Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എതിരാളികളുടെ പേരിൽ അശ്ലീലാരോപണം വി.എസിന്റെ ദൗർബല്യം; രൂക്ഷ മറുപടിയുമായി ബൽറാം

മലപ്പുറം- എ.കെ.ജി വിവാദത്തിൽ സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദന് മറുപടിയുമായി വി.ടി ബൽറാം എം.എൽ.എ. ബൽറാമിനെ വിമർശിച്ച് വി.എസ് എഴുതിയ ലേഖനത്തിനാണ് ഫെയ്‌സ്ബുക്കിലൂടെ ബൽറാം മറുപടി പറഞ്ഞത്. രാഷ്ട്രീയ എതിരാളികളുടെ വ്യക്തിജീവിതങ്ങളിലേക്കുള്ള ഒളിഞ്ഞുനോട്ടവും അശ്ലീലാരോപണങ്ങളുമൊക്കെ വി.എസിന്റെ ദൗർബല്യമാണെന്നും ബൽറാം പറഞ്ഞു.

ബൽറാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽനിന്ന്:

'വിവാഹവുമായി ബന്ധപ്പെട്ട് ഗാന്ധിജി പറയുന്ന വാക്കുകൾ മനസ്സിലാക്കി ഗാന്ധിജിയെപ്പറ്റിയും എകെജിയെപ്പറ്റി പറഞ്ഞതുപോലുള്ള വല്ലതുമൊക്കെ പറയാൻ കഴിയുമോ എന്ന് മാലോകരോട് പറയണം എന്നാണ് ഞാൻ ആശിക്കുന്നത്.'

സിപിഎമ്മിന്റെ സമുന്നത നേതാവും മുൻ മുഖ്യമന്ത്രിയും ഭരണപരിഷ്‌ക്കാര കമ്മീഷൻ ചെയർമാനുമായ വിഎസ് അച്യുതാനന്ദൻ ദേശാഭിമാനിയിലടക്കം എഴുതിയ ലേഖനത്തിലെ വാക്കുകളാണിത്. സാധാരണ സൈബർ സഖാക്കൾ കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങളായി എന്നോടുള്ള ചോദ്യം എന്ന നിലയിൽ ഉയർത്തുന്ന അതേ കാര്യമാണ് ഏറ്റവും സീനിയറായ സിപിഎം നേതാവിനും ചോദിക്കാനുള്ളത് എന്നതിൽ നിന്ന് ആ പാർട്ടിയുടെ പൊതുചിന്താഗതി വ്യക്തമാവുന്നു. എന്താണ് ശ്രീ അച്യുതാനന്ദനും കൂട്ടരും ഉദ്ദേശിക്കുന്നത്? ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ ഒരു വിവാദത്തിലേക്ക് വലിച്ചിഴക്കണമെന്നോ? ഒരുഭാഗത്ത് എകെജിയുടെ രണ്ടാം വിവാഹത്തേക്കുറിച്ച് പറഞ്ഞത് ഹീനമായ വ്യക്തിഹത്യ ആണെന്ന് ആരോപിക്കുകയും എന്നാൽ മറുഭാഗത്ത് മഹാത്മാഗാന്ധിയേക്കൂടി സമാനമായ തലത്തിൽ പ്രചരണവിഷയമാക്കണമെന്ന് ആശിക്കുകയും ചെയ്യുന്നത് എത്ര വലിയ ഇരട്ടത്താപ്പാണ് ശ്രീ.അച്യുതാനന്ദൻ?

താങ്കൾ താരതമ്യപ്പെടുത്താനാഗ്രഹിക്കുന്ന ഏത് വലിയ നേതാവിനേക്കാളും എത്രയോ ഇരട്ടി വലുപ്പമുള്ള മഹാമേരുവാണ് ലോകമാദരിക്കുന്ന ഇന്ത്യയുടെ രാഷ്ട്രപിതാവ്. തന്റെ പൊതുജീവിതത്തിലെ മാത്രമല്ല, വ്യക്തിജീവിതത്തിലേയും ഓരോ നിസ്സാര കാര്യങ്ങളും അങ്ങേയറ്റം സത്യസന്ധമായി പൊതുസമൂഹത്തോട് തുറന്നുപറഞ്ഞ സുതാര്യതയുടെ ഉടമ. അന്നത്തെ നാട്ടാചാരമനുസരിച്ച് സമപ്രായക്കാരിയായ ഒരാളുമായുണ്ടായ അദ്ദേഹത്തിന്റെ വിവാഹത്തേയും മറ്റ് ആരുടേതെങ്കിലുമായി താരതമ്യം ചെയ്യാൻ കഴിയില്ല. അതുകൊണ്ട് അതും വേറെന്തെങ്കിലും തമ്മിൽ കൂട്ടിക്കെട്ടാനുള്ള താങ്കളുടെ ആശ കയ്യിൽത്തന്നെ വച്ചോളൂ, അല്ലെങ്കിൽ പതിവുപോലെ സ്വന്തം നിലക്ക് തന്നെ ആയിക്കോളൂ, എന്നെയതിന് പ്രതീക്ഷിക്കണ്ട.

