റിയാദ് - സൗദി കുടുംബങ്ങളെ അനുഗമിച്ച് വിദേശങ്ങളിൽനിന്ന് സൗദിയിലേക്ക് വരുന്ന ഗാർഹിക തൊഴിലാളികൾക്ക് ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈൻ ബാധകമല്ലെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി. സൗദിയിലേക്ക് വരുന്നവർക്കുള്ള ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈൻ വ്യവസ്ഥകളും സംവിധാനങ്ങളും പരിഷ്‌കരിച്ചതായി അതോറിറ്റി അറിയിച്ചു.
വിദേശങ്ങളിൽനിന്ന് സൗദിയിലേക്ക് വരുന്ന എല്ലാവർക്കും സ്വന്തം ചെലവിൽ ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈൻ ബാധകമാണ്.
എന്നാൽ സൗദി പൗരൻ, സൗദി വനിത, സൗദി പൗരന്റെ വിദേശിയായ ഭാര്യ, സൗദി പൗരന്റെ വിദേശിയായ മാതാവ്, സൗദി വനിതയുടെ വിദേശിയായ ഭർത്താവ്, വിദേശിയായ മാതാവ്, വിദേശികളുമായുള്ള വിവാഹ ബന്ധത്തിൽ സൗദി വനിതകൾക്ക് പിറന്ന മക്കൾ, ഇവരെ അനുഗമിക്കുന്ന ഗാർഹിക തൊഴിലാളികൾ എന്നിവർക്ക് ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈൻ ബാധകമല്ല. ഇവർ ഏഴു ദിവസം ഹോം ക്വാറന്റൈൻ പാലിക്കൽ നിർബന്ധമാണ്. ഇതിന്റെ ആറാം ദിവസം പി.സി.ആർ പരിശോധനയും നടത്തണം.
നിലവിൽ സൗദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽനിന്ന് വരുന്ന, വിലക്കിൽനിന്ന് ഇളവ് നൽകപ്പെട്ട വിഭാഗങ്ങളിൽ പെട്ട, വാക്‌സിൻ സ്വീകരിക്കാത്ത സൗദി പൗരന്മാർ പി.സി.ആർ പരിശോധന നടത്തേണ്ടതില്ല. ഇവർ വീടുകളിൽ ഏഴു ദിവസം ക്വാറന്റൈൻ പാലിക്കുകയും ആറാമത്തെ ദിവസം പി.സി.ആർ പരിശോധന നടത്തുകയും വേണം. വാക്‌സിൻ സ്വീകരിച്ച സൗദി പൗരന്മാർ ക്വാറന്റൈൻ പാലിക്കുകയോ പി.സി.ആർ പരിശോധന നടത്തുകയോ വേണ്ടതില്ല.