തിരുവനന്തപുരം- കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നതില്‍ വീഴ്ചയുണ്ടായോ എന്നറിയാന്‍ ജൂണ്‍ 16നുമുമ്പുള്ള മുഴുവന്‍ മരണക്കണക്കും ആരോഗ്യവകുപ്പ് പുനഃപരിശോധിക്കും. പരാതിയുള്ളവയില്‍ പ്രത്യേക പരിശോധന നടത്താനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണകൗണ്‍സിലിന്റെ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ചാകും പുനഃപരിശോധനയും കോവിഡ് മരണമെന്ന പ്രഖ്യാപനവും എന്നനയത്തില്‍ മാറ്റമില്ല. പരാതിയുള്ളവയില്‍മാത്രം പരിശോധന നടത്തുമെന്നായിരുന്നു കഴിഞ്ഞദിവസം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നത്. എന്നാല്‍, പട്ടിക മുഴുവന്‍ പരിശോധിക്കണമെന്ന് ആവശ്യമുയരുന്ന സാഹചര്യത്തില്‍ പട്ടിക പൂര്‍ണമായും പുനഃപരിശോധിച്ച് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ പരിഹരിക്കാന്‍ പ്രത്യേക നിര്‍ദേശം നല്‍കുകയായിരുന്നു.
2020 ജനുവരി 30നാണ് സംസ്ഥാനത്ത് കോവിഡ് രോഗം ആദ്യമായി റിപ്പോര്‍ട്ടുചെയ്യുന്നത്. ആദ്യമരണമുണ്ടായത് മാര്‍ച്ച് 28നും. 2021 ജൂണ്‍ 15 വരെ 11,342 മരണങ്ങളാണ് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവയ്‌ക്കൊപ്പം സാങ്കേതികപ്പിഴവുകള്‍ കാരണം മരണങ്ങള്‍ ഉള്‍പ്പെടുത്താതെ വിട്ടുപോയിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
കോവിഡ് പോസിറ്റീവായ ആള്‍ മറ്റേതെങ്കിലും കാരണത്താലാണ് മരിക്കുന്നതെങ്കില്‍ മരണകാരണം കോവിഡായി കണക്കാക്കാനാവില്ലെന്ന മാര്‍ഗനിര്‍ദേശം പാലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുസഹിതമുള്ള പട്ടിക പ്രസിദ്ധീകരിച്ചുതുടങ്ങി. ശനിയാഴ്ചമുതല്‍ ആരോഗ്യവകുപ്പിന്റെ വെബ്‌സൈറ്റിലാണ് പ്രസിദ്ധീകരിക്കാനാരംഭിച്ചത്.
ജില്ല, മരിച്ചയാളുടെ പേര്, സ്ഥലം, പ്രായം, പുരുഷനോ സ്ത്രീയോ, മരിച്ച തീയതി എന്നിവയാണ് പട്ടികയിലുള്ളത്. മരിച്ചയാളുടെ പേരും സ്ഥലവുമാണ് പുതുതായി ഉള്‍പ്പെടുത്തിയത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ പട്ടികയില്‍ തങ്ങളുടെ ഉറ്റവര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ മാര്‍ഗമില്ലെന്ന പരാതിക്ക് ഇതോടെ പരിഹാരമായി. കോവിഡ് മരണം നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡം ചര്‍ച്ചചെയ്യാന്‍ യോഗം വിളിക്കണമെന്ന് കേരളം കേന്ദ്ര ആരോഗ്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടു.