തൃശൂർ- പ്രണയത്തെ വാനോളം ഉയർത്തിയ മാധവിക്കുട്ടിയുടെ ഓർമകൾ പെയ്തിറങ്ങിയ ഒന്നാമത്തെ വേദിയായ നീർമാതള വേദിയിൽ മോഹിനിയാട്ടത്തിന്റെ ലാസ്യഭാവങ്ങൾ മിന്നിമറഞ്ഞു. ഹൈസ്‌കൂൾ വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ട മത്സരത്തിൽ 36 ടീമുകളാണ് പങ്കെടുത്തത്. നാട്യ ചാരുതയുടെ മോഹിപ്പിക്കുന്ന ഭാവങ്ങളുമായി മോഹിനിമാർ മാറി മാറിയെത്തിയപ്പോൾ നീർമാതളം പൂത്തുലഞ്ഞ പ്രതീതിയായി. ഓരോ മത്സരവും കഴിയുമ്പോൾ മോഹിനിമാർക്ക് നിറഞ്ഞ കൈയടി നൽകുവാനും സദസ് മറന്നില്ല. ഒന്നാം ദിനത്തിലെ ഗ്ലാമർ ഇനമായ മോഹിനിയാട്ടവേദി പ്രേക്ഷക നിരയാലും സമ്പന്നമായിരുന്നു. രാവിലെ 11 നു ആരംഭിക്കേണ്ടിയിരുന്ന മത്സരം ഉദ്ഘാടന സമ്മേളനം വൈകി തുടങ്ങിയതിനാൽ ഒന്നര മണിക്കൂർ വൈകിയാണ് തുടങ്ങിയത്. 36 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ മിക്കവർക്കും എ ഗ്രേഡ് ലഭിച്ചു. കലാമണ്ഡലത്തിലെ പ്രമുഖ നൃത്താധ്യാപകരായ ആര്യാ മോഹൻ,അമ്പിളി തുടങ്ങിയവരായിരുന്നു വിധികർത്താക്കൾ.