റിയാദ് - സൗദിവൽക്കരണം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഷോപ്പിംഗ് മാളുകളിൽ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ കർശന പരിശോധന തുടരുന്നു. ഈ മാസം നാലു മുതലാണ് ഷോപ്പിംഗ് മാൾ സൗദിവൽക്കരണം പ്രാബല്യത്തിൽവന്നത്. ഷോപ്പിംഗ് മാളുകൾ, മാളുകളുടെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുകൾ, റെസ്റ്റോറന്റുകൾ, കോഫി ഷോപ്പുകൾ എന്നിവക്കെല്ലാം സൗദിവൽക്കരണം ബാധകമാണ്. ശുചീകരണ, കയറ്റിറക്ക് തൊഴിലാളികളെയും ഗെയിമുകളും കളിക്കോപ്പുകളും റിപ്പയർ ചെയ്യുന്നവരെയും സൗദിവൽക്കരണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ഈ വിഭാഗം ജീവനക്കാർ ഷോപ്പിംഗ് മാളുകളിലെ ആകെ ജീവനക്കാരുടെ 20 ശതമാനം കവിയാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. ബാർബർമാരെ സൗദിവൽക്കരണത്തിൽ നിന്ന് പൂർണമായും ഒഴിവാക്കി.
റെസ്റ്റോറന്റുകളിൽ 40 ശതമാനവും കോഫി ഷോപ്പുകളിൽ 50 ശതമാനവും സൗദിവൽക്കരണമാണ് പാലിക്കേണ്ടതെന്ന് മുഹമ്മദ് അൽഖത്താൻ പറഞ്ഞു. മിനിമാർക്കറ്റുകളിലും ഹൈപ്പർമാർക്കറ്റുകളിലും സൗദിവൽക്കരണം നിർബന്ധമാക്കുന്ന തീരുമാനം 60 ദിവസത്തിനു ശേഷം നടപ്പാക്കുമെന്നും മുഹമ്മദ് അൽഖത്താൻ പറഞ്ഞു.