Sorry, you need to enable JavaScript to visit this website.

അർജുൻ ആയങ്കി അറസ്റ്റിൽ, നേരിട്ട് പങ്കെന്ന് കസ്റ്റംസ്

കൊച്ചി- കരിപ്പൂർ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആസൂത്രകൻ അർജുൻ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. എട്ടു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. അർജുൻ ആയങ്കിക്ക് കേസിൽ നേരിട്ട് പങ്കെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. പിടിയിലായ മുഹമ്മദ് ഷെഫീക്കിന്റെ ഫോണിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അർജുൻ ആയങ്കിയുടെ കുരുക്ക് കസ്റ്റംസ് മുറുക്കുകയായിരുന്നു.
കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ നിർണായക പങ്കുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി അർജുൻ ആയങ്കിയുടെ വീട്ടിൽ കസ്റ്റംസ് നോട്ടീസ് പതിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഒളിവിലായിരുന്ന അർജുൻ കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ ഹാജരായത്. കരിപ്പൂർ വിമാനത്താവളത്തിലൂടെ സ്വർണ്ണകള്ളക്കടത്ത് നടത്താനും അത് തട്ടിയെടുക്കാനുമായി നിരവധി സംഘങ്ങൾ പ്രവർത്തിക്കുന്നതായുമുള്ള തെളിവുകൾ കസ്റ്റംസിന് ലഭിച്ചിരുന്നു. എത്ര തവണ എത്ര അളവിൽ സ്വർണം തട്ടിയെടുത്തു, സംഘത്തിൽ ആയങ്കിയെ കൂടാതെ മറ്റ് ആർക്കൊക്കെ പങ്കുണ്ടെന്ന ചോദ്യങ്ങളാണ് കസ്റ്റംസ് പ്രധാനമായും അർജുനിൽ നിന്നും തേടിയത്. കേസിൽ അർജുൻ ആയങ്കിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. സ്വർണ്ണക്കടത്തിന്റെ ഉറവിടം സംബന്ധിച്ച പരിശോധന തുടരുകയാണെന്നും മുഹമ്മദ് ഷെഫീക്കിന്റെ കസ്റ്റഡി അപേക്ഷയിൽ പറയുന്നു.
 

Latest News