തിരുവനന്തപുരം- പ്രമുഖരെ ഉൾപ്പെടുത്തി എല്ലാ റേഷൻ കടകളിലും ഓണക്കിറ്റ് വിതരണം നടത്തിയതിന്റെ ഫോട്ടോ എടുക്കണമെന്നും പോസ്റ്റർ പതിക്കണമെന്നുമുള്ള ഭക്ഷ്യവകുപ്പ് സർക്കുലർ വിവാദത്തിൽ. ഓണക്കിറ്റ് വിതരണം ഉദ്ഘാടനമായി നടത്തണമെന്ന വിധത്തിലാണ് നിർദേശം നൽകിയത്. ഓണക്കിറ്റ് വിതരണം വലിയ സംഭവമാണെന്ന് വരുത്താനാണ് സർക്കാർ ശ്രമം. ഇന്ന് എട്ടരക്ക് എല്ലാ കടകളിലും ഉദ്ഘാടനം നടത്തണമെന്ന നിർദേശം നടപ്പാക്കില്ലെന്ന് ഒരു വിഭാഗം റേഷൻ വ്യാപാരികൾ വ്യക്തമാക്കിയതോടെയാണ് നീക്കം പാളിയത്. അതേസമയം ഉദ്ഘാടനം നടത്താൻ പറഞ്ഞിട്ടില്ലെന്നും സുതാര്യത ഉറപ്പാക്കാനാണ് പ്രമുഖരെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും ഭക്ഷ്യമന്ത്രി വിശദീകരിച്ചു.
കഴിഞ്ഞ ദിവസം ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ നിർവഹിച്ചിരുന്നു. പിന്നാലെ റേഷൻ ഇൻസ്പക്ടർമാരും താലൂക്ക് സപ്ലൈ ഓഫീസർമാരും നൽകിയ സർക്കുലർ കണ്ട് റേഷൻ വ്യാപാരികൾ അമ്പരന്നു. സംസ്ഥാനത്തെ മുഴുവൻ റേഷൻകടകളിലും ഇന്ന് രാവിലെ എട്ടരക്ക് കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നടത്തണം. തലേദിവസം വിതരണത്തിന്റെ പോസ്റ്റർ പതിക്കണം. എം.പി, എം.എൽ.എ അല്ലെങ്കിൽ പഞ്ചായത്ത് അംഗം വരെയുള്ള പ്രമുഖർ ആരെയെങ്കിലും ഉദ്ഘാടകനാക്കണം. പോസ്റ്റർ ഒട്ടിച്ചതിന് മുന്നിൽ കിറ്റ് നൽകുന്ന ഫോട്ടോ എടുത്ത് ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലിടണം. തീർന്നില്ല, തെരഞ്ഞെടുത്ത ഫോട്ടോയ്ക്ക് പാരിതോഷികവുമുണ്ട്. കോവിഡ് പ്രതിസന്ധികാലത്തെ ഉദ്ഘാടനമാമാങ്കം അനാവശ്യ ധൂർത്താണെന്നാണ് ഉയരുന്ന ആക്ഷേപം. ഓൾ കേരള റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ നിർദേശം പാലിക്കില്ലെന്ന് വ്യക്തമാക്കി. പത്രപരസ്യം ഒഴിവാക്കിയാണ് പുതിയ പരസ്യരീതി സ്വീകരിച്ചത്.
കിറ്റിനെച്ചൊല്ലിയുള്ള രാഷ്ട്രീയ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെയാണ് സ്പെഷ്യൽ കിറ്റിനെ സർക്കാരിന് അനുകൂലമായ പ്രചാരണമാക്കാനുള്ള സർക്കുലറിൽ താൽപര്യം മറ നീങ്ങുന്നത്. ഭക്ഷ്യകിറ്റ് വോട്ടാക്കി മാറ്റിയാണ് രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ എത്തിയതെന്നാണ് രാഷ്ട്രീയ എതിരാളികളുടെ പ്രധാന വിമർശനം. ഇത് ശരിവെക്കുന്ന വിധത്തിലുള്ള കാര്യങ്ങളണ് ഇപ്പോൾ നടക്കുന്നത്.