തൃശൂർ - കട്ടപ്പനയിലെ ഋത്വിക് റോഷനല്ല, കട്ടപ്പനയിലെ പാട്ടുകാരനാണ് റൊണാൾഡ് റെജി. ഇടുക്കി വെള്ളയാംകുടി എസ്.ജെ.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർഥിയായ റൊണാൾഡ് റെജി അറിയപ്പെടുന്നത് ഇങ്ങനെയാണ്. എട്ടാം ക്ലാസ് മുതൽ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ സമ്മാനം നേടുന്ന റൊണാൾഡ് പ്ലസ് വണ്ണിലെത്തിയപ്പോഴും പതിവ് തെറ്റിച്ചില്ല.
ഇത്തവണ വട്ടപ്പാട്ടിലും മാപ്പിളപ്പാട്ടിലും ഹയർ സെക്കണ്ടറി വിഭാഗത്തിൽ എ ഗ്രേഡ് നേടിയാണ് കട്ടപ്പനയിലെ പാട്ടുകാരൻ തിളങ്ങിയത്.
എട്ടാം ക്ലാസ് മുതൽ പത്തുവരെ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ പങ്കെടുത്തത് ഗാനമേളയിലും നാടൻ പാട്ടിലുമാണ്. എല്ലാ തവണയും എ ഗ്രേഡ് നേടുകയും ചെയ്തു. ഇത്തവണ ട്രാക്കൊന്ന് മാറ്റിപ്പിടിച്ച് മത്സരിക്കുന്നത് വട്ടപ്പാട്ടിലും മാപ്പിളപ്പാട്ടിലുമാക്കി.
മാപ്പിളപ്പാട്ടിൽ ഒ.എൻ. കുരുവാരക്കുണ്ടിന്റെ തിരുപ്പുകൾ എന്ന ഇശലാണ് പാടിയത്. വട്ടപ്പാട്ടിലും മാപ്പിളപ്പാട്ടിലും നേതൃത്വം നൽകിയത് റൊണാൾഡാണ്. റെജി സെബാസ്റ്റ്യൻ-ജാൻസി ദമ്പതികളുടെ മൂന്നാമത്തെ മകനാണ് റൊണാൾഡ്. മൂത്ത സഹോദരിമാർ രണ്ടുപേരും സി.ബി.എസ്.ഇ സംസ്ഥാന കലോത്സവങ്ങളിൽ പങ്കെടുത്ത് ലളിതഗാനത്തിൽ സമ്മാനം നേടിയവരാണ്.
റൊണാൾഡ് നേരത്തെ പാട്ടു പഠിച്ചിരുന്നുവെങ്കിലും പിന്നീട് ഗുരുവിന് സുഖമില്ലാത്തതുകൊണ്ട് പാട്ടുപഠനം മുടങ്ങി. ഇപ്പോൾ പാട്ടു പഠിക്കൽ ഇല്ല. അടുത്ത വർഷവും സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഇതേ ഇനങ്ങളിൽ പങ്കെടുത്ത് എ ഗ്രേഡ് വാങ്ങാനാണ് ലക്ഷ്യമെന്ന് കട്ടപ്പനയിലെ പാട്ടുകാരൻ പറയുന്നു.