പാലക്കാട്- എ.കെ.ജി വിവാദത്തിൽ വിശദീകരണവുമായി വി.ടി ബൽറാം എം.എൽ.എ. അതേസമയം എ.കെ.ജിയെ പറ്റി നേരത്തെ പറഞ്ഞ കാര്യങ്ങളിൽ ഒരു വിശദീകരണവുമില്ലാതെ മൻമോഹൻ സിംഗിനെ അവഹേളിച്ച മന്ത്രി മണിയെ സി.പി.എമ്മും മുഖ്യമന്ത്രിയും സംരക്ഷിക്കുന്നുവെന്ന് ബൽറാം പറഞ്ഞു.
പോസ്റ്റിന്റെ പൂർണരൂപം:
ഡോ. മന്മോഹൻ സിംഗിനെ അവഹേളിച്ച മന്ത്രിയെ സിപിഎമ്മും മുഖ്യമന്ത്രിയും സംരക്ഷിക്കുന്നത് ആ പാർട്ടിയുടെയും സർക്കാരിന്റേയും ജീർണ്ണത തെളിയിക്കുന്നു. ഇന്ത്യൻ സാമ്പത്തിക വിപ്ലവത്തിന്റെ പതാകയേന്തി നാടിന്റെ വികസനത്തിനു വേണ്ടി പടപൊരുതിയ മഹാനായ മുൻപ്രധാനമന്ത്രിയെ ഹീന ഭാഷയിൽ അധിക്ഷേപിച്ച മന്ത്രിക്ക് ഈ രാജ്യത്തിന്റെ ചരിത്രമോ മന്മോഹൻജിയുടെ ജീവിതമോ അറിയില്ലായിരിക്കാം. വകതിരിവില്ലായ്മയും വിവരക്കേടുമാണത്. ആ വകതിരിവില്ലായ്മയാണോ സിപിഎമ്മിന്റെയും സർക്കാരിന്റേയും മുഖമുദ്ര എന്ന് വിശദീകരിക്കേണ്ടത് ആ പാർട്ടി/ഭരണ നേതൃത്വങ്ങളാണ്. ഡോ. മന്മോഹൻ സിംഗ് ഈ നാടിന്റെ വിവേകമാണ്; ജന ഹൃദയങ്ങളിൽ സാമ്പത്തിക വിപ്ലവ പോരാളിയാണ്; ലോകത്തേറ്റവും കൂടുതൽ ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മിഡിൽ ക്ലാസിലേക്കുയർത്തിയ ദീർഗ്ഘവീക്ഷണമുള്ള ഭരണാധികാരിയാണ്. ആ നിലക്ക് ആലങ്കാരികമായല്ല, പ്രായോഗികമായി പാവങ്ങളുടെ പടത്തലവനാണ്. ആ മഹദ് ജീവിതത്തിന്റെ യശസ്സിൽ ഒരു നുള്ള് മണൽ വീഴ്ത്തുന്നത് ഇന്ത്യയിലെ ഇടത്തരക്കാരുടെയും തൊഴിലാളികളുടെയും കർഷകരുടെയും സാധാരണ ജനങ്ങളുടെയും ഹൃദയത്തിനേൽപ്പിക്കുന്ന പരിക്കാണ്. വിവരദോഷിയായ മന്ത്രിയ്ക്ക് അത് പറഞ്ഞു കൊടുക്കാൻ വിവേകമുള്ള നേതൃത്വം സിപിഎമ്മിനും സർക്കാരിനും ഇല്ല എന്നതാണ് ആ പാർട്ടിയുടെയും കേരള സംസ്ഥാനത്തിന്റേയും ദുരന്തം. ഉയർന്നു വന്നതും സിപിഎമ്മിനെപ്പേടിച്ച് ഉയർന്നുവരാത്തതുമായ പ്രതികരണങ്ങൾ കണ്ടെങ്കിലും അത്തരം ബോധം വരാത്തതിൽ സഹതപിക്കുന്നു. അറിവില്ലായ്മയും ധിക്കാരവും കയ്യേറ്റഭൂമിക്കുവേണ്ടിയുള്ള ആർത്തിയും ഒരു ജനതയുടെ; ജനകോടികളുടെ ഹൃദയ വികാരത്തെ ആക്രമിച്ചു കൊണ്ടാവരുത് എന്ന് ഹർകിഷൻസിംഗ് സുർജിത്തിനെയും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ചരിത്രത്തേയും മറന്ന നിർഗുണ സഖാക്കൾ ഓർക്കുന്നത് നന്ന്. ഡോ. മന്മോഹൻസിംഗിനെയും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തേയും മാത്രമല്ല ഈ നാടിന്റെ ആത്മാഭിമാനത്തെ തന്നെയാണ് മുറിവേൽപ്പിക്കുന്നതെന്ന് മനസ്സിലാക്കാനുള്ള ഔചിത്യം സിപിഎമ്മിനും കേരള സർക്കാരിനുമുണ്ടാകട്ടെ എന്നാശംസിക്കുന്നു.