തിരുവനന്തപുരം - ദേശീയ, സംസ്ഥാന പാതയോരങ്ങളിൽ യാത്രക്കാർക്ക് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ സംവിധാനിക്കുന്ന പൊതു ശൗചാലയങ്ങൾക്ക് മഹാത്മാ അയ്യങ്കാളിയുടെ പേര് നൽകുവാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധം ഉയരുന്നു.
കേരള സർക്കാർ തീരുമാനം മഹാത്മാവിനോടുള്ള അനാദരവും ചരിത്രത്തോടുള്ള അനീതിയുമാണെന്നും ഈ നീക്കത്തിൽനിന്ന് സർക്കാർ പിന്തിരിയണമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ആവശ്യപ്പെട്ടു.
പിന്നോക്ക സമൂഹത്തിന്റെ ഉന്നമനത്തിനായി വിദ്യാഭ്യാസത്തെ ജനാധിപത്യവൽക്കരിക്കുന്ന പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ നവോത്ഥാന നായകനാണ് മഹാത്മാ അയ്യങ്കാളി. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടോ സാംസ്‌കാരിക പൈതൃകങ്ങളിലോ അദ്ദേഹത്തിന്റെ നാമത്തെ ഒരിക്കൽ പോലും പരിഗണികാതിരിക്കുകയും ജാതീയമായി നിർണ്ണയിക്കപ്പെട്ട ശുചീകരണ തൊഴിലിനോടും ശൗചാലയത്തിനോടും ചേർത്ത് മാത്രം മഹാത്മാവിനെ പരിഗണിക്കുന്നതിലെ യുക്തി ജാതീയമാണ് എന്ന് പറയാതെ വയ്യ. അതു കൊണ്ട് മഹാത്മാവിനോടുള്ള അനാദരവ് നിറഞ്ഞ ഈ തീരുമാനത്തിൽ നിന്ന് സർക്കാർ ഉടൻ പിന്മാറണമെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി അർച്ചന പ്രജിത്ത് ആവശ്യപ്പെട്ടു.