Sorry, you need to enable JavaScript to visit this website.

താലിബാന്റെ രണ്ടാംവരവില്‍ ഇന്ത്യക്ക് പാഠമുണ്ട്-എം.ബി.രാജേഷ്

തിരുവനന്തപുരം- താലിബാന്റെ രണ്ടാം വരവ് ലോകത്തിന് പൊതുവിലും ഇന്ത്യക്ക് വിശേഷിച്ചും ഒരു പാഠം നല്‍കുന്നുണ്ടെന്ന് സ്പീക്കര്‍ എം.ബി. രാജേഷ്.  മതത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാപിക്കപ്പെടുന്ന ഏതൊരു രാജ്യവും ഭൂമിയിലെ നരകമായിരിക്കും എന്ന മുന്നറിയിപ്പാണത്. അങ്ങനെയുള്ള ഒരു രാജ്യത്തും ജനാധിപത്യവും മാനവികതയും സംസ്‌കാരവും സമാധാനവും മനുഷ്യാവകാശങ്ങളും പുലരില്ല. താലിബാനെ സൃഷ്ടിച്ച അമേരിക്കയാണ് അഫ്ഗാനിസ്ഥാനെ ഭയത്തിന്റെ ഇരുണ്ട റിപ്പബ്ലിക് ആക്കി മാറ്റിയത്.  പഴയ സോവിയറ്റ് യൂണിയനെതിരെ പൊരുതാന്‍ ലോകത്തു നിന്നാകെ മുജാഹിദീന്‍ ഗറില്ലകളെ സംഘടിപ്പിച്ചതും അവര്‍ക്ക് ഡോളറും ആയുധങ്ങളും പമ്പു ചെയ്തു കൊടുത്തതും അമേരിക്കന്‍ ചാര സംഘടനയായ സിഐഎ ആണെന്നും രാജേഷ് ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
അഫ്ഗാനിസ്ഥാനെ ഇപ്പോള്‍ ഭരിക്കുന്നത് ഭയമാണ്. താലിബാന്‍ അഴിച്ചുവിട്ട കൊടും ഭയം. മതത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാപിക്കപ്പെടുന്ന ഏതൊരു രാജ്യവും ഭൂമിയിലെ നരകമായിരിക്കും എന്ന മുന്നറിയിപ്പാണിതെന്നും രാജേഷ് പറഞ്ഞു.

ഫേസ്ബുക്ക് പേസ്റ്റ് വായിക്കാം

അഫ്ഗാനിസ്ഥാനെ ഇപ്പോള്‍ ഭരിക്കുന്നത് ഭയമാണ്; താലിബാന്‍ അഴിച്ചുവിട്ട കൊടും ഭയം. പണ്ട് നാസി ജര്‍മ്മനിയെക്കുറിച്ച് വിഖ്യാത കവിയും നാടകകൃത്തുമായ ബര്‍ത്തോള്‍ഡ് ബ്രഹ്ത് പറഞ്ഞതുപോലെ തന്നെ.ഭയചകിതരായ ഒരു ജനത എല്ലാം ഇട്ടെറിഞ്ഞു കൂട്ടപ്പലായനത്തിലാണ്. ലോകത്തിലെ ഏറ്റവും ഹതഭാഗ്യരായ അമ്മമാര്‍ മരണ ഭീതിയുടെ മുള്‍വേലികള്‍ക്കപ്പുറത്തേക്ക് കൈകുഞ്ഞുങ്ങളെ വലിച്ചെറിയുന്ന കാഴ്ച എത്ര ഹൃദയഭേദകമാണ്.അഫ്ഗാനിസ്ഥാനെ ഭയത്തിന്റെ ഈ മഹാ ഗര്‍ത്തത്തിലേക്ക് തള്ളിവിട്ടതില്‍ ഒന്നാം പ്രതി ആരാണ്. അഫ്ഗാനിസ്ഥാന്‍ ലോകത്തിനും വിശേഷിച്ച് ഇന്ത്യക്കും നല്‍കുന്ന പാഠമെന്താണ്.

