Sorry, you need to enable JavaScript to visit this website.

അതിരുകളില്ലാത്ത സേവനം; പ്ലീസ് ഇന്ത്യ തണലില്‍ ഏഴു വര്‍ഷത്തിനുശേഷം സമന്ത നാടഞ്ഞു

ശ്രീലങ്കൻ സ്വദേശിനി സമന്ത പുഷ്പ കുമാരിക്കുള്ള വിമാന ടിക്കറ്റ് പ്ലീസ് ഇന്ത്യാ ചെയർമാൻ ലത്തീഫ് തെച്ചി നൽകുന്നു, അൻഷാദ് കരുനാഗപ്പള്ളി കൂടെ.

റിയാദ്- അസുഖ ബാധിതയായി കിടപ്പിലായ ശ്രീലങ്കന്‍ യുവതിയെ തുടര്‍ചികിത്സ്‌ക്കായി പ്ലീസ് ഇന്ത്യ പ്രവര്‍ത്തകര്‍ നാട്ടിലെത്തിച്ചു.ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അവര്‍ നാടണഞ്ഞത്.
ഒരുവര്‍ഷമായി കരള്‍ രോഗം ബാധിച്ച് വളരെ വിഷമത്തിലായിരുന്ന സമന്താ പുഷ്പകുമാരിയുടെ അപേക്ഷ  പ്ലീസ് ഇന്ത്യ പബ്ലിക് അദാലത്തിലാണ് ചെയര്‍മാന്‍ ലത്തീഫ് തെച്ചിക്ക് ലഭിച്ചത്.
തുടക്കത്തില്‍ രണ്ട് വര്‍ഷത്തോളം വീട്ടുവേലക്കാരി ആയി ജോലി ചെയ്ത സമന്ത പിന്നീട് ഇഖാമ പുതുക്കാന്‍ കഴിയാതെ പലയിടങ്ങളിലായി ജോലി ചെയ്ത് വരികയായിരുന്നു. രണ്ട് വര്‍ഷമായി റിയാദിലെ  ശുമൈസി ഹോസ്പിറ്റലില്‍ ക്ലീനിങ് സ്റ്റാഫായും ജോലി ചെയ്തു. അതിനിടെ ഒരു വര്‍ഷം മുമ്പ് ഗുരുതരമായ കരള്‍ രോഗം ബാധിച്ച്  കിടപ്പിലാകുകയായിരുന്നു. 46 വയസുകാരിയായ സമന്ത പുഷ്പകുമാരി ശ്രീലങ്കയിലെ പുത്തല ജില്ലയില്‍ മനാത്ത വില്ലൂവ് സ്വദേശിനിയാണ്. ഇവര്‍ക്ക് കസൂണ്‍, സഹാന്‍ എന്നീ രണ്ട് ആണ്‍കുട്ടികളും ഔഷധി എന്ന ഒരു മകളുമുണ്ട്.
ഏഴ് വര്‍ഷം മുമ്പ് മാന്‍പവര്‍ സപ്ലൈ കമ്പനി മുഖേന ശ്രീലങ്കയില്‍ നിന്ന് സൗദിയില്‍ എത്തിയ പുഷ പകുമാരിയെ ആദ്യം ഏജന്റ് അയച്ചത് ഒരു സ്വദേശിയുടെ വീട്ടിലേക്കായിരുന്നു. രണ്ടു വര്‍ഷം ജോലി ചെയ്തതിന് ശേഷം മറ്റൊരു സ്വദേശിയുടെ വീട്ടിലെത്തി. ജോലി ഭാരം കൂടുകയും തുടര്‍ച്ചയായി ശമ്പളം കിട്ടാതെയുമായപ്പോള്‍ അവിടെ നിന്ന് മാറ്റാ ആവശ്യപ്പെട്ടു. ഇഖാമ പുതുക്കാന്‍ ആവശ്യപ്പെട്ടതും നടന്നില്ല.  രണ്ടു വര്‍ഷത്തോളം ആശുപത്രിയില്‍ ക്ലീനിംഗ് ജോലി ചെയ്തു, പിന്നീട് അറബി സ്‌കൂള്‍, മറ്റ് മദ്രസ്സ ക്ലീനിംഗ് ജോലികള്‍ ചെയ്ത് ഏഴ് വര്‍ഷം പൂര്‍ത്തിയാക്കി.
സമന്തയെ നാട്ടിലെത്തിച്ച് തുടര്‍ചികിത്സ നല്‍കുന്നതാണ് നല്ലതെന്ന ഡോക്ടറുടെ അഭിപ്രായപ്രകാരം പ്ലീസ് ഇന്ത്യ വെല്‍ഫെയര്‍ വിംഗ് ശ്രീലങ്കന്‍ എംബസിയുമായി ബന്ധപ്പെട്ട് അവരെ നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
ശ്രീലങ്കന്‍ സാമൂഹ്യ പ്രവര്‍ത്തകരായ റിയാസ്, ഫാര്‍മിന്‍ തുടങ്ങിയവരുടെ സഹായവും ലഭിച്ചു. തുടര്‍ന്ന് ലേബര്‍ ഓഫീസിനെ സമീപിക്കാനായിരുന്നു എംബസി നിര്‍ദേശം. എന്നാല്‍ സമന്തയുടെ അസുഖം മൂര്‍ച്ഛിക്കുകയും, മരുന്ന്  പോലും കഴിക്കാന്‍ പറ്റാത്ത അവസ്ഥയിലെത്തുകയും ചെയ്തു. തുടര്‍ന്ന് പ്ലീസ് ഇന്ത്യാ പ്രവര്‍ത്തകര്‍ റിയാദ് ജവാസാത്ത് അധികൃതരെ സമീപിച്ച് ഫൈനല്‍ എ ക്ലിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.
ചെയര്‍മാന്‍ ലത്തീഫ് തെച്ചിയോടൊപ്പം പ്ലീസ് ഇന്ത്യ ഡിപ്ലോമാറ്റിക് ജനറല്‍ സെക്രട്ടറി അന്‍ഷാദ് കരുനാഗപ്പള്ളി, മിഡ്ഡില്‍ ഈസ്റ്റ് സെക്രട്ടറി ബക്കര്‍ മാസ്റ്റര്‍, ഗ്ലോബല്‍ നേതാക്കളായ അഡ്വക്കേറ്റ് ജോസ് എബ്രഹാം, അഡ്വക്കേറ്റ് റിജി ജോയ്, നീതു ബെന്‍, വിജയശ്രീ രവിരാജ്, മൂസ മാസ്റ്റര്‍, റബീഷ് കോക്കല്ലൂര്‍, രാഗേഷ് മണ്ണാര്‍ക്കാട്, സുധീഷ അഞ്ചുതെങ്ങ്  എന്നിവര്‍ വിവിധ ഘട്ടങ്ങളില്‍ സഹായവുമായി എത്തിയിരുന്നു.
കഴിഞ്ഞ ദിവസം ശ്രീലങ്കന്‍ എയര്‍ലൈന്‍സില്‍ സമന്താ പുഷ്പകുമാരിയെ പ്ലീസ് ഇന്ത്യ പ്രവര്‍ത്തകര്‍ യാത്രയാക്കി.

 

Latest News