റിയാദ് - ചെങ്കടലിന് തെക്ക് കപ്പലുകൾ ലക്ഷ്യമിട്ട് ഭീകരാക്രമണങ്ങൾ നടത്താനുള്ള ഹൂത്തി മിലീഷ്യകളുടെ പദ്ധതി തകർത്തതായി സഖ്യസേന അറിയിച്ചു. സ്‌ഫോടക വസ്തുക്കൾ നിറച്ച രണ്ടു റിമോട്ട് കൺട്രോൾ ബോട്ടുകൾ ഉപയോഗിച്ചാണ് ഹൂത്തികൾ ആക്രമണം നടത്താൻ പദ്ധതിയിട്ടത്. ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള അൽഹുദൈദയിലെ അൽസലീഫിൽ സ്‌ഫോടക വസ്തുക്കൾ നിറച്ച് തയാറാക്കുന്നതിനിടെ ഇരു ബോട്ടുകളും സഖ്യസേന തകർക്കുകയായിരുന്നു. ചെങ്കടലിന് തെക്ക് ആഗോള കപ്പൽ ഗതാഗതത്തിനും വ്യാപാരത്തിനും ഭീഷണി സൃഷ്ടിക്കുന്നത് ഹൂത്തികൾ തുടരുകയാണ്. അൽഹുദൈദ കേന്ദ്രീകരിച്ച് ആക്രമണങ്ങൾ നടത്താൻ സ്റ്റോക്ക്‌ഹോം സമാധാന കരാർ ദുരുപയോഗിക്കുന്നത് ഹൂത്തികൾ തുടരുകയാണെന്നും സഖ്യസേന പറഞ്ഞു.