തൃശൂർ - ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ മിടുക്കനായ ഓഫീസർ രാജു നാരായണ സ്വാമി അറിയാനാണ് ഈ കുറിപ്പ്. ഒരു കൊച്ചുമിടുക്കിക്ക് താങ്കളെ കാണണമെന്നും സംസാരിക്കണമെന്നുമുണ്ട്. ഇവിടെ തൃശൂരിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഇംഗ്ലീഷ് പ്രസംഗത്തിൽ എ ഗ്രേഡ് നേടിയ പാലക്കാട് നെൻമാറ ജി.ജി.വി.എച്ച്.എസ്.എസിലെ ആർ.എസ്. പൂജ എന്ന പത്താം ക്ലാസുകാരിക്കാണ് രാജു നാരായണ സ്വാമിയെ കാണാൻ അതിയായ ആഗ്രഹമുള്ളത്. രാജു നാരായണ സ്വാമിയുടെ പ്രസംഗവും പ്രഭാഷണവുമാണ് പൂജയെ ആകർഷിക്കുന്നത്. പ്രസംഗകലയിൽ രാജുനാരായണ സ്വാമിയാണ് റോൾ മോഡൽ. കലോത്സവത്തിൽ ഇതാദ്യമായി പങ്കെടുത്ത പൂജ എ ഗ്രേഡും നേടിയാണ് പാലക്കാട്ടേക്ക് തിരികെ മടങ്ങിയത്.സോഷ്യൽ സെക്യൂരിറ്റി ഓഫ് ചിൽഡ്രൻ എന്ന വിഷയത്തിലായിരുന്നു ഇംഗ്ലീഷ് പ്രസംഗം. കുട്ടികളുടെ സുരക്ഷയുടെ ഉത്തരവാദിത്തം ആദ്യം തുടങ്ങേണ്ടത് സ്വന്തം വീട്ടിൽ നിന്നുമാണെന്നായിരുന്നു പൂജയുടെ പ്രസംഗത്തിന്റെ രത്‌നച്ചുരുക്കം. നല്ല വായനാശീലമുള്ള, നന്നായി പഠിക്കുന്ന പൂജയുടെ കൂടെ അധ്യാപകരും അമ്മ ശോഭയുമാണ് വന്നിട്ടുളളത്. രാജു നാരായണസ്വാമിയെ പോലെ ഐ.എ.എസ് എടുക്കണമെന്നാണ് പൂജയുടെ ആഗ്രഹം.രാജു നാരായണ സ്വാമി കലക്ടറായിരുന്ന സ്ഥലമാണ് തൃശൂരെന്ന് കൂടി അറിഞ്ഞപ്പോൾ പൂജയ്ക്ക് സന്തോഷം കൂടി. അതിനിടെ മീഡിയ സെന്ററിലെത്തിയ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പൂജയെ ചേർത്തുപിടിച്ച് അഭിനന്ദിച്ചപ്പോൾ പൂജയ്ക്കത് ഇരട്ടി സന്തോഷമായി.