താലിബാനെ സൃഷ്ടിച്ച അമേരിക്കയാണ് അഫ്ഗാനിസ്ഥാനെ ഭയത്തിന്റെ ഇരുണ്ട റിപ്പബ്ലിക് ആക്കി മാറ്റിയത്. പഴയ സോവിയറ്റ് യൂണിയനെതിരെ പൊരുതാന്‍ ലോകത്തു നിന്നാകെ മുജാഹിദ്ദീന്‍ ഗറില്ലകളെ സംഘടിപ്പിച്ചതും അവര്‍ക്ക് ഡോളറും ആയുധങ്ങളും പമ്പു ചെയ്തു കൊടുത്തതും അമേരിക്കന്‍ ചാര സംഘടനയായ സി ഐ എ ആണ്. സി ഐ എ റിക്രൂട്ട് ചെയ്ത് അഫ്ഗാനിലേക്കയച്ച മുജാഹിദ്ദീന്‍ ഗറില്ലകളിലൊരാളായിരുന്നു. ഒസാമ ബിന്‍ ലാദന്‍ എന്നത് മറക്കാമോ ?അവര്‍ക്ക് പരിശീലനവും സിഐഎ തന്നെയാണ് ഒരുക്കിയത്. സോവിയറ്റ് യൂണിയനെതിരെ ആയുധമെടുത്ത് പോരാടിയ ബിന്‍ ലാദനും കൂട്ടരും ഉള്‍പ്പെട്ട കൂലിപ്പട്ടാളം പിന്നീട് താലിബാനായി മാറുകയായിരുന്നു.അഫ്ഗാനിസ്ഥാനിലെ പ്രസിഡന്റായിരുന്ന കമ്യൂണിസ്റ്റുകാരന്‍ ഡോ. നജീബുള്ളയെ ഔദ്യോഗിക വസതിയില്‍ കടന്നു കയറി വധിച്ച് അദ്ദേഹത്തിന്റെ മൃതശരീരം കാബൂള്‍ നഗരത്തിലെ വിളക്കുകാലില്‍ കെട്ടിത്തൂക്കിയാണ് താലിബാന്‍ അന്ന് ഭയം വിതച്ചത്.

താലിബാന്‍ അന്ന് അധികാരം പിടിച്ചതോടെ അഫ്ഗാനിസ്ഥാന്‍ നൂറ്റാണ്ടുകള്‍ക്കു പിന്നിലുള്ള മധ്യകാല ഇരുളിലേക്ക് റോക്കറ്റ് വേഗത്തിലാണ് ചെന്ന് പതിച്ചത്. അഫ്ഗാന്‍ ജനതയുടെ ജീവിതമാകെ വന്യമായ സ്വപ്നങ്ങളില്‍ പോലും കണ്ടിട്ടില്ലാത്ത വിധം കീഴ്‌മേല്‍ മറിഞ്ഞു.അഫ്ഗാന്‍ ജനതയുടെ അതുവരെ ഉണ്ടായിരുന്ന സ്വസ്ഥ ജീവിതം ഒരു കുരുതിക്കളമായി മാറി. അമേരിക്കയുടെ രാഷ്ട്രീയ താല്‍പര്യമാണ് ലാദനെയും താലിബാനെയും പാലൂട്ടി വളര്‍ത്തിയത്. അതു കൊണ്ട് ഈ ദുരന്തത്തിന്റെ ഒന്നാം പ്രതി അമേരിക്ക തന്നെയാണ്. ഇപ്പോള്‍ വീണ്ടുമൊരിക്കല്‍ കൂടി അഫ്ഗാനിസ്ഥാനെ താലിബാന് വലിച്ചെറിഞ്ഞു കൊടുത്ത് അമേരിക്ക അവിടെ നിന്ന് പിന്‍വാങ്ങുകയും ചെയ്തിരിക്കുന്നു.

താലിബാന്റെ രണ്ടാം വരവ് ലോകത്തിന് പൊതുവിലും ഇന്ത്യക്ക് വിശേഷിച്ചും ഒരു പാഠം നല്‍കുന്നുണ്ട്. മതത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാപിക്കപ്പെടുന്ന ഏതൊരു രാജ്യവും ഭൂമിയിലെ നരകമായിരിക്കും എന്ന മുന്നറിയിപ്പാണത്. അങ്ങനെയുള്ള ഒരു രാജ്യത്തും ജനാധിപത്യവും മാനവികതയും സംസ്‌കാരവും സമാധാനവും മനുഷ്യാവകാശങ്ങളും പുലരില്ല. മതനിരപേക്ഷതയും ജനാധിപത്യവും പരസ്പര പൂരകമാണ്. ഒന്നില്ലാതെ മറ്റൊന്നിന് നിലനില്‍ക്കാനാവില്ല. അതു കൊണ്ടു തന്നെ മതാധിഷ്ഠിത രാജ്യങ്ങളില്‍ ജനാധിപത്യമുണ്ടാവില്ല. എല്ലാ മതാധിഷ്ഠിത രാഷ്ട്രങ്ങളിലും പൗരാവകാശങ്ങള്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് പുല്ലുവിലയായിരിക്കും.

