Sorry, you need to enable JavaScript to visit this website.

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പ്; പൂക്കോയതങ്ങളെ നാലുദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

കാസര്‍കോട്- ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ റിമാണ്ടിലായ   മുഖ്യ പ്രതി  ചന്തേരയിലെ ടി .കെ പൂക്കോയ തങ്ങളെ  ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കും കോടതി നാലുദിവസത്തേക്ക് ക്രൈംബ്രാഞ്ച്  കസ്റ്റഡിയില്‍ വിട്ടു. പൂക്കോയ തങ്ങളെ അഞ്ചുദിവസത്തേക്ക് കസ്റ്റഡിയില്‍ കിട്ടണമെന്നാവശ്യപ്പെട്ട്  വ്യാഴാഴ്ചയാണ് ക്രൈംബ്രാഞ്ച്   ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹരജി നല്‍കിയിരുന്നത്.   ഹരജി സ്വീകരിച്ച കോടതി വെള്ളിയാഴ്ച രാവിലെ വാദം കേട്ടു. റിമാണ്ടിലുള്ള പൂക്കോയ തങ്ങളെ ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഉച്ചയോടെ പൂക്കോയ തങ്ങളെ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുക്കുകയായിരുന്നു.  ക്രൈംബ്രാഞ്ച് എസ്.പി മൊയ്തീന്‍കുട്ടിയുടെ നേതൃത്വത്തില്‍ പൂക്കോയ തങ്ങളെ വിശദമായി ചോദ്യം ചെയ്യും. ദുബായിലുള്ള പൂക്കോയതങ്ങളുടെ മകന്‍ ഹിഷാമിനെ നാട്ടിലെത്തിക്കാന്‍ ക്രൈംബ്രാഞ്ച് സമ്മര്‍ദം ശക്തമാക്കി. ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് ചന്തേര പോലീസ് രജിസ്റ്റര്‍ ചെയ്ത 100 കേസുകളിലാണ് പൂക്കോയ തങ്ങളുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാണ്ട് ചെയ്തത്.  സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറായ  പൂക്കോയ തങ്ങള്‍ക്കും ജ്വല്ലറിയുടെ ചെയര്‍മാനും മുന്‍ എം.എല്‍.എയുമായ എം.സി ഖമറുദ്ദീനുമെതിരെ 176 കേസുകളാണ് നിലവിലുള്ളത്.അതിനിടെ പയ്യന്നൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത 24 കേസുകളില്‍ 12 എണ്ണത്തില്‍ പൂക്കോയ തങ്ങളുടെ അറസ്റ്റ് രേഖപ്പെടുത്തി. പയ്യന്നൂരില്‍  ബാക്കിയുള്ള 12, കാസര്‍കോട് പോലീസ് രജിസ്റ്റര്‍ ചെയ്ത 31, ബേക്കല്‍ പോലീസിലെ ആറ്, കണ്ണൂര്‍-തലശേരി പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത ഒന്നുവീതം കേസുകളിലും അറസ്റ്റ് രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് പൂക്കോയ തങ്ങളുടെ അഭിഭാഷകന്‍ അതാത് കോടതികളില്‍ ഇന്ന് അപേക്ഷ നല്‍കും. പ്രതിയുടെ ജാമ്യാപേക്ഷ ഹൊസ്ദുര്‍ഗ് കോടതി തിങ്കളാഴ്ച പരിഗണിക്കും.

 

 

Latest News