ഇറച്ചിക്കോഴി വില നിയന്ത്രിക്കും-  മന്ത്രി ജെ ചിഞ്ചുറാണി

കൊല്ലം- സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന ഇറച്ചിക്കോഴി വില നിയന്ത്രിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. പൗള്‍ട്രി വികസന കോര്‍പറേഷന്റെ ഔട്ട്‌ലെറ്റുകളില്‍ മിതമായ വിലയ്ക്ക് ഇറച്ചിക്കോഴി ലഭ്യമാക്കും. ഇറച്ചിക്കോഴി കൃഷി കൂട്ടുമെന്നും മന്ത്രി പറഞ്ഞു. കോഴിത്തീറ്റ വില കുറഞ്ഞാല്‍ കോഴിയുടെയും വില കുറയും. കേരള ഫീഡ്‌സ് കോഴിത്തീറ്റ വില ഇതിനകം കുറച്ചിട്ടുണ്ടെന്നും പരമാവധി കര്‍ഷകരിലേക്ക് ഇത് എത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ചാക്കിന് 80 രൂപയാണ് കേരള ഫീഡ്‌സ് കുറച്ചത്. ഇത് ഇറച്ചിക്കോഴി വിലയില്‍ പ്രതിഫലിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ പൗള്‍ട്രി ഫാമുകളില്‍ വളര്‍ത്തുന്ന കോഴികളെ മിതമായ വിലയ്ക്കാണ് വില്‍ക്കുന്നത്. കിലോയ്ക്ക് 95രൂപയില്‍ തന്നെയാണ് വില നില്‍ക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ ദിവസം കോഴിയിറച്ചി വില കിലോയ്ക്ക് 240 രൂപയായാണ് ഉയര്‍ന്നത്. ഒരു മാസത്തിനിടെ കൂടിയത് 100 രൂപ. ഫാമുകള്‍ കോഴി ഉല്‍പാദനം എഴുപത് ശതമാനംവരെ കുറച്ചതാണ് വിലവര്‍ധനയ്ക്ക് കാരണം. തുടര്‍ച്ചയായ വിലയിടിവും ലോക്ഡൗണ്‍ ആശങ്കകളുമാണ് ഉല്‍പാദനം കുറയ്ക്കാന്‍ ഫാമുകളെ പ്രേരിപ്പിച്ചത്. കോഴിത്തീറ്റ വില കൂടിയതിനാല്‍ കോഴിയിറച്ചി വില കുറയ്ക്കുന്നത് പ്രായോഗികമല്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. അതിനിടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍.
 

Latest News