മതാധിഷ്ഠിത രാഷ്ട്ര വീക്ഷണം സ്ത്രീകളെ കാണുന്നത് പുരുഷന്റെ രക്ഷാകര്‍തൃത്വത്തിന് കീഴ്‌പ്പെട്ട് ജീവിക്കേണ്ടവര്‍ എന്ന നിലയിലാണ്. അത് അച്ഛനാകാം, ഭര്‍ത്താവാകാം, പുത്രനാകാം. എല്ലാ മതരാഷ്ട്രവാദികളുടെയും കാഴ്ചപ്പാട് 'ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി' എന്നു തന്നെ.ഇസ്ലാമിക മതരാഷ്ട്രവാദികളുടെ അന്താരാഷ്ട്ര ആചാര്യന്‍ മൗദൂദി ജനാധിപത്യത്തെ മതവിരുദ്ധവും ദൈവവിരുദ്ധവുമെ ന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത് . ഹിന്ദു രാഷ്ട്രവാദത്തിന്റെ 'വിചാരധാര'യിലും ജനാധിപത്യത്തോടുള്ള വിപ്രതിപത്തി കാണാം. അതുകൊണ്ടാണ് ജനാധിപത്യ അവകാശങ്ങളെയും പൗരാവകാശങ്ങളെയും എല്ലാ മതരാഷ്ട്രവാദികളും ചവിട്ടിമെതിക്കുന്നത്. സ്വന്തം മതം മാത്രമാണ് ഏറ്റവും മികച്ചതും നിലനില്‍ക്കാന്‍ അര്‍ഹതയുള്ളതുമെന്നും മറ്റെല്ലാം തകര്‍ക്കപ്പെടേണ്ടതാണെന്നുമുള്ള കാര്യത്തിലും എല്ലാ വകഭേദത്തില്‍ പെട്ട മതരാഷ്ട്രവാദികള്‍ക്കും യോജിപ്പാണ്. സംസ്‌കാരരാഹിത്യം ഇക്കൂട്ടരുടെയെല്ലാം പൊതുവായ മുഖമുദ്രയാണ്.

1996 ല്‍ അഫ്ഗാനിസ്ഥാനില്‍ ആദ്യമായി അധികാരം പിടിച്ചപ്പോള്‍ വിഖ്യാതമായ ബാമിയാനിലെ ബുദ്ധപ്രതിമകള്‍ തകര്‍ക്കുകയാണ് താലിബാന്‍ ചെയ്തത്. 1992 ല്‍ അധികാരം പിടിക്കാനുള്ള പരാക്രമത്തിനിടയില്‍ ഹിന്ദുത്വ ശക്തികള്‍ ബാബരി മസ്ജിദ് തകര്‍ത്തത് പോലെ.അസഹിഷ്ണുതയുടെയും നശികരണത്തിന്റെയും സമാന മാതൃകകളായി അവ രണ്ടും ചരിത്രത്തിലുണ്ട്. സംസ്‌കാരത്തോടുള്ള ശത്രുത പോലെ തന്നെ ശാസ്ത്ര വിരുദ്ധതയും വിജ്ഞാന വിരോധവും എല്ലാ മത രാഷ്ട്ര വാദികളുടെയും ഒരു പൊതു സ്വഭാവമാണ്.സംസ്‌കാരത്തിന്റെ എല്ലാ ശേഷിപ്പുകളെയും തകര്‍ക്കുകയെന്നതും മതരാഷ്ട്ര സ്ഥാപനത്തിന്റെ പൊതു രീതി തന്നെ.

മത രാഷ്ട്ര വാദത്തെ എതിര്‍ക്കുന്നവരെയും വിയോജിക്കുന്നവരെയും ഉന്മൂലനം ചെയ്യുക, അവര്‍ക്കെല്ലാം രാജ്യദ്രോഹ മുദ്ര ചാര്‍ത്തുക എന്നിവയിലും ഇവര്‍ ഇരുകൂട്ടരും തമ്മില്‍ അദ്ഭുതകരമായ സാദൃശ്യം കാണാം.

