാമ്പ്രദായിക രീതികളിൽ നിന്ന് മാറ്റം വരുമെന്ന് ഞങ്ങൾ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഏതെങ്കിലും ഒന്നോ രണ്ടോ പേരോട് അഭിപ്രായം ചോദിച്ചിട്ടോ അല്ലെങ്കിൽ ഞാനും സുധാകരകനും കൂടി ഒരു മൂലയ്ക്ക് മാറിയിരുന്ന് ചർച്ച ചെയ്ത് തീരുമാനിച്ച് ദൽഹിയിൽ കൊണ്ടുകൊടുത്ത ലിസ്റ്റ് അല്ല അത്. കുറേക്കൂടി താഴേക്ക് ചർച്ചകൾ പോവുകയും ഒരുപാട് പേരോട് അഭിപ്രായം ചോദിക്കുകയും ഇത്തവണ ചെയ്തിട്ടുണ്ട്. ഇത്രയും വേഗത്തിൽ ഇത്രയും നന്നായി പട്ടിക ഇറക്കിയ കാലമുണ്ടായിട്ടില്ലെന്നും സതീശൻ പറഞ്ഞു.
 

Latest News