തൃശൂർ - സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ പ്രധാനവേദിയായ നീർമാതളത്തിൽ പൊടിശല്യം രൂക്ഷം. ഇടയ്ക്കിടെ വീശുന്ന ശക്തമായ കാറ്റിൽ പൊടിശല്യം കാണികളെ വല്ലാത്ത ബുദ്ധിമുട്ടിലാക്കിയിരുന്നു. ഇത് പരിഹരിക്കാൻ വലിയ ടാങ്കുകളിൽ വെള്ളം നിറച്ച് പെ്ട്ടി ഓട്ടോറിക്ഷയിൽ കൊണ്ടുവന്ന് വേദിക്ക് സമീപം നനയ്ക്കുന്നുണ്ട്.
മിക്കവരും പൊടിശല്യം പ്രതിരോധിക്കാൻ മാസ്‌ക് ഉപയോഗിച്ച് മുഖം മറച്ചാണ് കലോത്സവ നഗരയിലെത്തുന്നത്.
മാസ്‌ക് വിൽപനക്കാരും കലോത്സവനഗരിയിലുണ്ട്.
സംഭാരവും ചുക്കുകാപ്പിയും നാരങ്ങാവെള്ളവുമായി പോലീസുകാർ
തൃശൂർ - ചൂടിനെ പ്രതിരോധിക്കാൻ ഉപ്പും മുളകും കറിവേപ്പിലയും പാകത്തിന് ചേർത്ത നല്ല നാടൻ മോരുംവെളളം. ഉള്ളു തണുക്കാൻ മധുരമുള്ള നാരാങ്ങാവെള്ളം. രാത്രിയിലെ തണുപ്പിനെ അകറ്റാൻ രുചിയേറും ചുക്കുകാപ്പി - സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയിൽ കേരള പോലീസ് അസോസിയേഷനും കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷനും ചേർന്ന് ഇതെല്ലാം നൽകുന്നത് തികച്ചും സൗജന്യമായാണ്. മേളയിൽ ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കുന്നതിനാൽ പതിവുപോലെ പ്ലാസ്റ്റിക് കുപ്പിയിൽ വെളളം കൊണ്ടുവരാൻ സംഘാടകർ സമ്മതിക്കുന്നില്ല. ഇത് കർശനമായി നടപ്പാക്കിയതോടെ വേദിക്കരികിലും മറ്റും പതിവുള്ള വെള്ളം വിൽപനക്കാരുമില്ല. അതോടെ പോലീസ് അസോസിയേഷന്റെ സംഭാരം-നാരങ്ങാവെള്ളം-ചുക്കുകാപ്പി-വെള്ളം വിതരണ കൗണ്ടറിൽ വൻതിരക്കായി. കലോത്സവം ഉദ്ഘാടനം ചെയ്യും മുൻപേ തന്നെ ഇവരുടെ കൗണ്ടറിൽ തിരക്കേറി. 120 ലിറ്റർ തൈരിനെ വെള്ളം ചേർത്ത് നേർപ്പിച്ചാണ് 500 ലിറ്ററിലേറെ സംഭാരമുണ്ടാക്കിയത്. 1500 ലിറ്ററോളം നാരങ്ങാവെള്ളവുമുണ്ടാക്കി.