ഡാനിഷ് സിദ്ദിഖി എന്ന മാധ്യമ പ്രവര്‍ത്തകന്‍ ഹിന്ദുരാഷ്ട്ര വാദികള്‍ക്കും താലിബാനും ഒരേ പോലെ ശത്രുവായിരുന്നു. താലിബാന്റെ എല്ലാ നടപടികളെയും അപലപിക്കാനും വിമര്‍ശിക്കാനും മത്സരിക്കുന്ന ഇന്ത്യയിലെ ഹിന്ദുത്വ ശക്തികള്‍ ഡാനിഷ് സിദ്ദിഖിയുടെ കൊലപാതകത്തെ മാത്രം അപലപിക്കാതിരുന്നത് എന്തുകൊണ്ടാകാം അവര്‍ ഇച്ഛിച്ചത് താലിബാന്‍ നിര്‍വഹിച്ചത് കൊണ്ടല്ലേ അക്കാര്യത്തില്‍ മാത്രം ദുരൂഹമായ മൗനം

മാധ്യമ പ്രവര്‍ത്തകരെയും അധ്യാപകരെയും ചിന്തകരെയുമെല്ലാം താലിബാന്‍ തെരഞ്ഞുപിടിച്ച് വേട്ടയാടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇവിടെയും അത്തരത്തില്‍ വധിക്കപ്പെട്ടവരുടെ പട്ടിക നീണ്ടതാണെന്ന് മറക്കരുത്. ഗൗരി ലങ്കേഷ്, ഗോവിന്ദ് പന്‍സാരെ, പ്രൊഫ. കല്‍ബുര്‍ഗി, നരേന്ദ്ര ധാബോല്‍ക്കര്‍ അങ്ങനെ നീണ്ട ഒരു പട്ടിക ഇവിടെയുമുണ്ട്.

വിയോജിക്കുന്നവരോടും എതിര്‍ക്കുന്നവരോടുമുള്ള ഇരു കൂട്ടരുടെയും സമീപനം ഇതില്‍ നിന്ന് വ്യക്തമാണ്. അതുകൊണ്ട് താലിബാനെ നാം എതിര്‍ക്കുകയെന്നു പറഞ്ഞാല്‍ മതരാഷ്ട്രവാദത്തിന്റെ എല്ലാ വകഭേദങ്ങളയും എതിര്‍ക്കുക എന്നാണര്‍ഥം. മതനിരപേക്ഷതയുടെ എല്ലാ ശത്രുക്കളെയും വിട്ടുവീഴ്ചയില്ലാതെ ചെറുക്കുക എന്നാണര്‍ഥം. ഏതിനത്തില്‍ പെട്ട മതരാഷ്ട്ര വാദവും ഭീകരമായ ഏകാധിപത്യത്തിന്റേതും അടിച്ചമര്‍ത്തലിന്റേതുമായിരിക്കും. ഇന്ത്യ ഇനിയും അഫ്ഗാനിസ്ഥാന്‍ പോലൊരു നരകമായി തീര്‍ന്നിട്ടില്ല. ജനാധിപത്യത്തിന്റെയും മത നിരപേക്ഷതയുടെയും വേരറ്റ് പോയിട്ടില്ല. പക്ഷെ മത രാഷ്ട്രത്തിന്റെ മറ്റൊരു വകഭേദത്തിലേക്കാണ് ഇന്ത്യയെയും കെട്ടിവലിക്കുന്നത്.
രണ്ടു വര്‍ഷം മുമ്പ് മരിച്ചു പോയ പാകിസ്ഥാനി കവയത്രി ഫഹമീദ റിയാസ് മരിക്കും മുമ്പ് ആകുലതയോടെ ചോദിക്കുകയുണ്ടായി 'നിങ്ങളും അതിവേഗത്തില്‍ ഞങ്ങളെപ്പോലെ ആവുകയാണോ' താലിബാന്‍ ഫാന്‍സ് അസോസിയേഷനുകള്‍ നമ്മുടെ നാട്ടിലുമുണ്ടെന്ന് ചിലര്‍ സ്വയം വെളിപ്പെടുത്തിക്കഴിഞ്ഞു. ഹിന്ദുത്വ വര്‍ഗീയ വാദികളെ പോലെ താലിബാന്‍ ഫാന്‍സ് അസോസിയേഷനുകള്‍ വിമര്‍ശിക്കുന്നവരോട് ആക്രോശിക്കുന്നത് ഈ നാടു വിടാനാണ്. അവര്‍ക്കിരുവര്‍ക്കും പകുത്തെടുത്തു നശിപ്പിക്കാന്‍ ഈ നാട് വിട്ടുകൊടുക്കില്ലെന്ന് ഉറക്കെപറയേണ്ട ചരിത്ര സന്ദര്‍ഭമാണിത്.

 

Latest News