തൃശൂർ- സദസ്യർ പൊട്ടിച്ചിരിച്ചുകൊണ്ടേയിരുന്നു രവീണയുടെ മിമിക്രി അവതരണത്തിൽ രസിച്ചു ലയിച്ച്...കോഴിക്കോട് ആംഗ്ലോ ഇന്ത്യൻസ് എച്ച്.എസ്.എസിലെ വിദ്യാർത്ഥിനിയായ രവീണ ഇത് അഞ്ചാം തവണയാണ് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ നേട്ടം കൊയ്യുന്നത്. സമകാലിക രാഷ്ട്രീയവും ഓഖി ദുരന്തവുമെല്ലാം രവീണക്ക് മിമിക്രിയിൽ വിഷയമായി. എ ഗ്രേഡ് ലഭിക്കുകയും ചെയ്തു.
ഓഖി ദുരിതവും സരിത നായരും ഉമ്മൻ ചാണ്ടിയും തോമസ് ചാണ്ടിയും എം.എം.മണിയും ചാളമേരിയും നടിയെ ആക്രമിച്ച കേസിൽ ദിലീപ് പാവമാണെന്ന് പറയുന്ന കാവ്യ മാധവന്റെ അഭിപ്രായ പ്രകടനവുമെല്ലാം രസകരമായി അവതരിപ്പിച്ച രവീണ തമിഴനാട് രാഷ്ട്രീയത്തെയും വെറുതെ വിട്ടില്ല. പുതിയ രാഷ്ട്രീയ നിലപാടുമായി വന്ന രജനികാന്തിനെയും മുതിർന്ന നേതാവ് കരുണാനിധിയെയും യുവ നടൻ വിജയ് തുടങ്ങിയവരെയും തന്മയത്വത്തോടെ ഈ കോഴിക്കോട്ടുകാരി അവതരിപ്പിച്ചു. കലാഭവൻ പ്രദിപ് ലാലിന്റെ ശിഷ്യയായ ഈ മിടുക്കി ബിസിനസുകാരനായ ബാബുവിന്റെയും ഷെറിനയുടെയും മകളാണ്.വൻ തിരക്കാണ് മിമിക്രി കാണാൻ അനുഭവപ്പെട്ടത്. സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ മിമിക്രി കാണാനെത്തി.