Sorry, you need to enable JavaScript to visit this website.

പാമ്പിനെ ആയുധമായി ഉപയോഗിച്ചു, സര്‍പ്പകോപമെന്ന് വരുത്താന്‍ ശ്രമിച്ചു; ഉത്ര കേസില്‍ പ്രോസിക്യൂഷന്‍ വാദം തുടങ്ങി

കൊല്ലം- ഉത്ര വധക്കേസില്‍ പ്രോസിക്യൂഷന്‍ ഭാഗം വാദം ആറാം അഡിഷനല്‍ സെഷന്‍സ് ജഡ്ജി എം. മനോജ് മുമ്പാകെ ആരംഭിച്ചു. ഭിന്നശേഷിക്കാരിയായ ഭാര്യയെ അവരുടെ സ്വത്ത് നിലനിര്‍ത്തണമെന്നുമുള്ള ഉദ്ദേശത്തോടെ കൊലപ്പെടുത്തുകയും അത് സര്‍പ്പകോപമാണെന്ന് വരുത്തി തീര്‍ക്കാനുള്ള പ്രതിയുടെ ശ്രമവുമാണ് പ്രോസിക്യൂഷന്‍ കേസെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജ് കോടതിയെ ആമുഖമായി അറിയിച്ചു.
ഭാര്യയെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സൂരജ് കരുതലും സ്‌നേഹവും അഭിനയിക്കുകയായിരുന്നു. ഭര്‍ത്താവിന്റേത് ആത്മാര്‍ഥ സ്‌നേഹമാണെന്ന് ഉത്ര തെറ്റിദ്ധരിച്ചു. അതുകൊണ്ടാണ് കൊലപ്പെടുത്തുന്നതിന് മുമ്പ് സൂരജ് നല്‍കിയ മയക്കുമരുന്ന് കലര്‍ന്ന പാനീയം വിശ്വാസത്തോടെ വാങ്ങിക്കുടിച്ചത്. ആദ്യം അണലിയെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. അത് പരാജയപ്പെട്ട് ഉത്ര ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ സൂരജ് അടുത്ത പദ്ധതി തയാറാക്കി. അത്യപൂര്‍വമാകുന്നത് കൊലപാതകം നടപ്പാക്കാനുള്ള പ്രതിയുടെ സമാനതകളില്ലാത്ത കുബുദ്ധിയും ഉപയോഗിച്ച പാമ്പ് എന്ന ആയുധവുമാണ്. രണ്ടു തവണ നിരാലംബയായ ഒരു സ്ത്രീയില്‍ ഏല്‍പ്പിച്ച സഹിക്കാനാവാത്ത വേദനയും എല്ലാ കുറ്റകൃത്യവും മൂടിവെക്കാന്‍ ഉപയോഗിച്ച സര്‍പ്പകോപം എന്ന മിത്തും മാത്രമല്ല, കൊലപാതകം നടപ്പാക്കാന്‍ വേണ്ടി പ്രതി ഉത്രയോട് കാണിച്ച സ്‌നേഹവും കരുതലും കൂടിക്കൊണ്ടാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
മൂര്‍ഖന്റെ കടിയേറ്റാണ് മരണമടഞ്ഞതെന്നു പരിഗണിക്കുമ്പോള്‍ സാധാരണഗതിയില്‍ പാമ്പിനെ ഉപയോഗിച്ചുള്ള കൊലപാതകം മറ്റ് സാഹചര്യങ്ങളില്‍നിന്നു മാത്രമെ തിരിച്ചറിയാന്‍ കഴിയുകയുള്ളു. കേസില്‍ മൂര്‍ഖന്റെ കടി തന്നെ അസ്വാഭാവികമാണെന്ന് തെളിയിക്കാനായതായി പ്രോസിക്യൂഷന്‍ അറിയിച്ചു. പാമ്പ് കടിയേറ്റു മരിച്ചാല്‍ അതു കൊലപാതകമാണെന്നു തെളിയിക്കാന്‍ ബുദ്ധിമുട്ടാണെന്നതു തന്നെയാണ് സൂരജ് പാമ്പിനെ ഉപയോഗിച്ച് കൊലപാതകം നടത്തിയതെന്നു വ്യക്തമാണ്. എന്നാല്‍ സാഹചര്യങ്ങള്‍ കാവ്യനീതി പോലെ പ്രതിയുടെ കുറ്റകൃത്യം പുറത്തു കൊണ്ടുവന്നുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
