Sorry, you need to enable JavaScript to visit this website.

പിണറായി കെട്ടിപ്പൊക്കിയ ഇമേജ് സുധാകരൻ തകർത്തു-എൻ.കെ പ്രേമചന്ദ്രൻ എം.പി

കൊല്ലം-കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള വാക്‌പോരിൽ നിലപാട് വ്യക്തമാക്കി ആർ.എസ്.പി നേതാവും എം.പിയുമായ എൻ.കെ പ്രേമചന്ദ്രൻ. പിണറായി വിജയൻ കോവിഡ് വിശദീകരിക്കാൻ വേണ്ടി വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ സുധാകരനെ പറ്റി പറഞ്ഞത് അംഗീകരിക്കാനാകാത്ത കാര്യമാണെന്നും പ്രേമചന്ദ്രൻ വ്യക്തമാക്കി.
പ്രേമചന്ദ്രന്റെ വാക്കുകൾ:

പറയാതെ വയ്യ
മുഖ്യമന്ത്രിയും കെപിസിസി പ്രസിഡൻറും തമ്മിൽ നടക്കുന്ന വാക്‌പോരിന് വ്യക്തിപരമായ ആരോപണ പ്രത്യാരോപണങ്ങൾക്കപ്പുറത്ത് ഗൗരവതരമായ രാഷ്ട്രീയ മാനങ്ങളുണ്ട് എന്നാണ് എന്റെ വിശ്വാസം. വിയോജിപ്പിന്റെ രാഷ്ട്രീയത്തെ ഏതു വിധേനെയും ഉന്മൂലനം ചെയ്യുന്ന രാഷ്ട്രീയ ഫാസിസത്തിന്റെ മുഖമാണു മുഖ്യമന്ത്രിയ്‌ക്കെന്നു കെപിസിസി പ്രസിഡന്റ് ഉറക്കെ വിളിച്ചുപറഞ്ഞ ഈ സംവാദം കാലത്തിൻറെ നിയോഗം തന്നെയാണെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
തുടർഭരണം നേടി ചരിത്രത്തിൽ ഇടം നേടി അധികാരത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് പ്ലാറ്റ്‌ഫോം ഉപയോഗിച്ച് നടത്തിയ വിവാദ വാർത്താ സമ്മേളനം കേരളത്തെ ഞെട്ടിക്കുന്നതായിരുന്നു. കോളേജ് കാമ്പസ് രാഷ്ട്രീയത്തിൽ താൻ നടത്തിയ അക്രമോൽസുക സംഭവങ്ങൾ വീരസാഹസിക ചരിത്രമായി 28 മിനിറ്റ് സമയം എടുത്ത് വിശദീകരിക്കുന്ന മുഖ്യമന്ത്രിയെ കണ്ടപ്പോൾ കേരളം ലജ്ജിച്ച് തലതാഴ്ത്തി. മൂന്നരക്കോടി ജനങ്ങളുടെ മുഖ്യമന്ത്രിയുടെ നിലവാര തകർച്ച നാടിൻറെ പ്രതീക്ഷകളെ വല്ലാതെ തകിടം മറിച്ചു. കോവിഡ് മഹാമാരിയിൽ വിറുങ്ങലിച്ചു നിൽക്കുന്ന ജനതയുടെ നെഞ്ചത്തു കാലമർത്തി നിന്നായിരുന്നു മുഖ്യമന്ത്രിയുടെ ഈ പ്രത്യേക 'ആക്ഷൻ' എന്നു പറയാതെ തരമില്ല.
കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ മുഖ്യമന്ത്രിക്കു നൽകിയ മറുപടിയിലൂടെ നടത്തിയ വെളിപ്പെടുത്തലുകൾ രാഷ്ട്രീയത്തിൽ ക്രിമിനൽവൽക്കരണത്തിൻറെ ആഴം ബോദ്ധ്യപ്പെടുത്തുന്നു. തുടർന്ന് പാണ്ട്യാല ഗോപാലൻ മാസ്റ്ററുടെ മകൻ ഷാജി നടത്തിയ വെളിപ്പെടുത്തലുകൾ കേരളത്തിൻറെ രാഷ്ട്രീയ മനസ്സാക്ഷിയെ തന്നെ മരവിപ്പിച്ചു. എതിർ ശബ്ദങ്ങൾ ഉന്നയിക്കുന്നവരെ അധികാര രാഷ്ട്രീയത്തിനായി ഊരുവിലക്കിയും അരുംകൊല ചെയ്തും ഭയവിഹ്വലമായ രാഷ്ട്രീയാന്തരീക്ഷം സൃഷ്ടിച്ചു നേടുന്ന രാഷ്ട്രീയ മേൽക്കോയ്മയാണു യഥാർഥ ഫാസിസം. കൊല്ലപ്പെടുന്നവരുടെ ശവസംസ്‌കാരത്തിനു വൈദ്യുതിയും പെട്രോമാക്‌സും വിലക്കിയും
ഉന്മൂലന സിദ്ധാന്തത്തിലുടെ അധീശത്വം സ്ഥാപിച്ചെടുക്കുകയും ചെയ്യുന്ന ഈ ഫാസിസ്റ്റ് രാഷ്ട്രീയം നാടിനാപത്താണ്. 
അത്തരമൊരു രാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്ന പാർട്ടിയുടെ നേതൃത്വത്തിൽ മൃഗീയ ഭൂരിപക്ഷത്തോടെ തുടർ ഭരണം ലഭിക്കുമ്പോൾ ആശങ്കയുടെ ആഴം വല്ലാതെ വർധിക്കുന്നു. രാഷ്ട്രീയ എതിരാളികളെ കായികമായി ഉന്മൂലനം ചെയ്യുന്നതിനുളള ക്രിമിനൽ ആക്ഷനുകളിൽ നേരിട്ടു പങ്കാളിയായ ഒരാൾ പാർട്ടിയെയും ഭരണത്തെയും കൈവെളളയിലൊതുക്കി സഹപ്രവർത്തകരായ കഴിവുളള മുഴുവൻ നേതാക്കളെയും അപ്രസക്തരാക്കി ഏകച്ഛത്രാധിപതിയായി അധികാരത്തിൽ തുടരുന്നുവെന്ന അത്യന്തം ആപത്ക്കരമായ  രാഷ്ട്രീയമാണ് കെ. സുധാകരൻറെ വെളിപ്പെടുത്തലിലൂടെ കേരളം തിരിച്ചറിയുന്നത്.
സുസംഘടിതമായ പി.ആർ മാനേജ്‌മെൻറിലൂടെ കരുതലിൻറെ കാവലാൾ എന്ന നിലയിൽ പുതുതലമുറയുടെ മുന്നിൽ അവതരിപ്പിച്ചിരുന്ന ഊതിവീർപ്പിച്ച കൃത്രിമ ഇമേജാണ് കേരളത്തിൽ തകർന്നു വീണത്. വർഗ്ഗതാല്പര്യങ്ങളെ തമസ്‌ക്കരിച്ച് മൂലധന ശക്തികളുടെ തോളിൽ കയ്യിട്ടു നടത്തിയ പ്രവർത്തനത്തിലൂടെ ആർജ്ജിച്ച പാർട്ടി എസ്റ്റാബ്ലിഷ്‌മെൻറുകളും ശത കോടികളുടെ സമ്പത്തും അതു നൽകുന്ന ആർഭാടജീവിതവും അതിവിദൂരമല്ലാത്ത ഭാവിയിൽ ജനാധിപത്യ പുരോഗമന മനസ്സുകൾ തിരിച്ചറിയും. ആ ദൗത്യത്തിന് തുടക്കം കുറിക്കുന്നതാണ് പുതിയ കെപിസിസി പ്രസിഡൻന്റിന്റെ ഇടപെടൽ.
എൻ.കെ പ്രേമചന്ദ്രൻ എം.പി
 

Latest News