രാഷ്ട്രീയ എതിരാളികളുടെ വ്യക്തിജീവിതങ്ങളിലേക്കുള്ള ഒളിഞ്ഞുനോട്ടവും അശ്ലീലാരോപണങ്ങളുമൊക്കെ താങ്കളുടെ ഒരു വീക്ക്‌നെസാണെന്ന് കേരളീയ സമൂഹത്തിന് എത്രയോ കാലമായി നേരിട്ടറിയാം. രാജ്യത്തിനുവേണ്ടി ജീവൻ വെടിഞ്ഞ ധീര സൈനികന്റെ കുടുംബത്തേക്കുറിച്ചും മത്സ്യത്തൊഴിലാളി പശ്ചാത്തലത്തിൽ നിന്നുയർന്നുവന്ന പാർട്ടിയിലെ യുവനേതാവിനേക്കുറിച്ചും മലമ്പുഴയിൽ എതിർസ്ഥാനാർത്ഥിയായി മത്സരിച്ച വനിതാ നേതാവിനെക്കുറിച്ചുമൊക്കെ താങ്കളുടെ വായിൽ നിന്ന് പുറത്തുവന്ന മൊഴിമുത്തുകൾ മലയാള സാഹിത്യത്തിന് വലിയ മുതൽക്കൂട്ടാണ്.
കേരളത്തിലെ പ്രതിപക്ഷനേതാവിന്റെ കസേരയിലിരുന്ന് അന്നത്തെ മുഖ്യമന്ത്രിയേക്കുറിച്ച് മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളേക്കുറിച്ചൊക്കെ നിയമസഭയിൽ അങ്ങ് നടത്തിയ ഹീനമായ അധിക്ഷേപങ്ങൾ സഭാരേഖാകളിൽ ഉണ്ടോ എന്നറിയില്ല, എന്നാൽ ഇപ്പുറത്തിരുന്ന് നേരിൽ കേട്ട ഞങ്ങളുടെയൊക്കെ കാതുകളിൽ ഇപ്പോഴും മുഴങ്ങുന്നുണ്ട്. അന്ന് അശ്ലീലാഭാസച്ചിരിയോടെ അത് കേട്ട് ഡസ്‌ക്കിലടിച്ച് പ്രോത്സാഹിപ്പിച്ച അങ്ങയുടെ പാർട്ടിക്കാരുടെ മുഖങ്ങളും ഞങ്ങൾക്കോർമ്മയുണ്ട്. പെട്ടെന്നുള്ള ഒരു പ്രകോപനത്താലല്ല, മറിച്ച് സർക്കാർ ചെലവിൽ നിയമിക്കപ്പെട്ട പേഴ്‌സണൽ സ്റ്റാഫിനേക്കൊണ്ട് എഴുതിത്തയ്യാറാക്കി കൊണ്ടുവന്ന് നിയമസഭയിൽ നോക്കിവായിച്ച, നീട്ടിയും കുറുക്കിയും ആവർത്തിച്ച, പ്രസംഗത്തിലായിരുന്നു ഈ ആഭാസഘോഷയാത്ര എന്നതും ഈ നാട് മറന്നുപോയിട്ടില്ല.

എന്നെ അമൂൽ ബേബിയെന്ന് വിളിച്ചതിൽ ഒരു വിരോധവുമില്ല, കാരണം കോൺഗ്രസിന്റെ ഇപ്പോഴത്തെ അഖിലേന്ത്യാ അധ്യക്ഷനെ അങ്ങനെ വിളിച്ചതിന്റെ തുടർച്ചയായാണ് എന്നെയും വിളിക്കുന്നതെന്ന് അങ്ങ് തന്നെ പറയുന്നുണ്ടല്ലോ. എനിക്കത് അഭിമാനമാണ്. എന്നാൽ ശ്രീ. അച്യുതാനന്ദൻ ഒന്നോർക്കുക, സർക്കാർ ചെലവിൽ കാറും ബംഗ്ലാവും പരിവാരങ്ങളുമൊക്കെയായി കാബിനറ്റ് റാങ്കോടെ ജീവിക്കുന്ന വന്ദ്യവയോധികരുടേത് മാത്രമല്ല, ഞങ്ങൾ ചെറുപ്പക്കാരുടേത് കൂടിയാണ് ഈ ലോകം. അമൂൽ ബേബിമാരെ കയർഫെഡ് എംഡി മുതൽ ഐഎച്ച്ആർഡി ഡയറക്റ്റർ വരെയുള്ള ഉന്നതപദവിയിലേക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ ഉയർത്തിക്കൊണ്ടുവരാൻ കഴിയുന്ന അധികാര സാമീപ്യത്തിന്റെ ആനുകൂല്ല്യമൊന്നും എല്ലാവർക്കും ഇല്ലെങ്കിലും ഇന്നാട്ടിലെ ചെറുപ്പക്കാർ അവരവരുടെ മേഖലയിൽ മുന്നോട്ടുപോയിക്കൊണ്ടേയിരിക്കും. കാലം മാറുന്നത് ദയവായി തിരിച്ചറിയുക.

താങ്കളേപ്പോലുള്ളവരിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് കോൺഗ്രസ് നേതാക്കളെ മുഴുവൻ ലൈംഗികാരോപണങ്ങളാൽ അടച്ചാക്ഷേപിക്കുന്ന സോഷ്യൽ മീഡിയയിലെ ന്യൂജെൻ ഗോപാലസേനക്കാരിലൊരാൾക്ക് ഞാൻ അതേനാണയത്തിൽ നൽകിയ മറുപടിയിലെ രാഷ്ട്രീയ ശരിതെറ്റുകളേക്കുറിച്ചുള്ള ചർച്ചകളും വിമർശനങ്ങളും നടക്കട്ടെ. എന്നെ തിരുത്താൻ എന്റെ പാർട്ടിക്കും കേരളീയ പൊതുസമൂഹത്തിനും അർഹതയുണ്ട്. പക്ഷേ ഇക്കാര്യത്തിൽ മറ്റാരിൽ നിന്ന് പാഠമുൾക്കൊണ്ടാലും താങ്കളിൽ നിന്നോ സിപിഎമ്മിൽ നിന്നോ അത് സാധ്യമാവുമെന്ന് തോന്നുന്നില്ല.
 

Latest News