കണ്ണൂർ- എ.കെ.ജി-ബലറാം വിവാദത്തിൽ ബലറാമിന് പിന്തുണയുമായി കെ.എം ഷാജി എം.എൽ.എ. ഇടതുമുന്നണിക്ക് ആരെ പറ്റിയും എന്തും പറയാമെന്നും എന്നാൽ തിരിച്ചൊന്നും പറയാൻ പാടില്ലെന്നത് ശരിയല്ലെന്നും കെ.എം ഷാജി പറഞ്ഞു.
ഫെയ്‌സ്ബുക്ക് പോസ്റ്റിൽനിന്ന്:
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ അതിർത്തി എവിടെയെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്. സഖാക്കളുടെ ആക്ഷേപവും, മോർഫിങ്ങും, മതനിന്ദയും, വ്യാജ ആരോപണങ്ങളും ആവിഷ്‌കാരത്തിന്റെ പരിധിയിലാണ് വരുന്നത്. മത വിശ്വാസത്തെയും, സാംസ്‌കാരിക ചിഹ്നങ്ങളെയും അവഹേളിക്കുന്നത് ആവിഷ്‌കാരസ്വാതന്ത്ര്യമാണ്. എന്നാൽ എ കെ ജിയെ വിമർശിക്കരുത്.മുഖ്യമന്ത്രിയെ കല്ലെറിഞ്ഞതും, മൻമോഹനെ ആക്ഷേപിച്ചതും ആവിഷ്‌കാരമാണ്. എന്നാൽ എ കെ ജിയെ തൊട്ടു കളിക്കരുത്. ആത്മകഥ പോലും വിമർശനാത്മകമായി വായിക്കരുത്. വായിച്ചാൽ ഓഫിസ് തല്ലിത്തകർക്കും, കിട്ടിയാൽ കൈകാര്യം ചെയ്യും.
എ കെ ജിയെ വിലയിരുത്തേണ്ടത് അദ്ദേഹത്തിന്റെ ത്യാഗോജ്വല രാഷ്ട്രീയ ജീവിതത്തിന്റെ അടിസ്ഥാനത്തിലാണ്. അദ്ദേഹത്തിന്റെ പ്രണയത്തിന്റെയോ, വിവാഹ മോചനത്തിന്റെയോ അടിസ്ഥാനത്തിലല്ല. പരിദേവനം കൊള്ളാം.പക്ഷെ,കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഈയൊരു തിരിച്ചറിവ് മാധ്യമസാംസ്‌കാരിക രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്ന ഒരു ഇടതു പക്ഷക്കാരനും ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കിൽ കേരള രാഷ്ട്രീയം ഇവ്വിധം വ്യാജ ആരോപണങ്ങളാൽ മലിനമാകുമായിരുന്നില്ല.
കാലങ്ങളായി സ്വന്തം പുരയിടത്തിലെ മാലിന്യം അയൽപക്കത്തെ വീട്ടിലേക്കിടുന്ന പണിയായിരുന്നു ഇടതുപക്ഷം നിർവഹിച്ചത്. അത് കോരിയെടുത്ത് ഒരു പയ്യൻ ' ഇതാ നിങ്ങളുടെ മാലിന്യം ' എന്നു പറഞ്ഞ് മാന്യതയില്ലാത്ത അയൽക്കാരന്റെ വീട്ടിലേക്ക് തിരിച്ച് നിക്ഷേപിച്ചിരിക്കുന്നു. അത് കണ്ട അയൽക്കാരന് ശുണ്ഠി പിടിച്ചിരിക്കുന്നു. അയൽക്കാരാ, ശുണ്ഠി പിടിക്കേണ്ട. അയാൾ നിനക്ക് തിരിച്ചറിവ് നൽകിയിരിക്കുകയാണ്.
ആവിഷ്‌കാരം ഞങ്ങളുടെ മാത്രം പ്രിവിലേജാണ്. നിങ്ങളുടേതല്ല. വി.ടി ബൽറാം ടി.പി ചന്ദ്രശേഖരൻ ആകാതിരിക്കുന്നത് ഇടതുപക്ഷത്തിന്റെ സഹിഷ്ണുത കൊണ്ടാണ്. ആവിഷ്‌കാരത്തിന്റെ രീതി 51 വെട്ടാണ്.