ആളും തരവും നോക്കിയാണ് പ്രതിപക്ഷം ഇന്നലെ നടത്തിയ അഭിനയ സഭയിലെ 'മുഖ്യമന്ത്രിയെ' തെരഞ്ഞെടുത്തത് -മുസ്‌ലിം ലീഗിലെ പി.കെ. ബഷീർ. ഡോളർ കടത്ത് കേസിൽപെട്ട മുഖ്യമന്ത്രിക്കെതിരെ അടിയന്തര പ്രമേയവുമായി വരുന്നവരെ നോക്കി താൽക്കാലികമായി തയാറാക്കിയ മുഖ്യമന്ത്രി കസേരയിലിരുന്ന് കടക്ക് പുറത്ത് എന്നു പറയാനുള്ള ഭാഷയും ശരീര ഭാഷയും ബഷീറിനുണ്ടായിരുന്നു. വെട്ടൊന്ന് കഷണം രണ്ട് എന്ന ശീലക്കാരനായ പിതാവ് പി. സീതിഹാജിയുടെ രീതികൾ കുറച്ചൊക്കെ ബഷീറിന് കിട്ടിയിട്ടുണ്ടെന്ന് നിരവധി നിയമസഭാ അവസരങ്ങളിൽ കേരളം കണ്ടതാണ്. അത് ചോദിക്കാൻ 'യീ ആരാ..' എന്നതാണ് ബഷീറിന്റെ സ്ഥിരം രീതി.
ഡോളർ കടത്ത് വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരായ സ്വപ്‌നയുടെ മൊഴി സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന ആവശ്യം നിഷേധിച്ചതിനെ തുടർന്ന് സഭക്ക് പുറത്ത് കവാടത്തിൽ അടിയന്തരപ്രമേയം അവതരിപ്പിച്ചുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ മുഖ്യമന്ത്രിയായ പി.കെ. ബഷീർ അടിയന്തര പ്രമേയ അവതാരകനായ പി.ടി. തോമസിനോട് മുഖത്തടിച്ചതു പോലെ പറഞ്ഞു -അതൊന്നും ഇവിടെ നടക്കില്ല. കടക്ക് പുറത്ത്. ഡോളർ കടത്തിൽ മുഖ്യമന്ത്രി ഉൾപ്പെട്ടെന്ന മൊഴി ആശങ്കയുണ്ടാക്കുന്നതാണെന്ന് പി.ടി. തോമസ് പറഞ്ഞു. നിയമ സഭയിലാണ് സംസാരിക്കുന്നത് എന്ന ഭാവത്തിൽ തന്നെയായിരുന്നു പി.ടി. മുഖ്യമന്ത്രിയുടെ സത്യസന്ധത തെളിയിക്കാനുള്ള അവസരമാണിത്. നിയമസഭയിൽ എഴുന്നേറ്റ് നിന്ന് അത് പറയാൻ മുഖ്യമന്ത്രി മടിക്കുന്നത് എന്തുകൊണ്ടാണെന്ന് പി.ടി. തോമസ് മോക്ക് സഭയിൽ ചോദിച്ചു. ഇത് കേട്ട് പ്രതീകാത്മക മുഖ്യമന്ത്രിയായ ബഷീറിലേക്ക് യഥാർഥ മുഖ്യമന്ത്രിയുടെ ഭാവഹാവങ്ങൾ പരകായ പ്രവേശം ചെയ്തു. ഇതിനൊന്നും മറുപടി പറയാൻ എനിക്കാവില്ല, ആരായാലും എന്തായാലും കടക്ക് പുറത്ത് എന്നായിരുന്നു താൽക്കാലിക മുഖ്യമന്ത്രി ബഷീറിന്റെ പ്രതികരണം.
എൻ. ശംസുദ്ദീനായിയിരുന്നു സ്പീക്കർ. ഷംസുദ്ദീനും സ്പീക്കറുടെ ഭാവം തന്നെ -കൈയ്യിലൊരു ബെല്ലെക്കെയായി- ഓർഡർ, ഓർഡർ സഭാംഗങ്ങൾ ശാന്തരാകണം എന്ന മട്ട്.. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പ്രതീകാത്മക സഭയിൽ കേസിന്റെ നിയമ വശങ്ങളടക്കം ഉൾപ്പെടുത്തി സംസാരിച്ചു. മുഖ്യമന്ത്രിക്ക് ഡോളർ കടത്തിൽ പങ്കുണ്ടെന്ന സ്വർണക്കടത്ത് കേസ് പ്രതികളുടെ മൊഴി പുറത്തുവന്ന സാഹചര്യത്തിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് അന്വേഷണം നേരിടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പി.കെ. ബഷീർ എന്ന മുഖ്യമന്ത്രിയെ നോക്കി ആവേശ ഭരിതനായി.
