Sorry, you need to enable JavaScript to visit this website.

സി.കെ. ജാനുവിന് കെ. സുരേന്ദ്രന്‍ പണം നല്‍കിയ കേസില്‍ എം.എസ്.എഫ് നേതാവിന്റെ മൊഴിയെടുത്തു

കല്‍പറ്റ- സി.കെ ജാനുവിന് കെ സുരേന്ദ്രന്‍ 50 ലക്ഷം കോഴ നല്‍കിയെന്ന കേസില്‍ സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലേക്ക് എം.എസ്.എഫ് സംസ്ഥാന അധ്യക്ഷന്‍ പി.കെ നവാസിനെ വിളിച്ചു വരുത്തി പോലീസ് മൊഴിയെടുത്തു. കെ. സുരേന്ദ്രന്‍ നല്‍കിയ പണം സി.കെ ജാനു സി.പി.എമ്മിന് കൈമാറിയെന്ന് പി.കെ നവാസ് പോലീസിന് മൊഴി നല്‍കി.
നാല് ലക്ഷത്തി അമ്പതിനായിരം രൂപ കല്‍പ്പറ്റയിലെ കേരള ബാങ്കിലെത്തി മുന്‍ എം.എല്‍.എ സി.കെ ശശീന്ദ്രന്റെ ഭാര്യക്ക് സി.കെ ജാനു കൈമാറിയെന്നാണ് നവാസിന്റെ മൊഴി.

ജാനുവിനെ എന്‍.ഡി.എയിലേക്ക് മടക്കികൊണ്ടുവന്ന് ബത്തേരിയില്‍ സ്ഥാനാര്‍ഥിയാക്കാന്‍ സുരേന്ദ്രന്‍ 50 ലക്ഷം നല്‍കിയെന്നാണ് ആരോപണം. ജെ ആര്‍ പി ട്രഷറര്‍ പ്രസീദ അഴീക്കോടാണ് സുരേന്ദ്രന്റേത് എന്ന് അവകാശപ്പെടുന്ന ശബ്ദരേഖ പുറത്തുവിട്ടത്. ഇതേതുടര്‍ന്ന് പി കെ നവാസ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു.

കേസില്‍ ഇനി ആരുടെയൊക്കെ മൊഴി എടുക്കേണ്ടതുണ്ട് എന്ന കാര്യത്തില്‍ പോലീസ് തീരുമാനം ഉടനുണ്ടാകുമെന്നാണ് വിവരം. കല്‍പ്പറ്റ കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് ഇന്നലെയാണ് ബത്തേരി പോലീസ് സുരേന്ദ്രനെതിരെ കേസെടുത്ത് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. സുരേന്ദ്രന്‍ ജാനുവിന് പണം നല്‍കിയെന്ന് ആരോപണമുന്നയിച്ച ജെ ആര്‍ പി നേതാക്കളായ പ്രസീദ, പ്രകാശന്‍ ബാബു എന്നിവരുടെ മൊഴിയും എടുക്കുമെന്നാണ് വിവരം.

 

Latest News