കോഴിക്കോട് - വിദേശത്തേക്ക് നേരിട്ട് ചരക്കുകൾ കയറ്റി അയക്കാനുള്ള സംവിധാനം വളരെ ദ്രുതഗതിയിൽ തന്നെ ബേപ്പൂരിൽനിന്ന് ഉണ്ടാകുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ.
വിദേശ രാജ്യങ്ങളിലേക്ക് ചരക്കുമായി ബേപ്പൂരിൽനിന്നും ആദ്യമായി പോകുന്ന കണ്ടെയ്‌നർ ഷിപ്പിന്റെ ഫഌഗ് ഓഫ് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശത്തേക്ക് ഒരുപാട് ചരക്കുകൾ കയറ്റി അയക്കാൻ സാധ്യതയുള്ള ബേപ്പൂരിനെ അന്താരാഷ്ട്ര തുറമുഖമാക്കി മറ്റും. അതിനാവശ്യമായ നടപടികൾ വേഗത്തിലാക്കും.
കേരളത്തിലെ എല്ലാ തുറമുഖങ്ങളെയും ബന്ധിപ്പിക്കുന്ന രീതിയിലുള്ള സർവീസ് കൊണ്ടുവരും. ജലഗതാഗതം സുഗമമാക്കി കുറഞ്ഞ ചെലവിൽ വിനോദ സഞ്ചാര, യാത്രാ കപ്പലുകൾ കൊണ്ടുവരാൻ ശ്രമം നടത്തും.
ചരക്ക് നീക്കത്തിനാവശ്യമായ എല്ലാ രേഖകളും ലഭ്യമായ ശേഷമാണ് അന്താരാഷ്ട്ര തലത്തിലുള്ള ചരക്ക് നീക്കം നടത്തുന്നത്. ആഴ്ചയിൽ രണ്ട് തവണയെങ്കിലും കപ്പൽ സർവീസ് ഉണ്ടാകും. ഫിഷറീസ്, ടൂറിസം, തുറമുഖ വകുപ്പുകൾ സംയുക്തമായി ഒരു വലിയ മാറ്റം തന്നെ ബേപ്പൂർ തുറമുഖത്ത് സൃഷ്ടിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
രണ്ടരവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബേപ്പൂരിൽ നിന്ന് ചരക്കുകപ്പൽ സർവീസ് നടക്കുന്നത്. കൊച്ചി വല്ലാർപ്പാടം കണ്ടെയ്‌നർ ടെർമിനലിൽ നിന്ന് വിവിധ ജില്ലകളിലേക്കുള്ള കണ്ടെയ്‌നറുകളുമായാണ് ഹോപ്പ് 7 ബേപ്പൂരിലെത്തിയത്. ഇവിടെ ഇറക്കിയതിനു ശേഷമുള്ള രണ്ട് കണ്ടെയ്‌നറുകളും കൊച്ചിയിലേക്ക് കൊണ്ടുപോവാനുള്ള ഒഴിഞ്ഞ കണ്ടെയ്‌നറുകളും ദുബായിലെ ജബൽ അലി അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള ഭക്ഷ്യ വസ്തുക്കൾകയറ്റിയ കണ്ടെയ്‌നറുമായാണ് കപ്പൽ പുറപ്പെട്ടത്.
അടുത്ത ദിവസങ്ങളിൽ കൂടുതൽ സർവീസ് ബേപ്പൂരിൽനിന്ന് തുടങ്ങും. സൗദിയിലേക്ക് പാദരക്ഷകൾ കൊണ്ടുപോകാനുള്ള രണ്ടാമത്തെ കണ്ടൈയ്‌നറിന്റെ നടപടിക്രമവും പൂർത്തിയായിട്ടുണ്ട്.
ചടങ്ങിൽ കേരള മാരിടൈം ബോർഡ് ചെയർമാൻ അഡ്വ. വി.ജെ. മാത്യു, സി.ഇ.ഒ സലിം കുമാർ, ബോർഡ് മെമ്പർ അഡ്വ. ഉത്തമൻ, പോർട്ട് ഓഫീസർ അബ്രഹാം കുര്യാക്കോസ്, വാർഡ് കൗൺസിലർ ഗിരിജ ടീച്ചർ, ക്യാപ്റ്റൻ ഹരിദാസ്, ഹസീബ് അഹമ്മദ്, എം.എ. മെഹബൂബ്, സുബൈർ കൊളക്കാടൻ, മുൻഷിദ് അലി, കിരൺ നൻട്ര, മോൻസാർ ആലങ്ങാട്ട്, ഹമീദ് അലി, തുടങ്ങിയവർ പങ്കെടുത്തു.