കോടതിയുടെ പരിഗണനയിലുള്ള വിഷയം ചർച്ച ചെയ്യാനാകില്ലെന്ന ചട്ടമാണ് സ്പീക്കറും നിയമ മന്ത്രിയും ചൂണ്ടിക്കാട്ടിയത്. എന്നാൽ കോടതി പരിഗണനയിലുള്ള വിഷയങ്ങൾ ചർച്ച ചെയ്ത കീഴ് വഴക്കം കേരള നിയമസഭയിൽ എത്രയെല്ലാമോ ഉണ്ട്. ചട്ടത്തിനും റൂളിംഗിനും ഉപരിയായി കീഴ് വഴക്കത്തിനാണ് പ്രധാന്യമെന്ന് സ്പീക്കർ ഇന്നലെ സഭയിൽ വ്യക്തമാക്കിയതുമാണ്. അതിനു പിന്നാലെയാണ് ഇന്ന് ചട്ടം ഉയർത്തിക്കാട്ടി മുഖ്യമന്ത്രിക്കെതിരായ അടിയന്തര പ്രമേയ നോട്ടീസ് അനുവദിക്കാതിരുന്നത്. ചട്ടം ഓരോരുത്തരുടെയും സൗകര്യത്തിനു വേണ്ടി വ്യാഖ്യാനിക്കാനുള്ളതല്ല. നിരപരാധിയായ ഉമ്മൻചാണ്ടിക്കെതിരെ കേസെടുത്തവർക്ക് കാലം മുഖം അടച്ചുകൊടുത്ത അടിയാണ് സ്വർണക്കടത്ത് കേസ് പ്രതികളുടെ വെളിപ്പെടുത്തൽ. നിയമസഭാ കവാടത്തിലെ പ്രതീകാത്മക അടിയന്തര പ്രമേയ അവതരണത്തിലാണെന്ന തോന്നൽ പോലുമില്ലാതെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രസംഗം. ശിവശങ്കരന്റെ മൊഴി മുഖ്യമന്ത്രിക്ക് എതിരല്ലെന്നാണ് സി.പി.എം നേതാക്കൾ പറയുന്നത്. എന്നാൽ കേസിലെ മറ്റൊരു പ്രതിയായ സ്വപ്‌നയുടെ മൊഴി വിശ്വസിക്കാനാകില്ലെന്നും. മറ്റൊരു തട്ടിപ്പു കേസിലെ പ്രതിയായ സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ കേസെടുത്തതും അപമാനിച്ചതും സി.പി.എം മറക്കരുത്. സി.പി.എമ്മിനും മുഖ്യമന്ത്രിക്കും ഭയമാണ്. സ്വപ്‌നയുടെ വെളിപ്പെടുത്തൽ തെറ്റായിരുന്നെങ്കിൽ അടിയന്തര പ്രമേയ ചർച്ചയിൽ മുഖ്യമന്ത്രിക്ക് നിയമസഭയിൽ നിരപരാധിത്വം വെളിപ്പെടുത്താമായിരുന്നു. കസ്റ്റംസ് നിയമത്തിലെ 108 വകുപ്പ് പ്രകാരം കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴി സി.ആർ.പി.സി 166 പ്രകാരമുള്ള കുറ്റസമ്മതത്തിനു തുല്യമാണ്. ഇത് തെളിവായി കോടതി പരിഗണിക്കും. മുഖ്യമന്ത്രി യു.എ.ഇ സന്ദർശിക്കുന്നതിനു മുന്നോടിയായി നയതന്ത്ര ചാനൽ വഴി ഒരു പാക്കറ്റ് കൊണ്ടുപോയെന്നാണ് സ്വർണക്കടത്തു പ്രതി സ്വപ്‌നയുടെ വെളിപ്പെടുത്തൽ. പാക്കറ്റിലുള്ളത് അതിഥികൾക്കുള്ള സമ്മാനമെന്നാണ് പറഞ്ഞത്. എന്നാൽ അത് വിദേശ കറൻസി ആയിരുന്നെന്നാണ് സ്വപ്‌ന കസ്റ്റംസിനോട് പറഞ്ഞിരിക്കുന്നത്.
സ്വർണക്കടത്തിൽ അന്വേഷണം നടത്തിയ കേന്ദ്ര ഏജൻസികളെ നിരന്തരമായി തടസ്സപ്പെടുത്താൻ സർക്കാർ ശ്രമിച്ചിരുന്നു. ആദ്യം ബാലാവകാശ കമ്മിഷനെ ഉപയോഗിച്ചു. പിന്നീട് നിയമസഭ പ്രിവിലേജ് കമ്മിറ്റിയെ ഉപയോഗിച്ചു. പിന്നാലെ ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ച് കേസെടുപ്പിക്കുകയും ജഡീഷ്യൽ കമ്മിഷനെ നിയോഗിക്കുകയും ചെയ്തു. കേന്ദ്ര ഏജൻസികൾക്കെതിരായ ജുഡീഷ്യൽ കമ്മിഷന്റെ പ്രവർത്തനം ഹൈക്കോടതി കഴിഞ്ഞ ദിവസം സ്‌റ്റേ ചെയ്തു. രഹസ്യങ്ങൾ ഒളിച്ചുവയ്ക്കാനായി എല്ലാ മാർഗങ്ങളും ഉപയോഗിച്ച് അന്വേഷണം തടസ്സപ്പെടുത്താനാണ് സർക്കാർ ശ്രമിച്ചത്. പി.കെ. കുഞ്ഞാലിക്കുട്ടി, അനൂപ് ജേക്കബ്, പി.ജെ. ജോസഫ് കെ.കെ. രമ തുടങ്ങിയവരും സഭക്ക് പുറത്തെ അടിയന്തരപ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
നിയമ സഭക്ക് പുറത്ത് ഇങ്ങിനെയൊരു പ്രതിഷേധസഭ ഇതാദ്യമാണ്. നിയമ സഭ കൈയ്യാങ്കളി വലിയ കേസായി മാറിയ സാഹചര്യത്തിൽ സഭക്ക് പുറത്ത് നടന്ന ഈ പ്രതിഷേധം കേരള നിയമ സഭയുടെ ചരിത്രത്തിൽ ഇടം നേടി കഴിഞ്ഞു. വരും നാളുകളിൽ സമാന്തര സഭയായിരിക്കുമോ നിയമ സഭയിലെ പ്രതിഷേധം എന്നറിയില്ല.