ഉത്രയുടെ മരണത്തിനിടയാക്കിയ പാമ്പുകടി സ്വാഭാവികമാണോ എന്നറിയാന്‍ സര്‍പ്പശാസ്ത്രജ്ഞനായ മവീഷ് കുമാര്‍, വനം വകുപ്പ് ഉദ്യോഗസ്ഥന്‍ മുഹമ്മദ് അന്‍വര്‍, വെറ്റിറിനറി സര്‍ജന്‍ ഡോ. കിഷോര്‍കുമാര്‍, ഫോറന്‍സിക് മെഡിസിന്‍ തിരുവനന്തപുരം എം.സി.എച്ച് മേധാവി ഡോ. ശശികല എന്നിവരടങ്ങിയ എക്‌സ്‌പെര്‍ട്ട് കമ്മിറ്റി മരണത്തിനിടയാക്കിയ പാമ്പുകടി സ്വാഭാവികമല്ലെന്നും കൊലപാതകമാണെന്നും വസ്തുതകള്‍ പരിശോധിച്ച് കണ്ടെത്തിയിരുന്നു. പാമ്പുകളെ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധനായ വാവ സുരേഷിനെയും ഇതേ വസ്തുതകള്‍ തെളിയിക്കാനായി കോടതിയില്‍ വിസ്തരിച്ചു.
മൂര്‍ഖന്‍ പാമ്പിന് ഉത്ര കിടന്ന മുറിയില്‍ കയറുവാനുള്ള പഴുതുകള്‍ ഇല്ലായിരുന്നുവെന്നും ജനല്‍ വഴി കയറാനുള്ള സാധ്യത ഇല്ലെന്നും എല്ലാ വിദഗ്ധ സാക്ഷികളും മൊഴി നല്‍കിയിരുന്നു. മൂര്‍ഖന്‍ സാധാരണ ഗതിയില്‍ മനുഷ്യരെ ആവശ്യമില്ലാതെ കൊത്താറില്ല എന്നും പുലര്‍ച്ചെ സമയത്ത് ആക്ടീവ് അല്ലെന്നും തെളിവുകളുദ്ധരിച്ച് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
മയക്കുമരുന്ന് നല്‍കി ചലനമില്ലാതെ ഉറങ്ങിക്കിടന്ന ഉത്രയെ മൂര്‍ഖന്‍ ഒരു കാരണവുമില്ലാതെ രണ്ട് പ്രാവശ്യം കൊത്തിയെന്നത് വിശ്വസനീയമല്ല. കടികള്‍ തമ്മിലുള്ള അസാമാന്യ വലിപ്പ വ്യത്യാസം പാമ്പിന്റെ തലയില്‍ പിടിച്ചമര്‍ത്തിയാലാണ് ഉണ്ടാകാറുള്ളത് എന്നത് ഡമ്മി പരീക്ഷണത്തിലൂടെ കോടതിയില്‍ അവതരിപ്പിച്ചു. മൂര്‍ഖന്‍ പാമ്പിന്റെ തലയില്‍ പിടിച്ചമര്‍ത്തുമ്പോള്‍ പല്ലുകള്‍ വികസിക്കുന്ന ചിത്രമാണ് കോടതിയില്‍ പ്രദര്‍ശിപ്പിച്ചത്.
ഇത്തരം സാഹചര്യങ്ങളെ ഒറ്റക്കൊറ്റക്ക് എടുക്കാതെ ഒരുമിച്ച് പരിഗണിക്കുകയാണെങ്കില്‍ ഉത്രക്കേറ്റ പാമ്പുകടി സ്വാഭാവികമല്ല എന്ന് വ്യക്തമാകുന്നു. ശാസ്ത്രീയവും വൈദ്യശാസ്ത്രപരവുമായ തെളിവുകള്‍ കൊണ്ടും മറ്റ് സാഹചര്യങ്ങള്‍ കൊണ്ടും ഉത്ര മരണപ്പെട്ടത് പാമ്പിനെക്കൊണ്ട് കടിപ്പിച്ചതുകൊണ്ടാണെന്ന് പ്രോസിക്യൂഷന്‍ നിസംശയം തെളിയിച്ചതായി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയെ ധരിപ്പിച്ചു. സൂരജിനെ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് വിചാരണയില്‍ പങ്കെടുപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഭിഭാഷകരായ കെ. ഗോപീഷ് കുമാര്‍, സി.എസ്. സുനില്‍ എന്നിവരും ഹാജരായി. തുടര്‍വാദം അഞ്ചിന് നടക്കും.

 

 

Latest News