കൊല്ലം- ഭർത്താവിൽ നിന്നു പീഡനമെന്ന പരാതി നിലനിൽക്കെ യുവതിയെ വീട്ടിലെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. പുത്തൻകുളത്തിനു സമീപം ചിറക്കരത്താഴം വിഷ്ണുഭവനിൽ റീനയുടെ മകൾ വിജിത(30)യെയാണ് ഒരു മാസം മുൻപ് ഗൃഹപ്രവേശം നടത്തിയ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കുളിമുറിയുടെ കതക് അകത്തു നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവമെന്ന് കരുതുന്നു. ഭർത്താവ് രതീഷിന്റെ പീഡനമാണ് സംഭവത്തിനു പിന്നിലെന്ന് വിജിതയുടെ അമ്മയും ബന്ധുക്കളും ആരോപിച്ചു.
ഗ്യാസ് സിലിൻഡർ കൊണ്ട് കുളിമുറിയുടെ കതകു തകർത്ത് രതീഷ് തന്നെയാണ് വിജിതയെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. അപ്പോഴേക്കും മരിച്ചിരുന്നു. രതീഷ് ഒളിവിലാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രതീഷിനെതിരേ പരാതിയുമായി വിജിതയുടെ അമ്മ റീന പാരിപ്പള്ളി സ്‌റ്റേഷനിൽ പോയിരുന്നു. എന്നാൽ സംഭവസ്ഥലം പരവൂർ പൊലീസ് സ്‌റ്റേഷന്റെ പരിധിയിലാണെന്ന് പാരിപ്പള്ളി പോലീസ് അറിയിച്ചു. ഇതനുസരിച്ച് പരവൂർ സ്‌റ്റേഷനിലെത്തി പരാതിനൽകി.
പരവൂർ ഇൻസ്‌പെക്ടർ സംജിത് ഖാൻ, വനിത എസ്.ഐ. സരിത, എ.എസ്.ഐ. ഹരി സോമൻ എന്നിവർ വീട്ടിലെത്തി അന്വേഷണം നടത്തി. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. മക്കൾ: അർജുൻ, ഐശ്വര്യ. പോലീസ് വിജിതയുടെ അമ്മയുടെ മൊഴിയെടുത്തു. അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്.