Sorry, you need to enable JavaScript to visit this website.

കാലടി ഉത്തരക്കടലാസ് മോഷണം അധ്യാപക പോരിന്റെ ഭാഗമെന്ന് പോലീസ്, മുന്‍കൂര്‍ ജാമ്യം തേടി പരീക്ഷാ ചെയര്‍മാന്‍

കൊച്ചി- കാലടി സംസ്‌കൃത സര്‍വകലാശാലയിലെ ഉത്തര പേപ്പര്‍ മോഷണ കേസുമായി ബന്ധപ്പെട്ട്  പരീക്ഷ വിഭാഗം ചെയര്‍മാന്‍  ഡോ. കെ.എ സംഗമേശന്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചു.
എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ ആണ് മുന്‍കൂര്‍ ജാമ്യ അപേക്ഷ തേടിയത്.
പോലീസ് കള്ളക്കഥകള്‍ ഉണ്ടാക്കി അറസ്റ്റ്  ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന് പറഞ്ഞാണ് സംഗമേശന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് പോലീസ് നുണ പരിശോധന നടത്തേണ്ടവരുടെ ലിസ്റ്റ് തയാറാക്കിയതിന് പിറകേയാണ് സംഗമേശന്റെ നീക്കം. അതേസമയം സംസ്‌കൃത വിഭാഗം മേധാവിയെ കുടുക്കാനാണ് ഉത്തരേ പേപ്പറുകള്‍ എടുത്ത് മാറ്റിയതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിന് പിന്നില്‍ അധ്യാപകര്‍ തമ്മിലുള്ള പടലപിണക്കമാണെന്നാണ് അന്വേഷണ സംഘം ഉറപ്പിക്കുന്നത്. ഇത്തരത്തിലുള്ള അന്വേഷണത്തിനാണ് പോലീസ്. ഉത്തരപേപ്പര്‍ കാണാതായ സംഭവുമായി ബന്ധപ്പെട്ട്  അധ്യാപകരെ അടക്കം ചില ജീവനക്കാരെ പോലീസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ സംശയം തോന്നിയ ജീവനക്കാരില്‍ ചിലരെ നുണ പരിശോധന നടത്തുവാന്‍ പോലീസ് നീക്കം ആരംഭിച്ചിട്ടുണ്ട്. ആദ്യം നുണപരിശോധനക്ക് ഉദ്യോഗസ്ഥര്‍ ഭൂരിഭാഗം പേരും സമ്മതം അറിയിച്ചെങ്കിലും പലരും ഇപ്പോള്‍ ഇതില്‍നിന്നു പിന്‍മാറുകയാണ്. അധികൃതര്‍ യൂണിവേഴ്‌സിറ്റിയിലെ ജീവനക്കാരെ ബലിയാടാക്കുവാന്‍ ശ്രമിക്കുകയാണ് എന്ന് ആരോപിച്ചാണ് നുണപരിശോധനയില്‍നിന്ന് പിന്‍മാറുവാന്‍ ശ്രമിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് പ്രധാന തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഉത്തരപേപ്പര്‍ കാണാതായ സംഭവുമായി ബന്ധപ്പെട്ട് ഉന്നതര്‍ ഉള്‍പ്പടെയുള്ളവര്‍ അടങ്ങുന്നവര്‍ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം നടത്തുന്നത്. ആ ദിവസങ്ങളിലെ യൂണിവേഴ്‌സിറ്റിയിലെ സിസിടിവി ദൃശ്യങ്ങളും മറ്റും ശേഖരിച്ചിട്ടുണ്ട്.
കാലടി സംസ്‌കൃത സര്‍വകലാശാലയില്‍നിന്ന് പി ജി സംസ്‌കൃത സാഹിത്യം വിഭാഗത്തിലെ 276 ഉത്തരപേപ്പറുകള്‍ കാണാതായ സംഭവത്തെ കുറിച്ച് പോലീസ് യൂണിവേഴ്‌സിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുന്നതിനിടെ പേപ്പര്‍ കണ്ടത്തിയ സംഭവം സര്‍വകലാശാല അധികൃതര്‍ പോലീസിനെ അറിയിക്കുകയായിരുന്നു

 

Latest News