തൃശൂർ- സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കഥാപ്രസംഗ വേദിയിൽ പെൺകുട്ടികളുടെ ആധിപത്യം തെളിയുന്ന തൃശൂരിൽ കലോത്സവ ചരിത്രത്തിലെ ആദ്യ കഥാപ്രസംഗ വിജയിയെത്തി. സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ ആദ്യ കഥാപ്രസംഗ മത്സര വിജയിയായ വി. പാർവതിയാണ് പുതുതലമുറയിലെ കഥാപ്രസംഗകരെ കേൾക്കാനായി കലോത്സവ വേദിയിൽ എത്തിയത്.
41 വർഷം മുൻപ് കോഴിക്കോട്ട് 1976 ൽ നടന്ന കലോത്സവത്തിലാണ് ആദ്യമായി കഥാപ്രസംഗം ഉൾപ്പെടുത്തുന്നത്. അന്ന് കോഴിക്കോട് ചാലപ്പുറം ഗണപത് ഗേൾസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് വി. പാർവ്വതി എന്ന ഇന്നത്തെ പാർവ്വതി എസ്. രാമൻ. കലോത്സവ വേദിയിലെത്താൻ അന്ന് കൂട്ടുണ്ടായിരുന്ന അമ്മ ലക്ഷ്മി തന്നെയാണ് പ്രായം മറന്ന് തൃശൂരിലെ കലോത്സവ വേദിയിലും മകൾക്ക് കൂട്ടായെത്തിയിരിക്കുന്നത്. ജി. ശങ്കരക്കുറുപ്പിന്റെ കൊച്ചമ്മ എന്ന കവിതയെ ആസ്പദമാക്കിയുള്ള കഥയാണ് അന്ന് അവതരിപ്പിച്ചത്. 57 ാം വയസ്സിലും വേദികളിൽ സജീവമാണ് ഈ താരം. കഥാപ്രസംഗത്തിന്റെ മറ്റൊരു രൂപമായ ഹരികഥയാണ് ഇപ്പോൾ അവതരിപ്പിക്കുന്നത്. ഭക്തിപ്രഭാഷണങ്ങളും നടത്താറുണ്ട്. പുതുതലമുറക്കാർ മികച്ച രീതിയിൽ കഥാപ്രസംഗം അവതരിപ്പിക്കുന്നുണ്ടെങ്കിലും സംഗീതാംശം കുറവാണെന്നാണ് പാർവതിയുടെ അഭിപ്രായം.