തിരുവനന്തപുരം- ന്യൂനപക്ഷ വിദ്യാർത്ഥി സ്‌കോളർഷിപ്പിനുള്ള അനുപാതം പുനഃക്രമീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഹൈക്കോടതി വിധി അനുസരിച്ച് 2011 ലെ സെൻസസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തിൽ ഒരു കമ്മ്യൂണിറ്റിക്കും ആനുകൂല്യം നഷ്ടപ്പെടാതെ ഇത് അനുവദിക്കും. ക്രിസ്ത്യൻ 18.38%, മുസ്ലീം 26.56%, ബുദ്ധർ 0.01%, ജൈൻ 0.01%, സിഖ് 0.01% എന്നിങ്ങനെയാണിത്. മേൽപ്പറഞ്ഞ ന്യൂനപക്ഷ സമുദായങ്ങളിൽ അപേക്ഷകർ ഉള്ളപ്പോൾ നിലവിൽ ആനുകൂല്യങ്ങൾ ലഭിക്കുന്ന വിഭാഗങ്ങൾക്ക് ഇപ്പോൾ ലഭിക്കുന്ന എണ്ണത്തിലോ തുകയിലോ കുറവുണ്ടാവില്ല. സ്‌കോളർഷിപ്പിനായി 23.51 കോടി രൂപ ആവശ്യമുള്ളതിൽ ബജറ്റ് വിഹിതം കഴിച്ച് 6.2 കോടി രൂപ അധികമായി അനുവദിക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിസഭയുടെ മറ്റു തീരുമാനങ്ങൾ:
തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സയിലിരിക്കെ ആത്മഹത്യ ചെയ്ത തടവുകാരൻ സജിത്തിൻറെ കുടുംബത്തിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന വ്യവസ്ഥയോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മൂന്ന് ലക്ഷം രൂപ അനുവദിക്കാൻ തീരുമാനിച്ചു.
കോവിഡിൻറെ പശ്ചാത്തലത്തിൽ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളത്തിൽ നിന്ന് മാറ്റിവെച്ച വിഹിതം തിരികെ നൽകി പുറപ്പെടുവിച്ച ഉത്തരവിൽ ഭേദഗതി വരുത്തും. ദേശീയ പെൻഷൻ പദ്ധതിയുടെ പരിധിയിൽ വരുന്ന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും തിരികെ നൽകുന്ന മാറ്റിവെച്ച ശമ്പളത്തിൽ നിന്ന് ജീവനക്കാരൻറെ ദേശീയ പെൻഷൻ പദ്ധതി വിഹിതം കുറവു ചെയ്യേണ്ടതില്ല എന്ന് ഫെബ്രുവരി 26 ലെ സർക്കാർ വിജ്ഞാപനത്തിൽ നിഷ്‌കർഷിച്ചിരുന്നു. ഈ നിബന്ധന ഒഴിവാക്കി പുതിയ വിജ്ഞാപനം പുറപ്പെടുവിക്കും.
കണ്ണൂർ സിറ്റി, കണ്ണൂർ റൂറൽ ജില്ലാ പോലീസ് ഓഫീസുകളുടെയും വനിതാ ബറ്റാലിയൻറെയും സുഗമമായ പ്രവർത്തനത്തിന് സംസ്ഥാന പോലീസിലെ മിനിസ്റ്റീരിയൽ വിഭാഗത്തിൽ 49 തസ്തികകൾ സൃഷ്ടിക്കും. െ്രെകംബ്രാഞ്ചിൽ നിലവിലുള്ള അഞ്ച് ജൂനിയർ സൂപ്രണ്ട് തസ്തികകൾ സീനിയർ സൂപ്രണ്ട് തസ്തികകളായി ഉയർത്തും.
15ാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ജൂലൈ 22 മുതൽ വിളിച്ചു ചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു. 21 മുതൽ ചേരാനിരുന്ന സഭാ സമ്മേളനം ബക്രീദ് പ്രമാണിച്ച് മാറ്റുകയായിരുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള അഗതിരഹിത കേരളം പദ്ധതിയിൽ നിന്നും ഒഴിവാക്കപ്പെട്ട അതി ദരിദ്രരെ കണ്ടെത്തുന്നതിന് തയ്യാറാക്കിയ മാർഗരേഖ അംഗീകരിച്ചു. നാലര മാസത്തിനുള്ളിൽ ഇതിന്റെ സർവ്വേ പൂർത്തീകരിക്കും. പ്രക്രിയ സമയബന്ധിതമായി പൂർത്തീകരിക്കാൻ ഗ്രാമവികസന കമ്മീഷണറേറ്റിലെ അഡീഷണൽ ഡവലപ്പ്‌മെൻറ് കമ്മീഷണർ സന്തോഷ് കുമാറിനെ സംസ്ഥാനതല നോഡൽ ഓഫീസറായി നിശ്ചയിച്ചു.
ആശ്രയ പദ്ധതിയുടെ പരിധിയിൽ വരേണ്ടതും വിട്ടുപോയതുമായ പരമദരിദ്രരെ കണ്ടെത്തി അവർക്ക് വരുമാനം ആർജിക്കാനുള്ള പദ്ധതികളും അത് പറ്റാത്തവർക്ക് ഇൻകം ട്രാൻസ്ഫർ പദ്ധതികളും മൈക്രോ പ്ലാനുകളിലൂടെ ആവിഷ്‌ക്കരിച്ചു നടപ്പാക്കുകയാണ് സർക്കാർ ലക്ഷ്യം.