ദമാം - സൗദിയിൽ വനിതാ ഡ്രൈവർമാർ മാത്രം ജോലി ചെയ്യുന്ന ആദ്യ ടാക്‌സി കമ്പനി കിഴക്കൻ പ്രവിശ്യയിലെ അൽഹസയിൽ പ്രവർത്തനം ആരംഭിച്ചു. കമ്പനിക്കു കീഴിൽ 500 സൗദി വനിതകൾ ടാക്‌സി ഡ്രൈവർമാരായി സേവനമനുഷ്ഠിക്കുന്നു. ടാക്‌സി ഓടിക്കാൻ മാത്രമല്ല, കാറിലെ അത്യാവശ്യ കേടുപാടുകൾ തീർക്കാനും ദീർഘകാലമായി വ്യത്യസ്ത ഇനങ്ങളിൽ പെട്ട വാഹനങ്ങൾ ഓടിക്കുന്ന തനിക്കറിയാമെന്ന് ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുന്ന മുനീറ അൽമരി പറഞ്ഞു.
അൽഹസയിലെ അഞ്ചു ലക്ഷത്തോളം വനിതകൾക്ക് വനിതാ ടാക്‌സി സേവനം ഗുണം ചെയ്യുമെന്ന് കമ്പനിയുടമ സ്വാലിഹ് അൽമാജിദ് പറഞ്ഞു. അൽഹസയിൽ നിന്ന് ദമാമിലേക്കും റിയാദിലേക്കും സൗദിയിലെ മറ്റു പ്രവിശ്യകളിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും യാത്രക്കാരെയും സന്ദർശകരെയും ടൂറിസ്റ്റുകളെയും എത്തിക്കാനും എല്ലാവർക്കും സേവനങ്ങൾ നൽകാനും ലേഡീസ് ടാക്‌സി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. കമ്പനിക്കു കീഴിൽ 500 ടാക്‌സികളാണുള്ളത്. സിംഗിൾ ട്രിപ്പ്, ഒരാഴ്ചത്തേക്കോ മാസത്തേക്കോ ഉള്ള കരാർ അടിസ്ഥാനത്തിലുള്ള ടാക്‌സി സർവീസ് എന്നിവ കമ്പനി നൽകുന്നു. സൗദി വനിതകൾ ഓടിക്കുന്ന ടാക്‌സികൾ യാത്രക്കാർക്ക് സ്വകാര്യതയും സുരക്ഷിതത്വവും നൽകുന്നതായും കമ്പനിയുടമ പറയുന്നു. സൗദിയിൽ യൂബറും കരീമും അടക്കമുള്ള ഓൺലൈൻ ടാക്‌സി കമ്പനികൾക്ക് കീഴിലും ഓൺലൈൻ ഡെലിവറി ആപ്പുകൾക്കു കീഴിലും സൗദി വനിതകൾ നേരത്തെ മുതൽ ഡ്രൈവർമാരായും ഡെലിവറി ജീവനക്കാരായും പ്രവർത്തിക്കുന്നുണ്ട്.