Sorry, you need to enable JavaScript to visit this website.

സ്വര്‍ണ കള്ളക്കടത്ത്; ക്വട്ടേഷന്‍ നല്‍കിയ കൊടുവള്ളി സ്വദേശി പിടിയില്‍,അറസ്റ്റിലായത് എയർപോർട്ടില്‍

കോഴിക്കോട്- കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുത്തയാള്‍ക്കെതിരെ ക്വട്ടേഷന്‍ നല്‍കിയ കൊടുവള്ളി സ്വദേശി പിടിയില്‍. ആവിലോറ സ്വദേശി അബൂബക്കറാണ് പിടിയിലായത്. ഇയാള്‍ കൊടുത്തയച്ച ഒന്നര കിലോ സ്വര്‍ണം തട്ടിയെടുത്ത കുന്ദമംഗലം സ്വദേശി ടിങ്കുവിനെ തട്ടിക്കൊണ്ട് പോയ കേസിലാണ് അറസ്റ്റ്. അബൂബക്കറിനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം പുലര്‍ച്ചെ യു.എ.ഇയില്‍നിന്നും കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ അബൂബക്കറിനെ വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവെക്കുകയും അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയുമായിരുന്നു.


2018 ഓഗസ്റ്റില്‍ ഷാര്‍ജയില്‍നിന്നും നൗഷാദ് അലി എന്ന കാരിയര്‍ മുഖേന ആവിലോറ അബൂബക്കര്‍ ഒന്നര കിലോ സ്വര്‍ണം കൊടുത്തയച്ചിരുന്നു. എന്നാല്‍ കുന്ദമംഗലം സ്വദേശി ടിങ്കുവും മറ്റ് സംഘാഗങ്ങളും ചേര്‍ന്ന് ഈ സ്വര്‍ണം തട്ടിയെടുത്തു. ഇതിനെ തുടര്‍ന്ന് ടിങ്കുവിനെ പിടികൂടാന്‍ കാക്ക രഞ്ജിത്തിന് അബൂബക്കര്‍ ക്വട്ടേഷന്‍ കൊടുത്തു.


ടിങ്കുവിന്റെ നേതൃത്വത്തില്‍ അബൂബക്കര്‍ കൊടുത്തയച്ച സ്വര്‍ണം തട്ടിയെടുക്കാന്‍ നേരത്തെ തന്നെ പദ്ധതി ഇട്ടിരുന്നുവെന്ന് പോലീസ് പറഞ്ഞു. ടിങ്കു, രാമനാട്ടുകര സ്വദേശി അറഫാത്ത്, സ്വര്‍ണം കടത്തിക്കൊണ്ട് വന്ന നൗഷാദ് അലി, അര്‍ഷാദ് എന്നിവര്‍ ചേര്‍ന്നാണ് സ്വര്‍ണം തട്ടാന്‍ പദ്ധതിയിട്ടത്. കരിപ്പൂരില്‍ ഇറക്കേണ്ട സ്വര്‍ണം സംഘം ഇറക്കിയത് ദല്‍ഹി വിമാനത്താവളത്തില്‍. അവിടെനിന്ന് വിമാനത്തിലും ട്രെയിനിലുമായി സംഘം സ്വര്‍ണം കേരളത്തില്‍ എത്തിച്ചു.


സ്വര്‍ണം തട്ടിയെടുത്തതില്‍ ടിങ്കുവിന്റെ പങ്ക് മനസ്സിലാക്കിയ അബൂബക്കര്‍ ഇത് തിരികെപിടിക്കാന്‍ കാക്ക രഞ്ജിത്തിന് ക്വട്ടേഷന്‍ നല്‍കി. ഇതിനെ തുടര്‍ന്നാണ് രഞ്ജിത്തും കൂട്ടാളികളും ടിങ്കുവിനെ തട്ടിക്കൊണ്ട് പോയത്. കാസര്‍കോട് ജില്ലയിലെ പൈവളികയിലുള്ള രഹസ്യ കേന്ദ്രത്തില്‍ എത്തിച്ച് ടിങ്കുവിനെ പീഡിപ്പിച്ചു. നിരന്തര മര്‍ദനങ്ങള്‍ക്ക് ഒടുവില്‍ ഒരു കിലോ സ്വര്‍ണം ടിങ്കു തിരികെ കോടുത്തു. അബൂബക്കറിനൊപ്പം സ്വര്‍ണക്കടത്തില്‍ പങ്കാളിയായ കൊടുവള്ളി കളരാന്തിരി സ്വദേശി ഷമീറിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നു. ഇയാള്‍ ഗള്‍ഫിലാണെന്നാണ് പ്രാഥമിക വിവരം.

 

Latest News